നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Thursday, November 15, 2018

തുടരാതെ പോയ നൃത്തപഠനം



ഒട്ടു മിക്ക പെൺകുട്ടികളെയും പോലെ നൃത്തം എന്നത് എന്റെയും ഏറ്റവും വല്യ ഇഷ്ടങ്ങളിൽ ഒന്നാണ്.ഒരു തരം ആരാധനയാണ് എന്നും നൃത്ത കലയോടും നർത്തകരോടും.. നൃത്തം പഠിക്കുകയെന്നത് ചെറുപ്പം മുതലേ എൻെറ മോഹമായിരുന്നു. അത് ഇന്നു കാണും പോലെയുള്ള മത്സരബുദ്ധി കൊണ്ടൊന്നും ആയിരുന്നില്ല... മറിച്ചു നൃത്തത്തോടുള്ള അഭിനിവേശം കാരണമായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ചില ‘അടിപൊളി’ സിനിമാപ്പാട്ടുകളുടെ താളത്തിനൊത്തു സ്വയം വികസിപ്പിച്ചെടുത്ത ചുവടുകൾ വച്ച് വീട്ടിൽ എൻ്റെ വക ഡാൻസ് പരിപാടി ഉണ്ടാവാറുണ്ട് .ആ ‘പ്രകടനങ്ങൾ’ കണ്ടിട്ടാണെന്നു തോന്നുന്നു അമ്മയും അച്ഛനും എൻ്റെ ഡാൻസ് പഠിക്കാനുള്ള ആഗ്രഹത്തിന് പച്ചക്കൊടി കാണിച്ചു.


അങ്ങനെ എട്ടാമത്തെ വയസ്സിൽ മൂത്തഛന്റെ മകൾ പഠിക്കാൻ പോയിരുന്ന , വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള രഞ്ജിനി ടീച്ചറുടെ വീട്ടിൽ ഞാനും ഡാൻസ് പഠനത്തിന് ചേർന്നു. ആ വീട്ടിലേക്കുള്ള വഴി ഞാൻ മുൻപ് എഴുതിയ ഓർമ്മകുറിപ്പിൽ പ്രതിപാദിച്ച കൂലോത്ത് ക്ഷേത്രക്കുളത്തിന്റെ അടുത്ത് കൂടെയായിരുന്നു ..അവിടെ പാമ്പ് ഉണ്ടാകുമെന്ന് ആരോ പറഞ്ഞു പേടിപ്പിച്ചത് കാരണം ‘അമ്മേ ദേവീ കാത്തോളണേ’ എന്ന് പ്രാർത്ഥിച്ചിട്ടാണ് എന്നും ഡാൻസ് പഠിക്കാൻ പോവുക. ഒരു നൃത്താദ്ധ്യാപികയ്ക്കു വേണ്ട എല്ലാ ഗുണങ്ങളും രഞ്ജിനി ടീച്ചറിൽ ഉണ്ടായിരുന്നു . പഠനത്തിൽ വളരെ കർക്കശക്കാരിയായിരുന്ന ടീച്ചർ ചെറിയ പിഴവ് പറ്റിയാൽ പോലും നന്നായി വഴക്കു പറയുമായിരുന്നു . ആദ്യമൊക്കെ അരമണ്ഡലത്തിൽ ഇരുന്നുള്ള നൃത്തപരിശീലനം കഠിനമായി തോന്നി. എങ്കിലും ഡാൻസ് ചെയ്യുമ്പോൾ കിട്ടിയിരുന്ന മാനസിക സന്തോഷത്തിനു മുന്നിൽ അതൊന്നും കാര്യമായി തോന്നിയില്ല.അവിടെ വച്ച് കുറെ നല്ല സുഹൃത് ബന്ധങ്ങളുണ്ടായി ... ഞാൻ ക്ലാസ്സിൽ ചേർന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ പുന്നോൽ ശ്രീനാരായണ മഠത്തിന്റെ വകയായുള്ള ചതയദിനാഘോഷ പരിപാടിയുടെ ഭാഗമായി രഞ്ജിനി ടീച്ചറുടെ കുട്ടികളുടെ ഡാൻസ് പ്രോഗ്രാമും ഉണ്ടായിരുന്നു . അങ്ങനെ എനിക്കും അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അതിനു വേണ്ടി നാടോടി നൃത്തത്തിലും [സോളോ പെർഫോമൻസ്] ഗ്രൂപ്പ് ഡാൻസിലും ആണ് എന്നെ പരിശീലിപ്പിച്ചത്. നാടോടി നൃത്തത്തിൽ ഒരു കുറത്തിയായിട്ടായിരുന്നു വേഷം . ഗ്രൂപ്പ് ഡാൻസിന്റെ വിഷയം കണ്ണനും ഗോപികമാരും ആയിരുന്നു . അതിലെ ഒരു ഗോപികയുടെ വേഷമായിരുന്നു എനിക്ക് .


