എൻ്റെ വിദ്യാലയം |
“ തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും തുങ്കമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം “ …മഹാകവി ഓളപ്പമണ്ണയുടെ ഇന്നും മറക്കാനാവാത്ത വരികൾ ...വേറെ എത്ര വിദ്യാലയങ്ങളിൽ പഠിച്ചാലും ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന അദ്ധ്യപകരും വിദ്യാലയവും നമ്മുടെ ഓർമച്ചെപ്പിലെ പൊൻതൂവലുകളാണ്… എന്റെ ആദ്യ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപനെ കുറിച്ചാണ് ഈ ഓർമ്മക്കുറിപ്പ് .
“നമ്പൂരി മാഷ്” അങ്ങനെയാണ് ഞങ്ങൾ കുട്ടികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികൾ മാത്രമല്ല സ്കൂളിലെ ബാക്കി അദ്ധ്യാപകരും അങ്ങനെ തന്നെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത് .( ശെരിയായ പേര് ഇപ്പോഴും അറിയില്ല ). പുന്നോൽ L P സ്കൂളിൽ നമ്പൂതിരി മാഷിന്റെ കീഴിൽ പഠിച്ചവരാരും അദ്ദേഹത്തിന്റെ ചൂരൽ കഷായത്തിന്റെ രുചി മറക്കാൻ വഴിയില്ല .ഒരിക്കലെങ്കിലും അത് അനുഭവിക്കാത്തവർ വിരളമാണ് . ശിശുക്ലാസ്സ് (ഇന്നത്തെ പ്രീ പ്രൈമറി ക്ലാസ്) മുതൽ നാലാം ക്ലാസ് വരെയുള്ള ആ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഭയങ്കര കർക്കശ്യക്കാരനായിരുന്നു. ഘന ഗാഭീര്യമാർന്ന മുഖത്തോടെ കൈയിൽ ചൂരൽ വടിയുമായിട്ടാണ് എന്നും മാഷ് നടക്കുക. അദ്ധ്യാപകർ ഇല്ലാത്ത ക്ലാസ്സുകളിലും സ്കൂൾ പരിസരങ്ങളിലും എപ്പോഴും മാഷ് മിന്നൽ പരിശോധന നടത്തും .എത്ര വികൃതിയായ കുട്ടികൾ പോലും മാഷിൻറെ നിഴൽവെട്ടം കണ്ടാൽ നിശ്ശബ്ദരാകുമായിരുന്നു. അത്രയ്ക്ക് പേടിയായിരുന്നു എല്ലാവര്ക്കും ആ ചൂരലിനെ .
നാലാം ക്ലാസ്സിൽ എത്തിയപ്പോഴാണ് എനിക്ക് ചൂരൽപ്പേടി കൂടിയത്..കാരണം വേറൊന്നുമല്ല … എന്നെ ഏറ്റവും കുഴക്കിയ നാലാം ക്ലാസ്സിലെ കണക്കായിരുന്നു നമ്പൂതിരി മാഷിന്റെ പ്രധാന പഠന വിഷയം … ഗുണനവും ഹരണവും ക്ലാസ്സിൽ പഠിപ്പിക്കാൻ തുടങ്ങിയ സമയം..എന്താണെന്നറിയില്ല മാഷ് എത്ര തന്നെ പഠിപ്പിച്ചിട്ടും എന്റെ കുഞ്ഞു തലച്ചോറിനു അതിന്റെ സങ്കീർണ്ണതകൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല . അതു വരെ പഠിച്ച കണക്കൊന്നും കണക്കല്ലതായി തോന്നി . കണക്ക് ശെരിക്കും തലവേദനയായി മാറി. ക്ലാസ്സിൽവച്ച് ചെയ്യാൻ പറഞ്ഞാലും വീട്ടിൽ വച്ച് ചെയ്യാൻ തന്നാലും പലപ്പോഴും എന്റെ ഉത്തരങ്ങൾ തെറ്റിത്തുടങ്ങി. ഗൃഹപാഠം ചെയ്യാത്തവരെയും ഉത്തരങ്ങൾ തെറ്റിച്ചവരെയും മേശയുടെ അടുത്ത് വിളിച്ചു ശിക്ഷ തരുന്നതിനു മുന്നേ മാഷ്‌ടെ ഒരു ചോദ്യമുണ്ട് അടി വേണോ അതോ നുള്ളു വേണോ എന്ന്.
