നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Wednesday, October 31, 2018

ഭഗവതിക്കാവും തിറയും




ഭഗവതിക്കാവിലെ തിറ 


ഇത്തവണത്തെ ഓർമ്മക്കുറിപ്പ് ഞങ്ങളുടെ പ്രിയപ്പെട്ട തിറയെക്കുറിച്ചാണ്. എന്റെ പ്രിയ വായനക്കാർക്ക് ഈ എഴുത്തിലൂടെ (ആധികാരികമായി പറയാൻ ഞാനാളല്ലെങ്കിലും) ഒരു പരിധി വരെ തിറയെ അടുത്തറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നു

തിറ അഥവാ തെയ്യം ഞങ്ങൾ കണ്ണൂരുകാരുടെ ആവേശമാണ്, ആഹ്ളാദമാണ്‌ , അഭിമാനമാണ് (സ്വകാര്യ അഹങ്കാരമെന്നും പറയാം) … വടക്കൻ കേരളത്തിൽ വര്ഷം തോറും നടന്നു വരുന്ന ഈ അനുഷ്‌ഠാന കല ഒരു നാടിൻ്റെ തന്നെ പൈതൃകമാണ് വിളിച്ചോതുന്നത്. ചിലയിടങ്ങളിൽ ഇതിനെ കളിയാട്ടം എന്നും പറയപ്പെടുന്നു . മലയന്മാർ എന്ന വിഭാഗത്തിൽപ്പെടുന്നവരാണ് പൊതുവെ തിറ കെട്ടിയാടുന്നത് . ഇവർ പ്രത്യേക വൃതാനുഷ്‌ഠാനങ്ങളോടു കൂടി വേഷം കെട്ടിയാടി ദൈവമായി തന്നെ ജനങ്ങൾക്ക് അനുഗ്രഹാശ്ശിസ്സുകൾ നൽകി വരുന്നതാണ് ഇതിനു പിന്നിലെ സങ്കല്പം. ചെണ്ട,കുഴൽ വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയാണ് ഈ ദൈവീക നൃത്തം അരങ്ങേറുക.

എന്റെ ആദ്യ കഥയായ വരിക്കപ്ലാവിൽ പരാമർശിച്ച ഉഗ്രമൂർത്തിയായ ഭഗവതിയമ്മയുടെ പ്രതിഷ്‌ഠയാണ് ഞങ്ങളുടെ കുടുംബ ക്ഷേത്രം കൂടിയായ കൂലോത്ത്‌ ക്ഷേത്രത്തിൽ.എല്ലാ ദിവസവും ഇവിടെ വൈകുന്നേരങ്ങളിൽ ശ്രീകോവിലിനു മുന്നിലും പുറകിലായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കാവിലും വിളക്ക് തെളിയിക്കും. എല്ലാ മലയാള മാസം ഒന്നാം തീയതിയും പൂജാരി വന്നു ശ്രീകോവിൽ നട തുറന്നു പൂജ ചെയ്യാറുണ്ട്. ആൾക്കാരുടെ പ്രത്യേക വഴിപാടുകൾക്കു (നേർച്ചകൾ) വേണ്ടിയും പൂജകൾ നടത്തപ്പെടുന്നു.

മകര മാസത്തിലെ 24, 25, 26 (ഫെബ്രുവരി) എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായിട്ടാണ് ശ്രീ മൂത്ത കൂലോത്ത് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം കൊണ്ടാടുന്നത് . തീയതി ഓർത്തിരിക്കാൻ ഞങ്ങൾ പുന്നോൽ നിവാസികൾക്കുള്ള എളുപ്പ മാർഗ്‌ഗം തൊട്ടടുത്ത ചെള്ളത്തു മുത്തപ്പൻ ക്ഷേത്രത്തിലെ തിറ കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം കൂലോത്ത് തിറ എന്നാണ്..

പ്രധാന തിറയായ ഭഗവതിത്തിറയ്ക്കു പുറമെ വെള്ളാട്ടം, കാരണവർ , ഘണ്ടാകർണ്ണൻ , ഗുളികൻ, കുട്ടിച്ചാത്തൻ എന്നീ തിറകളും കെട്ടിയാടപ്പെടുന്നു . ഓരോ തിറ തുടങ്ങുമ്പോഴും കതിന വെടി മുഴങ്ങും .