കുറെ ദിവസങ്ങളിലെ പരിശീലനങ്ങൾക്കൊടുവിൽ പരിപാടി ദിനം വന്നെത്തി . നൃത്ത പരിപാടിയിൽ ആദ്യം തന്നെ എൻ്റെ നാടോടി നൃത്തമായിരുന്നു .അത് തെറ്റൊന്നും കൂടാതെ ഭംഗിയായി പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു . അതിനു ശേഷം മറ്റു കുട്ടികളുടെ അവതരണം ഉണ്ടായിരുന്നതിനാൽ എനിക്ക് വേഷം മാറി ഗ്രൂപ്പ് ഡാൻസിലെ വേഷം ഇടാനും അതിന്റെ അരങ്ങേറ്റത്തിന് മുന്പുളള പരിശീലനം നടത്താനും സമയംകിട്ടി. അപ്പോഴാണ് ടീച്ചറും ഞങ്ങളും ഒരു കാര്യം ശ്രദ്ധിച്ചത് . ഗ്രൂപ്പ് ഡാൻസിലെ ആദ്യ സ്റ്റെപ്പിൽ 3 ഗോപികമാർ കണ്ണനായിട്ടു വേഷമിട്ട കുട്ടിയുടെ ഒരു ഭാഗത്തും ബാക്കി 3 ഗോപികമാർ മറുഭാഗത്തും കൂടി വന്ന് ഒരുമിച്ചു വന്നു ഒരു നിരയിൽ നിൽക്കുന്ന ഭാഗമുണ്ട്. അതിൽ എൻ്റെ മുന്നിലുള്ള ഗോപികയായി വേഷമിട്ട കുട്ടി വളരെ പതുക്കെ പോകുന്നത് കാരണം കറക്റ്റ് സമയത്തു ഒരുമിച്ചു നില്ക്കാൻ പറ്റുന്നില്ല . അവൾ അത് ശരിയാക്കുന്ന ലക്ഷണം കാണാത്തതിനാൽ ടീച്ചർ ഒരു പൊടികൈ എനിക്ക് പറഞ്ഞു തന്നു . ഞാൻ അൽപ്പം വേഗത്തിൽ നടക്കുക. അപ്പോൾ പതിയെ നടന്നാൽ വീഴുമെന്നു പേടിച്ചു അവളും വേഗത്തിൽ നടന്നോളും... അത് സ്റ്റേജിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ ആ കുട്ടി അക്ഷരാർത്ഥത്തിൽ വീഴുകയുണ്ടായി . ഒന്ന് പേടിച്ചെങ്കിലും അവൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ വേഗം എഴുന്നേറ്റു ബാക്കി നൃത്തം ഞങ്ങളോടൊപ്പം ഭംഗിയായി പൂർത്തിയാക്കി . ഇന്നും ഞങ്ങളുടെ ആ ഡാൻസ് ക്ലാസ്സിലെ സുഹൃത് ബന്ധം നിലനിൽക്കുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കാണുമ്പോൾ അവൾ തമാശയായി പറയും “ അന്ന് ഡാൻസ് കളിച്ചപ്പോൾ എന്നെ തള്ളിയിട്ടില്ലേ” എന്ന് .


നിർഭാഗ്യകരമെന്നു പറയട്ടെ, ആ ഡാൻസ് പഠിത്തം അധികം കാലം നീണ്ടു നിന്നില്ല . കാരണം രഞ്ജിനി ടീച്ചർ വേറെ വീട് വച്ച് അവിടെ നിന്നും താമസം മാറിപ്പോയി. അതിനു ശേഷം നിരവധി സ്കൂൾ ഡാൻസ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും നൃത്ത പഠനം ശരിയായ രീതിയിൽ തുടരാൻ കഴിഞ്ഞില്ല. ഇന്നും മനസ്സിൽ അത് ഒരു വേദനയായി, തീരാ മോഹമായി തുടരുന്നു. ഭരതനാട്യവും,മോഹിനിയാട്ടവും ഒക്കെ പഠിക്കാനായി വീണ്ടും ചിലങ്കയണിയണമെന്ന് പലവുരു മനസ്സ് ആഗ്രഹിച്ചിട്ടുണ്ട്...തിരക്കു പിടിച്ച ജീവിത യാത്രയിൽ പലപ്പോഴും നമ്മുടെ [ പ്രത്യേകിച്ചും സ്ത്രീകളുടെ ] ആഗ്രഹങ്ങളെ ആഗ്രഹങ്ങളായിത്തന്നെ മാറ്റിവയ്‌ക്കപ്പെടേണ്ടി വരുന്നു. എന്നെങ്കിലും ഈ ആഗ്രഹ സഫലീകരണമുണ്ടാകുമെന്ന പ്രതീക്ഷയുടെ നാളം മനസ്സിൽ കെടാതെ സൂക്ഷിക്കുന്നു … ഒരു പാട്ടിൻ്റെ വരികൾ ഓർമ വരുന്നു .”വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം “...

1 comment:

  1. Verutheyye mohanghal ennelum poovaniyan eeshwara kadaksha mundakatte!

    ReplyDelete

I would like to hear back your comments...

Popular Posts

Total Pageviews