നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Sunday, March 31, 2019

കല്യാണമേളം

വിവാഹ വേളയിൽ കേന്ദ്ര കഥാപാത്രങ്ങൾ വധൂവരൻമാരാണെങ്കിലും അതിൻ്റെ മേളക്കൊഴുപ്പെന്നു പറയുന്നത് ഒരുക്കങ്ങൾ, സദ്യ, ബന്ധുമിത്രാദി സമാഗമം ഇവയൊക്കെ കൂടിച്ചേർന്നതാണ്. ഞാൻ ഈ പറഞ്ഞുവരുന്ന ഏട്ടൻ്റെ അനുജൻ്റെ കല്യാണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. എൻ്റെ കല്യാണത്തിനു ശേഷം ആദ്യമായി പങ്കെടുക്കുന്ന കോട്ടയത്തെ കല്യാണമാണിത്. മറ്റു ബന്ധുക്കളുടെ കല്യാണങ്ങൾക്കൊന്നും പല കാരണങ്ങളും കൊണ്ട് പങ്കെടുക്കാൻ കഴിയാതെ പോയി. ഏറെ നാൾ കാത്തിരുന്ന ജനുവരി 20 നുള്ള കല്യാണാഘോഷങ്ങൾക്ക് തൊട്ടു തലേ ദിവസം തന്നെ തിരശ്ശീലയുയർന്നു . 19 നു അതിരാവിലെ തന്നെ വീട്ടിലേക്ക് ആദ്യമായി വന്നെത്തിയ അതിഥികൾ ബാംഗ്ലൂരിൽ നിന്നും എൻ്റെ സഹോദരനും ഭാര്യയും അവരുടെ അമ്മയും ആയിരുന്നു. ചെറുപ്പത്തിൽ എന്നോടെന്നും ഗുസ്തി പിടിക്കാറുള്ള, ‘ഇരട്ടപ്പേരുകൾ’ വിളിച്ചു ശുണ്ഠി പിടിപ്പിക്കാറുള്ള എൻ്റെ ചേട്ടൻ [ഇപ്പോഴും അതേ രീതിയിൽ തുടരുന്നു!]...എന്തൊക്കെ പറഞ്ഞാലും അവരെ കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല ..അങ്ങനെ അവരുടെ വരവോടു കൂടി അന്നത്തെ തിരക്കുകൾക്കു തുടക്കമായി. അവരോടൊപ്പം ഒത്തിരി വിശേഷങ്ങളൊക്കെ പങ്കു വച്ച് പ്രഭാതഭക്ഷണം കഴിച്ചു. പിന്നീട് കല്യാണ വീട്ടിലേക്ക് ബന്ധുക്കളും അയൽക്കാരുമൊക്കെ വന്നു തുടങ്ങി.

