നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Wednesday, March 6, 2019

അങ്ങനെ ഒരവധിക്കാലം

ഈ കുറിപ്പിലൂടെ അടുത്തിടെ ഞാൻ നാട്ടിൽ പോയപ്പോഴുണ്ടായ അനുഭവങ്ങളും വിശേഷങ്ങളുമാണ് പങ്കു വയ്ക്കുന്നത്.

ജീവിതമെന്നത് ഒരു നീണ്ട യാത്രയാണ്. ജനനം മുതൽ മരണം വരെയുള്ള ഈ യാത്രയിൽ ഇടവേളകൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നും ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നും അല്ലെങ്കിൽ ചുറ്റുപാടിൽ നിന്നും ഒരു മാറ്റം...മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ആവർത്തന വിരസതയിൽ നിന്നും മോചനം നേടാൻ അത് നമ്മെ സഹായിക്കും. അങ്ങനെയൊരു ഇടവേള ഞങ്ങളുടെ മൂന്നു വർഷത്തെ പ്രവാസ ജീവിതത്തിലുണ്ടായത് ഈ പുതുവർഷപ്പിറവിയിലാണ്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഭർത്താവിൻ്റെ [ഏട്ടൻ] അനുജൻ്റെ കല്യാണവും ഞങ്ങളുടെ നാട്ടിൽ പോകാനുള്ള വിസ സംബന്ധമായ കാര്യങ്ങളും ലീവും ശരിയായതും ജനുവരിയിലായിരുന്നു. അങ്ങനെ ഏറെ നാളുകൾക്കു ശേഷം ജനിച്ചു വളർന്ന നാട്ടിൽ പോയി വന്നപ്പോൾ ആ അവധിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചു എഴുതണമെന്നു തോന്നി. കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ലെന്നു പറഞ്ഞതു പോലെ നമ്മുടെ നാടിൻ്റെയും മാതാപിതാക്കളുടെയുമൊക്കെ വിലയറിയണമെങ്കിൽ അവരിൽ നിന്നും കുറച്ചു നാൾ അകന്നു നിൽക്കണം. എത്രയൊക്കെ മെച്ചപ്പെട്ട ജീവിത നിലവാരങ്ങൾ അമേരിക്കയിൽ ഉണ്ടെന്നു പറഞ്ഞാലും പിറന്ന നാടിനെ സ്നേഹിക്കുന്ന ഏതൊരാളെയും പോലെ നാട്ടിലെത്താനുള്ള വെമ്പലിലായിരുന്നു മനസ്സ് എന്നും.

പല കാരണങ്ങൾ കൊണ്ടും ചില കാര്യങ്ങൾ മനുഷ്യൻ വിചാരിക്കുന്ന സമയത്ത് നടന്നെന്നു വരില്ല. അപ്പോൾ എന്നെപ്പോലെയുള്ള ദൈവ വിശ്വാസികൾ പറയുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന ഒരു കാര്യമാണ് “സമയമാകുമ്പോൾ എല്ലാം ശെരിയാകും “ എന്നുള്ളത്. അതായത്‌ നമ്മുടെ എല്ലാ കാര്യങ്ങളും ദൈവത്തിൻ്റെ കരങ്ങളാൽ മുൻകൂട്ടി എഴുതപ്പെട്ടതാണെന്ന വിശ്വാസം...പ്രത്യേകിച്ചും കല്യാണം,ജോലി, സന്താനങ്ങളുണ്ടാകൽ തുടങ്ങിയ കാര്യങ്ങളിൽ. അനിയൻ്റെ കല്യാണക്കാര്യവും ആ വിശ്വാസത്തിലൂന്നിയാണ് ഇത്രയും നാൾ മുന്നോട്ടു പോയത് . എന്തു കാര്യവും തുറന്നു പറയാവുന്ന, എന്നെ എന്നും പിന്തുണച്ചിട്ടുള്ള അവൻ എനിക്ക് സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ്. അതിനാൽ തന്നെ അവനു വേണ്ടി കുറേക്കാലമായുള്ള മാട്രിമോണി തിരച്ചലിനൊടുവിൽ ഇഷ്ട്ടപ്പെട്ട പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ നല്ലൊരു അനുജത്തിയെയും കിട്ടിയതിലുള്ള ഇരട്ടി സന്തോഷത്തിലായിരുന്നു ഞാൻ. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില ദുഃഖങ്ങൾ മറക്കാനും പ്രിയപ്പെട്ടവരെ കാണാനും ഒക്കെയുള്ള അവസരം കൂടിയായിരുന്നു ഈ കല്യാണം കൂടൽ.

