നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Monday, December 31, 2018

കേരളത്തിൽ നിന്നും പോണ്ടിച്ചേരിയിലേക്ക്


                                               

പറഞ്ഞു വരുന്നത് എൻ്റെ അഞ്ചാം ക്ലാസ്സിലോട്ടുള്ള സ്കൂൾ മാറ്റത്തെപറ്റിയാണ്. നാലാം ക്ലാസ്സു വരെയുള്ള പുന്നോൽ LP സ്കൂളിൽ നിന്നും TC വാങ്ങി നേരെ പോയി ചേർന്നത് കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ (ഇന്നത്തെ പുതുച്ചേരി) കീഴിലുള്ള മയ്യഴി [മാഹി] താലൂക്കിലെ സ്ഥലമായ പള്ളൂരിലെ ഗവ : ഗേൾസ് ഹൈ സ്കൂളിലായിരുന്നു. എം. മുകുന്ദൻ്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിലൂടെ പ്രശസ്‌തമായ മയ്യഴിയെപ്പറ്റി അറിയാത്തവർ ചുരുക്കമായിരിക്കും. പുതുച്ചേരി നഗരത്തിൽനിന്നും ഏകദേശം 630 കിലോമീറ്റർ അകലെയാണ് മയ്യഴി സ്ഥിതി ചെയ്യുന്നത്. പറഞ്ഞു കേൾക്കുമ്പോൾ വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥലങ്ങളെന്നു തോന്നുമെങ്കിലും പുന്നോലും പള്ളൂരും തമ്മിൽ കുറച്ചു ദൂരം മാത്രമേയുള്ളു . അവിടെ എന്നെ ചേർക്കാനുള്ള കാരണം കേരളത്തിൽ നല്ല സ്കൂളുകൾ ഇല്ലാഞ്ഞിട്ടല്ല മറിച്ചു എൻ്റെ അമ്മ ആ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു എന്നുള്ളത് കൊണ്ടാണ്. അമ്മയും അവിടെയുണ്ടല്ലോ എന്നുള്ള ആശ്വാസത്തിനുമപ്പുറം അതേ അമ്മയുടെ അഭിമാനം കാത്തു സൂക്ഷിക്കൽ ചുമതലയുടെ അങ്കലാപ്പും ഉണ്ടായിരുന്നു പുതിയ സ്കൂളിലേക്കുള്ള യാത്രയിൽ.

പേരു പോലെ തന്നെ പെൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ആ വിദ്യാലയത്തിലെ അന്നത്തെ സവിശേഷത ഷിഫ്റ്റ് സമ്പ്രദായമായിരുന്നു . ആദ്യ ഷിഫ്റ്റ് രാവിലെ 8.45 AM മുതൽ ഉച്ചയ്ക്ക് 12.45 PM വരെയും അടുത്ത ഷിഫ്റ്റ് 1.30 PM മുതൽ വൈകിട്ട് 5.30 PM വരെയും ആണ്. 5, 6 , 7 എന്നീ ക്ലാസുകൾ ഒരു ഷിഫ്റ്റും 8, 9, 10 ക്ലാസുകൾ അടുത്ത ഷിഫ്റ്റും ആയിരുന്നു. 8, 9, 10 ക്ലാസ്സുകളിലായിരുന്നു അമ്മ പഠിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ എനിക്കും അമ്മയ്ക്കും വ്യത്യസ്ത ഷിഫ്റ്റുകൾ ആയിരുന്നു ആദ്യ മൂന്നു വർഷങ്ങളിൽ. ഷിഫ്റ്റ് സമ്പ്രദായം ഉണ്ടാകാനുള്ള കാരണം അന്ന് ഞങ്ങളുടെ സ്കൂളിൻ്റെ പകുതി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നവോദയ സ്കൂളായിരുന്നു. അതിനാൽത്തന്നെ എല്ലാ ക്ലാസ്സുകാർക്കും ഒരേ സമയം പ്രവർത്തിക്കാൻ വേണ്ടത്ര ക്ലാസ്സ്മുറികൾ ഇല്ലായിരുന്നു. പിന്നീട് സ്വന്തമായൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു നവോദായക്കാർ പോയെങ്കിലും ഞാൻ ചേർന്നതിനു ശേഷവും ഏകദേശം 4 വർഷത്തോളം അവരുടെ ക്ലാസ്സുകളും ഹോസ്റ്റലും ഈ സ്കൂളിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. കൂട്ടായ്മയുടെ ഉത്തമോദാഹരണം കൂടെയായിരുന്നു രണ്ടു വ്യത്യസ്ത സ്കൂളുകൾ ഒരു കുടക്കീഴിൽ പ്രവർത്തിച്ചു വന്നിരുന്നത്.