അന്ന് ഉച്ചയ്ക്കു ശേഷം ഞാനടങ്ങുന്ന ആറംഗ സംഘം കോതമംഗലത്തുള്ള കല്യാണപ്പെണ്ണിൻ്റെ വീട്ടിൽ പുടവയും കൊണ്ട് പോയി. അവരുടെ വീട്ടിലേക്ക് ഏകദേശം ഒന്നര മണിക്കൂറോളം ദൂരമുണ്ട് . തലശ്ശേരി വീട്ടിലേക്കുള്ള ദൂരം വച്ചു നോക്കുമ്പോൾ ഇത് എത്രയോ ഭേദമാണെന്നു തോന്നി. നാലര മണിയോടു കൂടി അവിടെയെത്തി പരിചയപ്പെടലുകൾക്കു ശേഷം ചേട്ടത്തിയായ എൻ്റെ കൈ കൊണ്ട് താലത്തിൽ വാൽക്കണ്ണാടിയും മുല്ലപ്പൂവിനുമൊപ്പം കല്യാണപ്പുടവ പെണ്ണിനു കൈമാറി . അതിനു ശേഷമുള്ള ചായസൽക്കാരവും കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ അവിടെ രാത്രി ഭക്ഷണം അവസാന പന്തിയിൽ വിളമ്പിത്തുടങ്ങിയിരുന്നു . സന്ധ്യയായപ്പോൾ തന്നെ തലശ്ശേരിയിൽ നിന്നും അച്ഛനും അമ്മയും ആന്റിയും ഇളയച്ഛനും ഒക്കെ വന്നിട്ടുണ്ടായിരുന്നു.ഞങ്ങൾ കാറിൽനിന്നിറങ്ങിയപ്പോഴേക്കും അച്ഛൻ ഓടി വന്നു മോനെയെടുത്ത് ഉമ്മ കൊടുത്തു. അച്ഛൻ്റെ കൈയിൽതൂങ്ങി ഞാനും വീടിനുള്ളിലേക്ക് നടന്നു.. ഓടിച്ചെന്ന് അമ്മയെയും ആന്റിയെയുമൊക്കെ കെട്ടിപിടിച്ചു അത്രയും നാൾ കാണാതിരുന്നതിൻ്റെ പരിഭവങ്ങൾ പങ്കു വച്ചു . എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോയെടുക്കൽ ആ കണ്ടുമുട്ടലിനെ കൂടുതൽ മനോഹരമാക്കി. അടുത്ത ദിവസത്തെ പുലരിയെ വരവേൽക്കാൻ എല്ലാവരും സുഖനിദ്ര നേർന്നു പിരിഞ്ഞു.

കല്യാണ ദിവസം എല്ലാവരും അതിരാവിലെ തന്നെ എഴുന്നേറ്റു കുളിച്ചൊരുങ്ങി ഭക്ഷണവും കഴിച്ചു താലികെട്ടു നടക്കുന്ന കോതമംഗലത്തെ കല്യാണ ഓഡിറ്റോറിയത്തിലേക്കു യാത്രയായി. മൂന്നു ബസ്സുകളിലും മൂന്നു കാറുകളിലുമായാണ് കല്യാണ സംഘം യാത്ര തിരിച്ചത്. ഞാനും ഏട്ടനും മോനും കല്യാണചെറുക്കൻ്റെ കൂടെ കാറിലായിരുന്നു പോയത്‌. അവിടെ വച്ചു കല്യാണത്തിനു പങ്കെടുക്കാനെത്തിയ എൻ്റെ മൂത്തച്ഛൻ്റെ മകനടക്കം കുറേപ്പേരെ വളരെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞു. മുഹൂർത്ത സമയമായപ്പോൾ മനോഹരമായി അലങ്കരിച്ച കല്യാണ മണ്ഡപത്തിൽ വച്ച് വധൂവരന്മാർ താലി കെട്ടി . കണ്ണൂർ രീതിയിൽ നിന്നും വ്യത്യസ്തമായി ഇവിടെ മഞ്ഞച്ചരടിലാണ് താലി കെട്ടുന്നത്. അതിനു ശേഷം സ്വർണ്ണമാല ചാർത്തുന്നു. [കല്യാണശേഷം പിന്നീട് താലി ചരടിൽ നിന്നും മാലയിലേക്കു മാറ്റാം.] അതോടനുബന്ധിച്ചുള്ള ഫോട്ടോയെടുപ്പു കഴിഞ്ഞതിനു ശേഷം രണ്ടു തരം പായസത്തോടു കൂടിയ ഗംഭീര സദ്യയും കഴിച്ചു വധൂവരന്മാരോടൊപ്പം തിരിച്ചു അതേ കാറിൽ വീട്ടിലേക്ക്.. വീട്ടിലെത്തി കിണ്ടിയിൽ വെള്ളമെടുത്തു കാൽ കഴുകിച്ചു കൈയിൽ വിളക്കും കൊടുത്തു വധുവിനെ വീടിനുള്ളിലേക്ക് ആനയിച്ചു. പിന്നീട് പാലും പഴവും കൊടുക്കൽ ചടങ്ങുകൾക്കു ശേഷം ഫോട്ടോഗ്രാഫർമാർ വധൂവരന്മാരെ കൂടുതൽ ഫോട്ടോയെടുപ്പിനായി കൂട്ടിക്കൊണ്ടു പോയി. ബാക്കിയുള്ളവർക്ക് വൈകുന്നേരമുള്ള റിസപ്ഷൻ ചടങ്ങിന് മുന്നോടിയായുള്ള ഇടവേളയായിരുന്നു അത് . വീണ്ടും എല്ലാവരും അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായി. വൈകിട്ട് ഏഴുമണിയോടു കൂടി ആരംഭിച്ച റിസപ്ഷൻ പരിപാടിയിൽ കല്യാണത്തിന് വരാൻ കഴിയാതിരുന്നവരടക്കം ഒട്ടനവധി പേർ പങ്കെടുത്തു. അതോടനുബന്ധിച്ചുള്ള സ്വാദിഷ്ടമായ, ഒത്തിരി വിഭവങ്ങളോടു കൂടിയ ബുഫേ മോഡൽ ഭക്ഷണം ഏവരുടെയും മനസ്സും വയറും നിറച്ചു. അന്ന് രാത്രി തന്നെ അമ്മയും അച്ഛനുമൊക്കെ തലശ്ശേരിയിലേക്കു തിരിച്ചു പോയി.