ജനുവരി 20 ന് ആയിരുന്നു കല്യാണം. ഞങ്ങളുടെ യാത്രയുടെ സൗകര്യം കൂടെ കണക്കിലെടുത്താണ് തീയ്യതി നിശ്ചയിച്ചത്. അങ്ങനെ പുതുവർഷത്തിൽ ജനുവരി പത്താം തീയ്യതി ഞങ്ങൾ Seattle-Tacoma ഇൻർനാഷണൽ എയർപോർട്ടിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിലേക്കു യാത്ര തിരിച്ചു. പതിനാലര മണിക്കൂർ യാത്ര കഴിഞ്ഞു ദുബായിൽ ഇറങ്ങി വീണ്ടും എമിറേറ്റ്‌സിൻ്റെ കണക്ഷൻ ഫ്ലൈറ്റിൽ കയറി കൊച്ചിയിൽ എത്തിയപ്പോൾ 12 നു  പുലർച്ചെ 3.10 am ആയി.

ആദ്യം കണ്ടതിനേക്കാൾ ഒരുപാട് മാറിയിരിക്കുന്നു കൊച്ചി അന്താരാഷ്ട്ര വിമാത്താവളം...നമ്മുടെ നാടിൻ്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന ആനകളുടെയും കഥകളിയുടെയും മറ്റും സ്ടൂപങ്ങളും ചിത്രങ്ങളും കൊണ്ടലങ്കരിച്ച മനോഹരമായ അകത്തളങ്ങളോടു കൂടിയ ടെർമിനലുകൾ, പ്രാർത്ഥനാ ഹാൾ, VIP കൾക്കുള്ള പ്രത്യേക വിശ്രമ മുറി, അതിവിശാലമായ പാർക്കിംഗ് ഗ്രൗണ്ട്, ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളം ഇങ്ങനെ നീളുന്നു നമുക്ക് അഭിമാനിക്കാവുന്ന കൊച്ചി വിമാത്താവളത്തിൻ്റെ പ്രത്യേകതകൾ…

അവിടെ നിന്നും പകർത്തിയ കുറച്ചു ചിത്രങ്ങൾ താഴെ കൊടുക്കുന്നു






ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ ഏട്ടൻ്റെ അച്ഛനും അനുജനും കാറുമായി വന്നിട്ടുണ്ടായിരുന്നു. അവരോടൊപ്പം നാടിൻ്റെ ഗന്ധം ശ്വസിച്ചു കൊണ്ട് കോട്ടയം ഏറ്റുമാനൂർ വീട്ടിലേക്ക്….വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞു അമ്മയുണ്ടാക്കിയ സ്വാദിഷ്ടമായ ഇഡ്‌ഡലിയും ചമ്മന്തിയും കഴിച്ചു അന്ന് പകൽ മുഴുവൻ യാത്രാക്ഷീണം തീർക്കാൻ ഉറങ്ങി. ഡ്രസ്സ് എടുക്കലും ബന്ധു സമാഗവുമൊക്കെയായി ആദ്യ രണ്ടു ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി.