വെള്ള ടോപ്പും കോഫി ബ്രൗൺ നിറമുള്ള സ്കർട്ടും ആയിരുന്നു പള്ളൂർ സ്കൂളിലെ അന്നത്തെ യൂണിഫോം. ആദ്യമായി യൂണിഫോം അണിയുന്നതും അഞ്ചാം ക്ലാസ്സിൽ വച്ചാണ്. നീളൻ മുടിക്കാർ ചെയ്യേണ്ടതായ റിബ്ബൺ വച്ചുള്ള ഇരുവശവും പിന്നി മടക്കിക്കെട്ടൽ എനിക്ക് വെല്ലുവിളിയായിത്തീർന്നത് അമ്മയ്ക്ക് രാവിലത്തെ ഷിഫ്റ്റും എനിക്ക് ഉച്ചയ്ക്കുള്ള ഷിഫ്റ്റും ആയപ്പോഴാണ്. ഒറ്റയ്ക്ക് കെട്ടാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അച്ഛമ്മയെ കൊണ്ട് കെട്ടിച്ചു നോക്കി. “ കെട്ടിയത് ഒട്ടും ശെരിയായില്ല” എന്ന കൂട്ടുകാരികളുടെ അഭിപ്രായപ്രകടനത്തിനു മുൻപിൽ ഇനി എന്താണൊരു പോംവഴി എന്ന് ചിന്തിച്ചപ്പോഴാണ് രണ്ടു കാലടി ദൂരം മാത്രമുള്ള, തൊട്ടടുത്ത വീട്ടിലെ ബന്ധു കൂടിയായ സാവിത്രി ചേച്ചിയെ (സാവേച്ചി എന്നാണ് ഞാൻ വിളിക്കാറ്) ഓർമ്മ വന്നത്. എന്തിനും ഏതിനും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സഹായങ്ങളും അടുപ്പവും വേണ്ടുവോളം ഉള്ള രണ്ടു വീടുകളാണ് ഞങ്ങളുടേത്. എനിക്കെന്നും പ്രിയപ്പെട്ട സാവേച്ചിയോട് ചോദിക്കേണ്ട താമസം ’അതിനെന്താ മോളേ ഞാൻ കെട്ടിത്തരാലോ’ എന്ന് പറയുകയും ആ മൂന്നു വർഷത്തെ ഉച്ച ഷിഫ്റ്റുകളിൽ എന്നും എനിക്ക് മുടി കെട്ടിത്തരികയും ചെയ്തു. ഇടയ്ക്ക് അവരുടെ മകളും അമ്മയുമൊക്കെ കെട്ടിത്തന്നിട്ടുണ്ടെങ്കിലും എനിക്കേറ്റവും തൃപ്തികരമായിരുന്നത് സാവേച്ചിയുടെ മുടിപ്പിന്നലായിരുന്നു .

വീട്ടിൽ നിന്നും ഏകദേശം 7 കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്. അതിനാൽത്തന്നെ അമ്മ പൊയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷയാണ് എനിക്കും പോകാൻ പറഞ്ഞേൽപ്പിച്ചത്. പുന്നോലിൽ നിന്നും പാറാലിൽ നിന്നും ഏകദേശം 8-10 പേരുണ്ടായിരുന്നു കുട്ടിയാത്രക്കാരായിട്ട് . കാര്യം അതൊക്കെയാണെങ്കിലും ഓട്ടോ വരുന്നത് ഞങ്ങളുടെ പുന്നോൽ റോഡിലുള്ള പൊതു കിണറിൻ്റെ സമീപം വരെ മാത്രമായിരുന്നു. അവിടെയെത്താൻ 15 മിനുട്ടോളം നടത്തമുണ്ട് വീട്ടിൽ നിന്നും . ആ കഷ്ടപ്പാടിന് പ്രധാന കാരണം ടാറിടാത്ത, കുണ്ടും കുഴിയും നിറഞ്ഞ പാതയായിരുന്നു വീട്ടിൽ നിന്നും പുന്നോൽ മെയിൻ റോഡ് വരെ എന്നതായിരുന്നു . ആ ദുർഘടം പിടിച്ച വഴിയിൽ ഓടിച്ചു റിസ്ക് എടുക്കാൻ ഡ്രൈവറങ്കിളും തയ്യാറായിരുന്നില്ല. എന്നാൽ ഒരിക്കൽ ഗ്രൗണ്ടിൽ കളിച്ചു കാല് മുറിഞ്ഞപ്പോൾ പറയാതെ തന്നെ വീട് വരെ എന്നെ കൊണ്ടു വിട്ടു . അൽപ്പം വൈകി എത്തിയാലും വഴക്കൊന്നും പറയാതെ വണ്ടിയോടിക്കാറുള്ള അങ്കിൾ ഒരു ഫലിതപ്രിയനും കൂടെയായിരുന്നു. യാത്രയ്ക്കിടയിൽ ചിലപ്പോൾ പാട്ടു പാടിയും തമാശക്കഥകൾ പറഞ്ഞും യാത്രകളെ വളരെ രസകരമാക്കി മാറ്റി അദ്ദേഹം. 7th വരെ അതേ ഓട്ടോയിൽ ആയിരുന്നു സ്കൂൾ യാത്ര.