നവദമ്പതികളുടെ കൂടെ ബന്ധുവീടു സന്ദർശനങ്ങളും ചെറിയ യാത്രകളുമൊക്കെയായി പിന്നീടുള്ള ഏഴെട്ടു ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി. അതിലൊന്നായ കോട്ടയം ഫുഡ് ഫെസ്റ്റിവൽ നല്ലൊരു അനുഭവമായിരുന്നു . നാടൻ ചക്ക മുതൽ ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ വരെയുണ്ടായിരുന്നു ആ ഭക്ഷ്യമേളയിൽ. അതിനു മാറ്റു കൂട്ടാനാനെന്നവണ്ണം കാതിനിമ്പമാർന്ന സംഗീത പരിപാടിയും ഇതോടനുബന്ധിച്ചുണ്ടായിരുന്നു. ആദ്യം കണ്ട ചക്ക സ്റ്റാളിൻ്റെ 100 ഇനം ചക്കവിഭവങ്ങൾ എന്ന ബോർഡ് എന്നെ ഹഠാദാകാർഷിച്ചു. ഇത്രയും വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റുന്ന ചക്ക ‘ഒരു സംഭവം’ തന്നെ എന്നു മനസ്സിലോർത്തു കൊണ്ട് അവിടെ നിന്നും ഞങ്ങൾ ചക്കയട വാങ്ങിക്കഴിച്ചു. പിന്നീട് കൊതിപ്പിക്കുന്ന മണമുള്ള തന്തൂരി- ചൈനീസ് കൗണ്ടറിൽ നിന്നും തന്തൂരി ചിക്കനും സിലോൺ പൊറോട്ടയും കഴിച്ചു. പല്ലിൻ്റെ ദയനീയ സ്ഥിതിയോർത്തു അന്നും ഇന്നും എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഞണ്ടു വിഭവത്തെ കണ്ടിട്ടും മനസ്സില്ലാമനസ്സോടെ വേണ്ടെന്നു വച്ചു. അവിടെ നിന്നും ഇറങ്ങുമ്പോൾ ഇനിയൊന്നും വേണ്ടെന്ന തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് അതാ നിൽക്കുന്നു ഐസ്ക്രീം...എല്ലാവരും പ്രത്യേകിച്ച് മോന് വളരെ ഇഷ്ടമായ സാധനം കഴിക്കാതെ പോകുന്നതെങ്ങനെ...അങ്ങനെ അതും കഴിച്ചു നടന്നു നീങ്ങിയപ്പോഴാണ് ‘തന്തൂരി റ്റീ’ എന്ന ബോർഡ് കണ്ടത്. തീക്കനലിൽ ചുട്ടെടുത്ത മൺകപ്പിൽ ചായയൊഴിച്ചു തിളപ്പിക്കുന്ന കാഴ്ച വളരെ രസകരവും പുതിയൊരു അനുഭവവും കൂടെയായിരുന്നു .അതിൻ്റെ രുചിയും വ്യത്യസ്തമായിരുന്നു. എല്ലാം കൊണ്ടും ഞങ്ങളെല്ലാവരും വളരെയധികം ആസ്വദിച്ച ഒന്നായിരുന്നു ഈ ഭക്ഷ്യ മേള.