തിങ്കളാഴ്ച രാവിലെ തന്നെ ഞങ്ങൾ ഏറ്റുമാനൂരപ്പനെയും വൈക്കത്തപ്പനെയും തൊഴാൻ പോയി.ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ രൗദ്ര ഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ . ആദ്യം അവിടെ തൊഴുതതിനു ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു പോയി. അവിടെ ശ്രീപാർവതിയോടൊപ്പമാണ് ശ്രീപരമേശ്വര പ്രതിഷ്ഠ. ശ്രീകോവിലിൻ്റെ മുന്നിലായുള്ള നമസ്കാര മണ്ഡപത്തിൻ്റെ പടിഞ്ഞാറേ അറ്റത്ത് ഒരു വലിയ നന്ദി [ശിവൻ്റെ വാഹനമായ കാള] പ്രതിമയുണ്ട്. കൂടാതെ നാലമ്പലത്തിനു പുറത്തെ ഓരോ മൂലകളിലും നന്ദി പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ ആഗ്രഹങ്ങളും സങ്കടങ്ങളും നന്ദിയുടെ ചെവിയിൽ പറഞ്ഞാൽ അവ നന്ദി ഭഗവാൻ്റെയടുത്തു ബോധിപ്പിക്കുമെന്നാണ് വിശ്വാസം. മുൻപൊരിക്കൽ അവിടെ തൊഴാൻ പോയപ്പോൾ ഇത് എനിക്ക് ആദ്യമായി പറഞ്ഞു തന്ന അനുചേച്ചിയും [ ഏട്ടൻ്റെ കസിൻ] അന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും കുട്ടിയുണ്ടായാൽ കൊണ്ട് വന്ന് തൊഴീക്കാമെന്നു നേരുകയും ചെയ്തു. ആ നേർച്ചയുടെ ഭാഗമായിട്ടു കൂടിയാണ് മോനെയും കൊണ്ടുള്ള ഇന്നത്തെ ക്ഷേത്ര ദർശനം. കോട്ടയം ജില്ലയിലെ ഈ രണ്ടു ക്ഷേത്രങ്ങൾ കൂടാതെ മൂന്നാമതായി കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രവും കൂടെ ഒരേ ദിവസം ഉച്ചയ്ക്കു മുൻപ് സന്ദർശിച്ചാൽ കൈലാസദർശന തുല്യമായ ഫലം കിട്ടുമെന്നാണ് പറയപ്പെടുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽപ്പെട്ടതാണ് ഇവയെന്നാണ് ഐതിഹ്യം.സമയക്കുറവു കാരണം കടുത്തുരുത്തിയിൽ പോകാൻ പറ്റിയില്ല. മൂന്നു ക്ഷേത്രങ്ങളിലും ഒരുമിച്ചുപോയി തൊഴണമെന്ന ആഗ്രഹം മനസ്സിൽ ബാക്കിയാക്കി ഞാൻ വീട്ടിലേക്കു മടങ്ങി.