8th മുതൽ അമ്മയോടൊപ്പം മാടപ്പീടിക വരെ നടന്നു(ഏകദേശം 20 മിനുട്ടോളം) അവിടെ നിന്നും ബസ്സിൽ പള്ളൂർ പോലീസ് സ്റ്റേഷനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ ഇറങ്ങി 20 മിനുട്ടോളം വീണ്ടും നടന്നു സ്കൂളിലേക്ക് … വൈകാറുള്ള ദിവസങ്ങളിൽ ഓട്ടോയിൽ പോകും . അങ്ങനെ മൂന്നു വർഷങ്ങൾ അമ്മയെന്ന കൂട്ടുകാരിയുടെ കൂടെയായിരുന്നു സ്കൂൾ യാത്ര . ചില ദിവസങ്ങളിൽ തിരിച്ചു വരുമ്പോൾ വല്യമ്മയുടെ വീട്ടിൽ കയറി സ്നേഹത്തോടെ കരുതി വച്ചിരിക്കുന്ന പലഹാരങ്ങൾ കഴിച്ചു , വല്യച്ഛൻ്റെ പട്ടാള കഥയും കേട്ടിട്ടാണ് വീട്ടിലേക്കു മടങ്ങാറ് . വീട്ടിൽ നല്ലൊരു പൂന്തോട്ടം അമ്മയുടെ വകയായുണ്ടായിരുന്നു. സ്കൂളിൽ നിന്നും നടന്നു വരുന്ന വഴിമധ്യേ പരിചയമുള്ള വീടുകളിൽ എവിടെയെങ്കിലും അമ്മയ്ക്ക് പ്രിയപ്പെട്ട വ്യത്യസ്ത കളറുകളുള്ള ചെമ്പരത്തി , റോസ്, ഇരട്ട മുല്ല എന്നിവയൊക്കെ കാണുകയാണെങ്കിൽ അവിടെ കയറി ആ ചെടിയുടെ ഒരു തണ്ട് ചോദിച്ചു വാങ്ങുമായിരുന്നു. ഭയങ്കര യാത്രാക്ഷീണം ഉള്ള ദിവസങ്ങളിൽ എൻ്റെ ആവശ്യ പ്രകാരം അറിയാവുന്ന ഏതെങ്കിലും വീട്ടിൽ കയറി വെള്ളമൊക്കെ കുടിച്ചു വിശേഷങ്ങളൊക്കെ പങ്കുവച്ചിട്ടാണ് ഞങ്ങളുടെ മടക്കം. ഏറ്റവും പണി കിട്ടുന്നത് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലാണ്. പള്ളൂരിൽ അത് ബാധിക്കാത്തതു കാരണം സ്കൂളിൽ പോയേ പറ്റൂ. നിരന്തരം പ്രഖ്യാപിക്കുന്ന നമ്മുടെ നാട്ടിലെ ഹർത്താലിനനുസരിച്ചു ലീവ് എടുക്കൽ നടക്കുന്ന കാര്യമല്ലല്ലോ. അപ്പോൾ വീട്ടിൽ നിന്നും ഒന്നര മണിക്കൂറോളം കുറുക്കു വഴികളിലൂടെ നടന്നാണ് ഞാനും അമ്മയും സ്കൂളിലെത്തിയിരുന്നത് .