ഞങ്ങളുടെ വക വീട്ടിലെ പാചകവും ഈ അവധിക്കാലത്ത്‌ പൊടിപൊടിച്ചു..അമേരിക്കയിലെ ഞങ്ങൾ ഫ്രണ്ട്സിനിടയിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ‘ഗെറ്റ്-ടുഗെതർ’ അഥവാ ‘പോട്ട്ലക്ക്’ നു വേണ്ടി ഉണ്ടാക്കാറുള്ള ‘തലശ്ശേരി ദം ബിരിയാണി’ നാട്ടിലും പരീക്ഷിച്ചപ്പോൾ നല്ല അഭിപ്രായം ഏട്ടൻ്റെ അമ്മയടക്കമുള്ളവരിൽ നിന്നും കിട്ടി. പാചക വിദഗ്ദനായ ഏട്ടനാകട്ടെ ഒരു ദിവസം തൻ്റെ ഏറ്റവും ഇഷ്ട വിഭവമായ ‘ബീഫ് ഉലർത്തിയതുണ്ടാക്കി . താനും ഒട്ടും മോശമല്ല എന്നോണം അനിയത്തിയുണ്ടാക്കിയ ‘കോതമംഗലം സ്പെഷ്യൽ പോർക്ക് കറി’ യും അടുക്കളയിലെ തകർപ്പൻ പാചകത്തിന് മാറ്റു കൂട്ടി. കുടുംബാംഗങ്ങൾ എല്ലാവരുമൊത്തുചേർന്ന് ഭക്ഷണമുണ്ടാക്കി വിളമ്പി ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് കഴിക്കുമ്പോഴുണ്ടാകുന്ന സുഖം ഒന്നു വേറെ തന്നെയാണ്. പിന്നീട് എല്ലാവരും ഓരോ വഴിക്കു പോകുമ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നത് ഇത്തരം കൂട്ടായ്മയുടെ ഓർമ്മകളാണ്.

അതിനിടയിൽ ഒരു ദിവസം വിസ സ്റ്റാമ്പിങ് കഴിഞ്ഞ പാസ്പോർട്ട്‌ വാങ്ങുവാൻ വേണ്ടി എറണാകുളം പോകേണ്ടി വന്നു . തിരിച്ചു വരുന്ന വഴി ആദ്യമായി ലുലു മാളിലും കയറി. ബാംഗ്ലൂരിലെ നിരവധി മാളുകളിൽ പോയിട്ടുണ്ടെങ്കിലും ലുലു ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ തന്നെ ആദ്യ മാൾ സംരംഭമായ കൊച്ചി ലുലു മാൾ കാണുകയെന്നുളത് വളരെ നാളുത്തെ ആഗ്രഹമായിരുന്നു. കൊച്ചി നഗരത്തിൻ്റെ പ്രൗഢി വർധിപ്പിച്ച 6 നിലകളിലായുള്ള അതിവിശാലമായ മാൾ ചുറ്റിനടന്നു കണ്ടതിനു ശേഷം അവിടെയുള്ള പ്രശസ്തമായ പാരഗൺ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. അവിടെ നിന്നും കഴിച്ച ബിരിയാണി തലശ്ശേരി ബിരിയാണിയുടെ രുചിയെ ഓർമിപ്പിച്ചു. കൊച്ചി മെട്രോയിൽ കയറണമെന്നുണ്ടായിരുന്നെങ്കിലും സമയക്കുറവു കാരണം നടന്നില്ല.