ആദ്യ ദിവസം രാത്രിയിൽ വെള്ളാട്ടം അഥവാ തോറ്റത്തോട് കൂടിയാണ് തിറ തുടങ്ങുക . ഇതിനെ നട്ടത്തിറ എന്നും അറിയപ്പെടുന്നു . ചെണ്ടമേളക്കാരുടെ അകമ്പടിയോടു കൂടി ചെറിയ ആട്ടങ്ങളുമായി മൂന്നോ നാലോ വെള്ളാട്ടങ്ങൾ ഉണ്ടാവും . അവർ ദൈവീകപരമായ ആചാരപ്പാട്ടുകൾ പാടിയാണ് ചുവടുകൾ വയ്ക്കുന്നത് .

രണ്ടാം ദിവസം രാത്രിയിലും വെള്ളാട്ടങ്ങളോടു കൂടിയാണ് തിറ തുടങ്ങുന്നത് . തുടർന്ന് ഇവർ മറ്റൊരു ക്ഷേത്രാങ്കണത്തിൽ നിന്നും എഴുന്നള്ളിയ താലപ്പൊലിയെ ക്ഷേത്രത്തിലേക്ക് വരവേൽക്കുന്നു. അത് കഴിഞ്ഞു വരുന്നതാണ് കാരണവർ തെയ്യം . അതു ആടപ്പെടുന്നത് ശ്രീകോവിലിൻ മുന്നിൽ നിന്നും മാറി തൊട്ടപ്പുറത്തുള്ള കാരണവർ പ്രതിഷ്‌ഠ യുടെ മുന്നിൽ വച്ചാണ് .

പ്രത്യേക മെയ്യ്‌ വഴക്കത്തോട് കൂടി തീക്ഷ്‌ണ നോട്ടവുമായി ആടുന്ന ആ ദൈവ സങ്കൽപ്പത്തെ ഒട്ടൊന്നു ഭയപ്പാടോടു കൂടെയല്ലാതെ നോക്കിനിൽക്കാൻ കഴിയില്ല. രാത്രി ഒട്ടൊന്നു വൈകുന്നതു വരെ ഈ തിറ നീളും. അതിനു ശേഷം കുറച്ചു സമയത്തെ ഇടവേളയ്ക്കു ശേഷം ഏകദേശം വെളുപ്പിന് 3 മണിയോട് കൂടി ഗുളികൻ തിറ തുടങ്ങുന്നു. ആത്യന്തികം ശ്രമകരമായി കമ്പുകളുടെ അകമ്പടിയോടെ ചുവടുകൾ വയ്ക്കുന്ന ഈ തെയ്യ രൂപം 2 അല്ലെങ്കിൽ 3 പേർ ഒരുമിച്ചാണ് അരങ്ങേറുന്നത്.

മൂന്നാം ദിവസം കുട്ടിച്ചാത്തൻ തിറയോടു കൂടിയാണ് തുടങ്ങുന്നത്. അതിനു ശേഷം ഉച്ച ഏകദേശം 12 മണിയോടു കൂടി ഘണ്ടാകർണ്ണൻ തിറ തുടങ്ങുന്നു . ഈ തിറ തുടങ്ങുന്നത് കാവിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ്. വളരെ ഭയാനകം എന്ന് പറയാവുന്ന തരത്തിൽ മുറുകിയ നൃത്തച്ചുവടുകളുമായി അരയ്ക്കു ചുറ്റും പന്തങ്ങൾ കെട്ടി വച്ച് തീ കൊളുത്തിയാണ് ഈ തിറ ആടപ്പെടുന്നത് . ആടുമ്പോൾ അടർന്നു വീഴുന്ന ഈ തീനാമ്പുകളെ വെള്ളമൊഴിച്ചു കെടുത്താൻ ആളുകൾ വെള്ളവുമായി പുറകെ നടക്കുന്നു.