സംഭവബഹുലമായ ആ 6 വർഷങ്ങൾ ഒത്തിരി മധുരമുള്ളതും ഒട്ടൊക്കെ വേദനിപ്പിച്ചതുമായ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. അവിടെ നിന്നും തുടങ്ങിയ കാപട്യമില്ലാത്ത, നല്ല സുഹൃത്ബന്ധങ്ങൾ ഇപ്പോഴും തുടരുന്നു. അതു പോലെ ചിലപ്പോഴൊക്കെ കൂടെ നടന്നു പണി തന്നു വേദനിപ്പിച്ചവരെയും ജീവിത പാഠങ്ങൾ പഠിപ്പിച്ചു തന്നവരായി കണക്കാക്കി പരിഭവങ്ങളില്ലാതെ മുന്നോട്ടു പോകുന്നു. ഏഴാം ക്ലാസ്സു വരെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്ന രചന..സംസാരം കൂടുതലാണെന്നു പറഞ്ഞു മൂന്നു വർഷങ്ങൾ ഒരുമിച്ചിരുന്ന ഞങ്ങളെ സരസ്വതി ടീച്ചർ ബെഞ്ച് മാറ്റിയിരുത്തിയപ്പോൾ എനിക്ക് കിട്ടിയ പ്രിയ കൂട്ടുകാരി നിധിന , വിനി, ശ്രീജയ...ഇവരൊക്കെ പിന്നീട് ഉയർന്ന ക്ലാസ്സുകളിലും ഇപ്പോഴും ഉള്ള കൂട്ടുകാരാണ്.

എൻ്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർ...അവരെല്ലാവരും തന്നെ മികച്ച അദ്ധ്യാപന ശൈലി കൊണ്ട് വിദ്യാർത്ഥികളുടെ മനസ്സു കീഴടക്കിയവരാണ്. 5-7 വരെയുള്ള മൂന്നു വർഷങ്ങളിലെ ഓർമ്മകളിൽ തിളക്കമാർന്നത് എനിക്കേറ്റവും ഇഷ്ടമുള്ള, സയൻസ് പഠിപ്പിച്ചിരുന്ന ധന്യമാലിനി ടീച്ചറെക്കുറിച്ചാണ് ...ക്ലാസ്സ് ഒട്ടും മുഷിപ്പിക്കാതെ പാഠ പുസ്തങ്ങൾക്കപ്പുറം പൊതുവിജ്ഞാനത്തെ രസകരമായി പറഞ്ഞു തന്നിരുന്ന, എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ടീച്ചറുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 8-10 വരെയുള്ള കാലയളവിൽ രണ്ടു വർഷം ഹിന്ദി ടീച്ചർ അമ്മ തന്നെയായിരുന്നു . ക്ലാസ്സെടുക്കാൻ വരുമ്പോൾ ടീച്ചർ എന്നും അമ്മയെന്നും ഒക്കെ വിളിക്കാൻ വല്യ ചമ്മൽ ആയിരുന്നു എനിക്ക്. പിന്നെ ആദ്യ ക്ലാസ്സിൽ ഹിന്ദി മാസ്റ്റർ ആയിരുന്ന അയ്യപ്പൻ മാഷും ഒരു വർഷം ഹൈസ്കൂൾ ക്ലാസ്സ് എടുക്കാൻ ഉണ്ടായിരുന്നു. മലയാളം അടിപൊളിയായി പഠിപ്പിച്ച സരസ്വതി ടീച്ചർ, ഇംഗ്ലീഷും ഫിസിക്‌സും പഠിപ്പിച്ച സുന്ദരിയായ സ്നേഹം നിറഞ്ഞ പുഷ്പ്പവല്ലി ടീച്ചർ, സോഷ്യൽ ക്ലാസ് വളരെ സരസമായി ചിരിപ്പിച്ചു കൈകാര്യം ചെയ്ത സത്താർ മാഷ്, നമ്മെ വിട്ടു പിരിഞ്ഞ ശ്രീമതി ടീച്ചർ... അങ്ങനെ നീളുന്നു ഒരിക്കലും മറക്കാൻ പറ്റാത്ത അദ്ധ്യാപകരുടെ നിര.