ഏറ്റുമാനൂർ അമ്പലത്തിൽ നിന്നുള്ള ചിത്രങ്ങൾ




അണ്ണൻ്റെ [അമ്മാവൻ്റെ മകൻ] മക്കളും ചേട്ടായിയുടെ [അച്ഛൻ്റെ അനുജൻ്റെ മകൻ] മകളുമൊക്കെയായി അദ്ദുമോൻ [അദ്വൈത് എന്നാണ് മകൻ്റെ ശരിയായ പേര്] പെട്ടന്നു കൂട്ടായി. അവൻ്റെ യാത്രാക്ഷീണവും ഉറക്ക സമയവുമൊക്കെ മാറിവരുന്നതിനിടയിൽ വീണ്ടും ഒരു യാത്ര...വിസ സ്റ്റാമ്പിങ്ങിനു വേണ്ടി ചെന്നൈയിലേക്കായിരുന്നു അത്. ഞങ്ങൾക്കു കിട്ടിയ ഇന്റർവ്യൂ തീയ്യതികൾ 17 th & 18th ആയിരുന്നു . അങ്ങനെ കല്യാണത്തിരക്കിനിടയിൽ 16 ന് ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ ചെന്നൈയിൽ പോയി . കൊച്ചി എയർപോർട്ടിൽ നിന്നും ഫ്ലൈറ്റിനടുത്തേക്കുള്ള പിക്ക്അപ്പ് ബസ്സിൽ കയറിയപ്പോൾ തിരക്കു കാരണം നിൽക്കേണ്ടി വന്നു.അപ്പോൾ തൊട്ടടുത്ത് ആർക്കും മുഖം കൊടുക്കാതെ ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരിയായ സ്ത്രീയെ നോക്കി ഏട്ടൻ എന്നോട് ചോദിച്ചു ‘ഇവരെ അറിയുമോ’ എന്ന് . ഒന്ന് നോക്കിയപ്പോഴേ മനസ്സിൽ ഓടിയെത്തിയത് നരസിംഹത്തിലെ ലാലേട്ടൻ്റെ നായികയുടെ രൂപമാണ്. മനസ്സിൽ അപ്പോൾ ഇന്റർവ്യൂവിനെക്കുറിച്ചുള്ള ചിന്തയായിരുന്നതിനാൽ അവരുടെ പേരൊന്നും ഓർത്തെടുക്കാൻ പറ്റിയില്ല . അറിയില്ലെന്ന് പറയാനാണ് എനിക്കപ്പോൾ തോന്നിയത് . ഐശ്വര്യയെന്ന പ്രശസ്ത സിനിമാ നടിയുടെ കൂടെ ഒരു സെൽഫി എടുക്കാമായിരുന്നു എന്ന് പിന്നീട് തോന്നി.

ചെന്നൈ എയർപോർട്ടിലെത്തി അവിടെ നിന്നും ടാക്സി പിടിച്ചു ആദ്യമേ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിലേക്കു യാത്രയായി. ഏതാണ്ട് മുക്കാൽ മണിക്കൂറോളം ദൂരമുണ്ടായിരുന്നു ഹോട്ടലിലേക്ക്. പുറം കാഴ്ചകളിൽ തമിഴ്‌നാടിൻ്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിന് മുൻപ് വന്നതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. മുറിയിലെത്തി ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു ഡോക്യൂമെന്റുകളുടെ printouts എടുക്കാമെന്നു കരുതി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് 14th നു പൊങ്കലിൻ്റെ ഭാഗമായുള്ള നാലു ദിവസം നീളുന്ന അവധിയിലാണ് ഒട്ടുമിക്ക കടകളും. പിറ്റേ ദിവസം വിസ ഇന്റർവ്യൂവിൻ്റെ ഭാഗമായുള്ള biometric [ഫോട്ടോ എടുക്കൽ, കൈവിരൽപ്പാട് ശേഖരണം എന്നിവ] കഴിഞ്ഞു ഞങ്ങൾ പുറത്തു പോയി അത്യാവശ്യമുള്ള പേപ്പേഴ്‌സ് ഒക്കെ ശെരിയാക്കി. ദൈവാനുഗ്രഹം കൊണ്ട് അടുത്ത ദിവസമായ 18th നു രാവിലെ വിസാ ഇന്റർവ്യൂ ഭംഗിയായി കഴിഞ്ഞു. കുട്ടികളുമായി വരുന്നവരെ വേഗം തന്നെ പരിഗണിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ക്യൂവിൽ അധികം നിൽക്കേണ്ടി വന്നില്ല. വിസ അപ്പ്രൂവ്ഡ് ആണെന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത് . ആദ്യമായി സ്റ്റാമ്പിങ്ങിനു വന്നപ്പോൾ ഓഫീസിൽ നിന്നും കിട്ടിയ പ്രോജെക്റ്റിൻ്റെ രേഖകൾ പോരെന്നും പറഞ്ഞു ”on hold” സ്റ്റാറ്റസ് ആയിരുന്നത് ഒരു നിമിഷം ഓർത്തു പോയി.