ഘണ്ടാകർണ്ണൻ തിറ കഴിഞ്ഞാണ് സാക്ഷാൽ ഭഗവതിത്തിറ തുടങ്ങുന്നത് . കുറെ നേരം ചുവടുകൾ വച്ച് ആട്ടമാടി ഒടുവിലാണ് എല്ലാ കണ്ണുകളും ഇമവെട്ടാതെ ഒരുപോലെ നോക്കിയിരുന്നു പോകുന്ന ഭഗവതിയമ്മയുടെ മുടിയേറ്റ് . കുരുത്തോല കൊണ്ട് മെടഞ്ഞെടുത്ത ഏകദേശം ഒരു തെങ്ങിന്റെ അത്രയും പൊക്കത്തിൽ വരുന്ന മുടി ഭഗവതിത്തിറ കെട്ടിയാടുന്ന ആളുടെ പുറകിൽ വച്ച്കെട്ടി ഇരുവശങ്ങളിലും മുളങ്കമ്പുകൾ കൊണ്ട് ഉയർത്തിപ്പിടിച്ചു ക്ഷേത്രത്തെ മൂന്നുതവണ വലം വയ്പ്പിക്കുന്നു . അതിനു ശേഷം ഭഗവതിയമ്മ ആളുകളെ അനുഗ്രഹിക്കാൻ പീഠത്തിലിരിക്കുന്നു .ആദ്യം കുടുംബത്തിലെ കുരുന്നു കുട്ടികളെ കുഞ്ഞു മുണ്ടുടുപ്പിച്ചും ആഭരണങ്ങളണിയിപ്പിച്ചും തളികയെടുപ്പിച്ചു മുതിർന്നവർ കൊണ്ട് പോയി അനുഗ്രഹം വാങ്ങും. (ആ അനുഗ്രഹം ചെറുപ്പത്തിൽ ആവോളം അനുഭവിച്ചിട്ടുണ്ട് ഞാൻ ). പിന്നീട് അമ്മയുടെ അനുഗ്രഹം വാങ്ങാനും സങ്കടങ്ങൾ പറയാനും ചുവന്ന പട്ടുമായി ( ഭഗവതിയുടെ ഇഷ്ട കാണിക്ക ) നിൽക്കുന്ന ആളുകളുടെ ഊഴമാണ് .എല്ലാവരുടെയും സങ്കടങ്ങൾ കേട്ട് ഭഗവതി ആവശ്യമായ പരിഹാര നിർദ്ദേശങ്ങൾ നല്കുന്നതോടു കൂടെ തിറ മഹോത്സവം പരിസമാപ്തിയിലെത്തുന്നു .

അടുത്ത കൊല്ലം വീണ്ടും വരണമെന്ന പ്രാർത്ഥനയോടെയാണ് ഭക്തരുടെ മനസ്സിലെ ഓരോ തിറയും അവസാനിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ കോൽ ഐസും ബലൂണുകളും വിവിധയിനം കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങി തിറയുടെ ആവേശം പൂർണ്ണമായും ഉൾക്കൊണ്ടാണ് അടുത്ത തിറയ്ക്കായി ഞാൻ കാത്തിരുന്നത്. ബന്ധുസമാഗമവും വലുതായപ്പോൾ ബാല്യകാല സുഹൃത് സംഗമവും ഒക്കെ തിറയുടെ ഒഴിച്ച് കൂടാനാവാത്ത നല്ല വശങ്ങളാണ്.

ഇന്നും പോകാൻ പറ്റാത്ത ഓരോ തിറയും മനസ്സ് കൊണ്ട് ഓർത്തെടുത്തു്,  അടുത്ത തിറയ്ക്ക് ക്ഷേത്രത്തിൽ എത്തി ഭഗവതിയമ്മയെ കണ്ടു തൊഴാൻ കഴിയേണമേ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു മറ്റൊരു തിറക്കാലത്തിനായ് ...

ഫോട്ടോ ആൽബം 
കൂട്ടിച്ചാത്തൻ തിറ 

ഞങ്ങളുടെ കുടുംബ ക്ഷേത്രം 

ഭഗവതി 

കാരണവർ 
ഘണ്ടകർണൻ തിറ -തീ പന്തങ്ങൾ കാണാം 

2 comments:

  1. Manmaranju kondirikkunna kalaroopamalle! Have just heard abt it, but now got an insight. Beautifully presented.
    Dhanya Jayan P

    ReplyDelete

I would like to hear back your comments...

Popular Posts

Total Pageviews