ഒടുവിൽ ഏറെ നാൾ കാത്തിരുന്ന സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രയുടെ ദിവസം വന്നെത്തി . ഏട്ടന് ബാംഗ്ലൂർ ഓഫീസിൽ പോകേണ്ടി വന്നതു കാരണം അച്ഛൻ വന്നാണ് എന്നെയും മോനെയും തലശ്ശേരിയിലേക്കു കൊണ്ടു പോയത് . രാവിലെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിലാണ് ഞങ്ങൾ പോയത്. യാത്രാമദ്ധ്യേ റെയിൽവേ ട്രാക്കിൻ്റെ ഇരുവശങ്ങളിലുമുള്ള നാട്ടിൻപുറത്തെ വയലേലകളുടെ ഹരിതഭംഗിയും മേയാൻ വരുന്ന പശുക്കളുടെ അടുത്തിരുന്നു അവയോടു കുശലാന്വേഷണം നടത്തുന്ന കൊക്കുകളെയും പുഴകളെയും ഒക്കെ മോന് കാണിച്ചു കൊടുത്തു. വളരെക്കാലം കൂടി പോകുന്നതു കൊണ്ടാവാം എനിക്കും ആ ട്രെയിൻ യാത്ര വളരെ ഇഷ്ടമായി. സന്ധ്യയോടു കൂടി ഞങ്ങൾ മാഹിയിലെ വീട്ടിലെത്തി. സ്വന്തം വീട്ടിലെത്തുമ്പോൾ കല്യാണം കഴിഞ്ഞ ഏതൊരു പെൺകുട്ടിക്കും തോന്നുന്ന പറഞ്ഞറിയിക്കാനാവാത്തത്രയും ഇഷ്ടവും സന്തോഷവും എനിക്കും അനുഭവപ്പെട്ടു.

സമയക്കുറവു മൂലം എനിക്കനുവദിച്ചു കിട്ടിയ സ്വന്തം വീട്ടിലെ നാലു ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി . വന്നതിനു പിറ്റേ ദിവസം തന്നെ ആദ്യമായി പോയത് ഞാൻ ജനിച്ചു വളർന്ന തറവാട്ടു വീട്ടിലേക്കായിരുന്നു. അവിടെ നിന്നും എൻ്റെ പ്രിയപ്പെട്ട എല്ലാ അയൽക്കാരെയും കാണാൻ പോയി. മുൻപ് എഴുതിയ കുറിപ്പിൽ പ്രതിപാദിച്ച സ്കൂൾ കാലത്തു മുടികെട്ടിത്തരാറുണ്ടായിരുന്ന സാവേച്ചിയേയും ധാരാളം നല്ല പുസ്തകങ്ങൾ തന്ന് കുട്ടിക്കാലത്തെ എന്നിലെ വായനക്കാരിയെ ആവോളം പ്രോത്സാഹിപ്പിച്ച കാഞ്ചനേച്ചിയെയും...അങ്ങനെ കുറേപ്പേരെ കാണുവാൻ കഴിഞ്ഞു. സമയക്കുറവു കാരണം മറ്റു പലരെയും കാണാൻ കഴിഞ്ഞില്ല. ഏറ്റവും ദുഃഖം തോന്നിയത് അമ്മയുടെ അനിയത്തിയുടെ മകളുടെ പ്രസവാനന്തരം എൻ്റെ എല്ലാമെല്ലാമായ കൂലോത്ത് ക്ഷേത്രത്തിൽ പോയി ഭഗവതിയമ്മയെ തൊഴാൻ കഴിയാതിരുന്നതാണ്. അടുത്ത രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ ഭഗവതിക്കാവിൽ തിറയാണ് ...ഇത്തവണയും അതിനു കൂടാൻ കഴിയാത്തതോർത്തപ്പോൾ കയ്യെത്തും ദൂരത്തു നിന്ന് വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതു പോലുള്ള വേദനയായിരുന്നു മനസ്സിൽ . എല്ലാം അറിയുന്ന അമ്മ മനസ്സിൽ പ്രാർത്ഥിച്ചാലും വിളികേൾക്കുമെന്ന വിശ്വാസത്തോടെ ദൂരെ നിന്നും ക്ഷേത്രം കണ്ടു ഞാൻ മടങ്ങി. ബാക്കിയുള്ള ദിവസങ്ങളിൽ അമ്മയോടൊപ്പം കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി.മൂത്തഛന്റെയും പ്രസവിച്ചുകിടക്കുന്ന കസിൻ്റെയും വീടുകളിൽ പോയി. അങ്ങനെ ദിവസങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി.