അന്ന് വൈകുന്നേരമായിരുന്നു തിരിച്ചു കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് . ഇന്റർവ്യൂ കഴിഞ്ഞു മുറിയിൽ എത്തി എല്ലാം പായ്ക്ക് ചെയ്തു വച്ചു .12 മണിക്ക് റൂം ഒഴിഞ്ഞു കൊടുക്കണം . അതിനു മുൻപായി ഞങ്ങൾ കസിന്റെ കുഞ്ഞുവാവയ്ക്ക് ഒരു മോതിരം വാങ്ങിക്കാനായി ഗൂഗിളിനോട് അടുത്തുള്ള സ്വർണ്ണക്കട ചോദിച്ചപ്പോൾ കിട്ടിയത് ‘Spencer plaza’ യാണ്.ചെന്നൈ നഗരത്തിലെ മർമ്മ പ്രധാനമായ ഏതാണ്ട് 400 വർഷത്തിലേറെ പഴക്കം ചെന്ന അണ്ണാ സാലൈ റോഡിനോട് ചേർന്നാണ് സ്‌പെൻസർ പ്ലാസ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1863–1864 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരാൽ പണിത ഈ മാൾ ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ഷോപ്പിങ് മാൾ ആണ്. പിന്നീട് 1991 ൽ ഇത് പുതുക്കി പണിയുകയും ഷോപ്പിങ്ങിനായി തുറന്ന് കൊടുക്കുകയും ചെയ്തു. ആ കാലയളവിൽ ഏകദേശം എഴുന്നൂറോളം കടകൾ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത് .ബാംഗ്ലൂർ മാളുകളുടെ എടുപ്പും തിരക്കും പ്രതീക്ഷിച്ചു അവിടെയെത്തിയ ഞങ്ങൾക്ക്  കാണാൻ കഴിഞ്ഞത്  പ്രൗഢിയൊക്കെ നശിച്ച ,തിരക്കൊഴിഞ്ഞ ഒരു പഴയ  കെട്ടിടമാണ്. അവിടെയുള്ള ഒരു സ്വർണ്ണ കടയിൽ നിന്നും മോതിരവും വാങ്ങി ഞങ്ങൾ ഹോട്ടലിലെത്തി മുറി ഒഴിഞ്ഞു കൊടുത്തു. അവിടെ നിന്നും ടാക്സിയിൽ കസിൻ്റെ വീട്ടിലേക്കു പോയി. ഏകദേശം മുക്കാൽമണിക്കൂറോളം ദൂരമുണ്ടായിരുന്നു അവരുടെ ഫ്ലാറ്റിലേക്ക്. അവിടെയെത്തി ഭക്ഷണമൊക്കെ കഴിച്ചു അവളുടെ കല്യാണത്തിനു പങ്കെടുക്കാൻ കഴിയാതിരുന്ന പരിഭവങ്ങളൊക്കെ പറഞ്ഞു തീർത്ത്, വാവയുടെയും കുടുംബത്തിൻ്റെയും ഒപ്പം കുറച്ചു സമയം ചിലവിട്ടതിനു ശേഷം വൈകിട്ടോടു കൂടി അവരുടെ കാറിൽ ഞങ്ങളെ ചെന്നൈ എയർപോർട്ടിൽ എത്തിച്ചു. അവിടെ നിന്നും തിരിച്ചു ഫ്ലൈറ്റിൽ നാട്ടിലേക്ക്….ഒടുവിൽ രാത്രി 10 മണിയോട് കൂടി വീട്ടിലെത്തി.

കല്യാണ വിശേഷങ്ങളെപ്പറ്റിയും തലശ്ശേരി യാത്രയെക്കുറിച്ചും ഇനിയും ഒരുപാട് എഴുതാനുണ്ട്. അത് അടുത്ത ബ്ലോഗിൽ തുടരും….

No comments:

Post a Comment

I would like to hear back your comments...

Popular Posts

Total Pageviews