ഒന്നും പറയാതിരുന്നാൽ മാഷിന്റെ ദേഷ്യം കൂടും. അത് കൊണ്ട് ഏതേലും ഒന്ന് തിരഞ്ഞെടുത്തെ പറ്റൂ . രണ്ടായാലും നല്ല വേദനയാണ്. പലപ്പോഴായി ചൂരൽ കഷായം കിട്ടിത്തുടങ്ങിയപ്പോൾ സ്കൂളിൽ പോകുന്നത് നിർത്തിയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു . വീട്ടിൽ വച്ച് അമ്മ പഠിപ്പിക്കാൻ നോക്കിയിട്ടും തലയിൽ കയറുന്നില്ല..ഒടുവിൽ അമ്മയുടെ നിർദ്ദേശപ്രകാരം മൂത്തമ്മയുടെ (അച്ഛന്റെ ഏട്ടന്റെ ഭാര്യ) അടുത്ത് കണക്ക് പഠിക്കാൻ പോയിത്തുടങ്ങി . വളരെയധികം ക്ഷമാ ശീലമുള്ള എന്റെ പ്രിയപ്പെട്ട മൂത്തമ്മയാണ് ഗുണന ഹരണത്തെകുറിച്ചുള്ള എല്ലാ ‘അസ്പഷ്ടദുർഘട’ സംശയങ്ങളും ദൂരീകരിച്ചു അത് മനസിലാക്കിത്തന്നത്.
കണക്കിനെയും മാഷിന്റെ ചൂരലിനെയും പേടി ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ തുടങ്ങിയത് അതിനു ശേഷമാണ്. അടിക്കുമ്പോൾ ഒട്ടും ദാക്ഷിണ്യം മാഷ് കാണിക്കാറില്ലായിരുന്നെങ്കിലും പിന്നീടൊരിക്കലും അതിന്റെ പേരിൽ മാഷിനെയോ സ്കൂളിനെയോ വെറുത്തിട്ടില്ല ...ആ ശിക്ഷകൾ എല്ലാം കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു എന്ന് ചിന്തിക്കാനാണെനിക്കിഷ്ടം... (ഇന്നത്തെ കാലത്തായിരുന്നേൽ പിള്ളേരെ തല്ലിഎന്നും പറഞ്ഞു മാതാപിതാക്കൾ അദ്ധ്യപകർക്കെതിരെ കേസ് കൊടുത്തേനെ) ... പിന്നീട് മലമ്പുഴയിലേക്ക് ഞങ്ങൾ നാലാം ക്ലാസ്സുകാരെയും കൊണ്ട് വിനോദയാത്ര പോയപ്പോൾ വടിയെടുക്കാത്ത, തമാശകൾ പറയുന്ന, സൗമ്യനായ ഒരു നമ്പൂരി മാഷിനെയും ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.
ഇതെഴുതിയപ്പോൾ അവിടുത്തെ എല്ലാ ആദരണീയരായ ഗുരുനാഥന്മാരെയും സ്നേഹത്തോടെ ഓർത്തു പോകുന്നു . ഒന്നാം ക്ലാസ്സിലെ ഷീന ടീച്ചർ ( എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീച്ചർ), വത്സല ടീച്ചർ , രാജീവൻ മാഷ് , സുരേന്ദ്രൻ മാഷ് , തുന്നൽ പഠിപ്പിച്ചിരുന്ന ഉഷ ടീച്ചർ ,അറബിക് മാഷ് ( മാഷുടെ പേര് എന്നും അങ്ങനെയായിരുന്നു വിളിച്ചിരുന്നത്) പിന്നെ നമ്മുടെ നമ്പൂതിരി മാഷും… തിരക്കുള്ള ജീവിത യാത്രയിൽ ഇടയ്ക്കൊക്കെ കണ്ടു മുട്ടുമ്പോൾ നമ്മളെ അവർ തിരിച്ചറിയുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്… സങ്കടകരമായ ഒരു കാര്യം നമ്പൂതിരി മാഷിനെ മാത്രം പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല .ഞങ്ങൾ പഠിച്ചിറങ്ങിയതിനു ശേഷവും കുറെക്കാലം അതേ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഒരു പക്ഷേ സ്ഥലമാറ്റം കിട്ടി പോയിരിക്കാം ...ഇനിയും ബാക്കിയുള്ള യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും മാഷിനെ വീണ്ടും കണ്ടു മുട്ടുമെന്നു പ്രതീക്ഷിക്കുന്നു .സമൂഹത്തിൽ നന്മ നിറഞ്ഞവരാകാൻ ഞങ്ങളെ പഠിപ്പിച്ച എല്ലാ അഭിവന്ദ്യരായ ഗുരുനാഥന്മാർക്കും ആയുസ്സും ആരോഗ്യവും നേർന്നു കൊള്ളുന്നു...
Nalla shailiyanu. Vayikkan nalla sukham thonunnu.
ReplyDeleteവിദ്യാലയ ജീവിതത്തിൽ ഇത്തരം രസകരമായ ഒട്ടനവധി അനുഭവങ്ങൾ നമ്മുെടെ ജീവിെത്തെെട്ടാെകെ ഗ്രസിക്കും.പെരുമഴയത്ത് വർണ്ണക്കുട ചൂടി വിദ്യാലയ വരാന്തയിലേക്കോടിയ രംഗം ആർക്കെങ്കിലും മറക്കാൻ കഴിയുമോ.ഇതാ രസകരമായ ഒരു മഴക്കുറിപ്പ്.
ReplyDeletehttps://ansafkalikavu.blogspot.com/2019/06/blog-post_2.html?m=0