ശനിയാഴ്ച രാവിലെ ഏട്ടൻ ബാംഗ്ലൂരിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്കു വന്നു. അന്ന് ഉച്ചയ്ക്ക് മാഹി കോളേജിൽ ഡിഗ്രിക്കു കൂടെ പഠിച്ചിരുന്ന പ്രിയകൂട്ടുകാരി അഖില എന്നെ കാണാൻ വന്നു. ഒത്തിരി വർഷങ്ങൾക്കിപ്പുറത്തെ ആ കൂടിക്കാഴ്ചയിൽ പറയാൻ ഏറെ ഉണ്ടായിരുന്നു. ഒടുവിൽ ഉച്ച ഭക്ഷണമൊക്കെ കഴിഞ്ഞു വൈകുന്നേരമായപ്പോഴേക്കും അവൾക്കു പോകേണ്ടി വന്നു. നല്ല സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്. വേറൊരു കൂട്ടുകാരി വരാമെന്നു പറഞ്ഞെങ്കിലും അസുഖം കാരണം വരാൻ പറ്റിയില്ല. സുഖമില്ലാതെ കിടക്കുന്ന അമ്മമ്മയോടും വീട്ടിലെല്ലാവരോടും മനസില്ലാ മനസ്സോടെ യാത്ര പറഞ്ഞു ഞായറാഴ്ച രാവിലത്തെ ട്രെയിനിൽ ഞങ്ങൾ തിരിച്ചു കോട്ടയത്തേക്കു പോയി

തൊട്ടടുത്ത ദിവസം നവവധുവിൻ്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ‘വീടു കാണൽ’ ചടങ്ങിന് വന്നു. തെക്കൻ കേരളത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലെയും ചടങ്ങാണ് കല്യാണം കഴിഞ്ഞാൽ പെണ്ണിൻ്റെ വീട്ടിൽനിന്നും കാഴ്ച സാധനങ്ങളുമായിട്ടുള്ള വരവ്. ഒരു വലിയ അലമാര കൂടാതെ കിണ്ടി, വിളക്ക് , താലം ,പലഹാരങ്ങൾ ഒക്കെയായിട്ടായിരുന്നു അവർ വന്നത്. അന്നത്തെ ഉച്ചഭക്ഷണത്തിൻ്റെ ഉത്തവാദിത്തം മൂത്ത മരുമകൾ എന്ന നിലയിൽ ഞാൻ നിർവഹിച്ചു. ഫ്രൈഡ് റൈസ് , ചിക്കൻ കറി, വെജ് കുറുമ , പുതിന ചട്ടിണി,സാലഡ് ഇത്രയുമായിരുന്നു വിഭവങ്ങൾ. അങ്ങനെ ആ ചടങ്ങും ഭംഗിയായി കഴിഞ്ഞു.

അടുത്ത ദിവസം ഞാൻ മോനെയും കൂട്ടി കോട്ടയം മണർകാട് പള്ളിയിൽ പോയി. എൻ്റെ ആത്മ സുഹൃത്തായ റിയയെ കാണാനും മാതാവിൻ്റെ മുന്നിൽ മെഴുകുതിരി കത്തിക്കാനും കൂടെയായിരുന്നു അവിടെ പോയത്.അവളുടെ വീട് പള്ളിയുടെ അടുത്തായിരുന്നു . എല്ലാ ദൈവങ്ങളിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനാൽത്തന്നെ പഠിക്കുന്ന സമയത്തും റിയയോടൊപ്പം ക്രിസ്ത്യൻ പള്ളയിൽ പോകാറുണ്ടായിരുന്നു. അവൾ എന്നോടൊപ്പം അമ്പലങ്ങളിലും വരാറുണ്ട്. അവിടെയിരുന്നു ഞങ്ങൾ ഒരുമിച്ചു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു...വിശേഷങ്ങൾ പങ്കു വച്ചു..തിരിച്ചു വരുമ്പോൾ സമയം പെട്ടന്ന് തീർന്നതിൻ്റെ വിഷമം രണ്ടു പേരുടെയും മുഖത്തുണ്ടായിരുന്നു. പരിമിതമായ ഞങ്ങളുടെ നാട്ടിലെ അവധിക്കാലം തീരാൻ രണ്ടു ദിവസം കൂടെ ബാക്കി നിൽക്കേ ഞാൻ പല്ലുഡോക്ടറുടെ അടുത്ത് പോയി കേടായ പല്ലിനു റൂട്ട്കനാൽ ചെയ്തു താൽക്കാലിക ഫില്ലിംഗ് നടത്തി. ക്യാപ് ഇടാൻ സമയം ഇല്ലായിരുന്നു. ഇനി വരുമ്പോൾ പല്ലു ബാക്കിയുണ്ടേൽ ക്യാപ് ഇടാമെന്നു പറഞ്ഞു ആ ഡോക്ടർ. ജീവിതത്തിലാദ്യമായി ഒട്ടും വേദനപ്പിക്കാതെ റൂട്ട് കനാൽ ചെയ്തു തന്നതിന് ആ ഡോകറ്ററിനു നന്ദി പറഞ്ഞുകൊണ്ട് അവിടെനിന്നും മടങ്ങി. പോകുന്നതിൻ്റെ തലേ ദിവസം അണ്ണനും കുടുംബവും ചേട്ടായിയും മോളുമൊക്കെ വീട്ടിൽ വന്നിരുന്നു . അവരെല്ലാം യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞങ്ങളെപ്പോലെ തന്നെ മോനും ഭയങ്കര സങ്കടമുള്ളതായി തോന്നി .

ഒടുവിൽ തിരിച്ചു പോകാനുള്ള ദിനമെത്തി..ഫെബ്രുവരി എട്ടാം തീയതി വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ഇന്നോവയിൽ അച്ഛനും അനുജനുമൊപ്പം കൊച്ചി എയർപോർട്ടിലേക്കു പോയി. ഒൻപതിന് പുലർച്ചെയായിരുന്നു ഫ്ലൈറ്റ്. മനസ്സിൽ ആ മുപ്പത് ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞുതീർന്നതിൻ്റെ നൊമ്പരവുമായി വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ പെയ്തിറങ്ങിയ അമ്മയുടെ സങ്കടക്കടലിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഞങ്ങൾ വണ്ടിയിലേക്കു കയറി. പ്രിയപ്പെട്ടവരോട് അടുത്ത അവധിക്കാലത്തു കാണാമെന്നു പറഞ്ഞു കൊണ്ട്  ഒരുപിടി നല്ല ഓർമകളുമായി ഞങ്ങൾ വീണ്ടും അമേരിക്കയിലേക്ക്...

4 comments:

I would like to hear back your comments...

Popular Posts

Total Pageviews