7th വരെയുള്ള മൂന്നു വർഷങ്ങളിൽ സ്കൂൾ ആനുവൽ ഡേയോടനുബന്ധിച്ചു ഡാൻസ് പഠിപ്പിക്കാൻ വരുന്ന വസന്തകുമാരി ടീച്ചറേയും ഡാൻസിൻ്റെ പേരിൽ ടീച്ചറുടെ അനുവാദത്തോടെ ക്ലാസ്സ് കട്ട് ചെയ്യാൻ കഴിഞ്ഞിരുന്നതുമൊക്കെ മധുരമുള്ള ഓർമ്മകളാണ്. ചില ദിവസങ്ങളിൽ കുറച്ചു നേരത്തെ സ്കൂളിൽ എത്തി ഡാൻസ് പ്രാക്ടീസ് ചെയ്യേണ്ടതായി വരാറുണ്ട്. അപ്പോൾ രാവിലെ തന്നെ അമ്മയുടെ കൂടെ വന്നു സ്കൂളിനടുത്തുള്ള ബന്ധുവും പ്രിയപ്പെട്ട കൂട്ടുകാരിയുമായ രചനയുടെ വീട്ടിലെത്തി അവിടെ നിന്ന് ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിലേക്ക് പോകാറ് ..ഡാൻസ് കൂടാതെ മറ്റു മത്സരങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും എപ്പോഴും സമ്മാനം കിട്ടുന്നതുമായ ഇനങ്ങളായിരുന്നു മലയാളം,ഹിന്ദി ഉപന്യാസ രചന, കവിതാ രചന,പദ്യം ചൊല്ലൽ എന്നിവ. ആദ്യമായി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വല്യ ക്ലാസ്സിലെ ചേച്ചിമാരുടെ കൂടെ അമ്മയോടൊപ്പം വിനോദയാത്രയ്ക്ക് കന്യാകുമാരിയിലും പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലുമൊക്കെ പോയത് ഇന്നും നിറമുള്ള ഓർമകളാണ്. ഒടുവിൽ 10th ഡിസ്റ്റിംക്ഷനോടു കൂടി പാസ്സായി അവിടെ നിന്നും പടിയിറങ്ങുമ്പോൾ അമ്മയുടെ അഭിമാനം കാത്തതിൻ്റെ ചാരിതാർഥ്യം കൂടെയുണ്ടായിരുന്നു മനസ്സിൽ.

2014 മാർച്ചിൽ അമ്മ പള്ളൂർ ഗേൾസ് സ്കൂളിൽ നിന്നും വിരമിച്ചു . ഇന്ന് ആ സ്കൂളിന്റെ പേര് കസ്തുർബാ ഗാന്ധി ഗവ: ഹൈ സ്കൂൾ [KGGHS] എന്നാണ് . ഇപ്പോൾ അവിടെ ഷിഫ്റ്റ് സമ്പ്രദായമില്ല. അതുണ്ടായിരുന്ന ലാസ്റ്റ് 10th ബാച്ച് ആയിരുന്നു ഞങ്ങളുടേത്. അതു പോലെ ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ടവിടെ . യൂണിഫോം കളർ ഇപ്പോൾ വെള്ളയും നീലയുമാണ് . അങ്ങനെ കാലാത്മകമായ ഒത്തിരി മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച പള്ളൂർ സ്കൂളിനെപ്പറ്റിയുള്ള ഈ ഓർമ്മകുറിപ്പിലൂടെ എൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകേരെയും കൂട്ടുകാരെയും സ്നേഹപൂർവ്വം ഒരിക്കൽ കൂടി സ്മരിക്കുന്നു.



Saturday, December 8, 2018

കുട്ടി മാളികപ്പുറം


കന്നി മല കയറ്റം ...എൻ്റെ എല്ലാമെല്ലാമായ അയ്യപ്പ സ്വാമിയെ കാണാൻ ആദ്യമായി അച്ഛനോടൊപ്പം ശബരിമലയ്ക്ക് പോയ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് ഞാൻ ഇതെഴുതുമ്പോൾ. ചെറുപ്പം മുതൽ അച്ഛമ്മയും അച്ഛനും പറഞ്ഞു തന്നിട്ടുള്ള കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്.  

കുട്ടികളില്ലാതിരുന്ന ശിവഭക്തനായ പന്തള രാജാവിന് ഒരു നാൾ നായാട്ടിനായി കാട്ടിൽ പോയപ്പോൾ അവിടെ നിന്നും ഒരാൺകുഞ്ഞിനെ കിട്ടുകയും കഴുത്തിൽ മണിമാല കിടന്നിരുന്നത് കൊണ്ട് മണികണ്ഠൻ എന്ന പേരിട്ടു സ്വന്തം മകനായി വളർത്തുകയും ചെയ്തു. ശിവഭഗവാന് മോഹിനീ രൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്നാണ് ഐതിഹ്യം  .

പിന്നീട് വളർന്നപ്പോൾ രാജാവ് മണികണ്ഠനെ യുവരാജാവായി വാഴിക്കാൻ തീരുമാനിക്കുകയും അത് തടഞ്ഞു സ്വന്തം മകനെ (രാജ്ഞിക്കു പിറന്ന മകൻ) ആ സ്ഥാനത്തു വാഴിക്കാൻ രാജ്ഞിയും കൂടെ മന്ത്രിയും ചേർന്ന് പദ്ധതിയിടുകയും ചെയ്തു. അതിൻ പ്രകാരം മന്ത്രിയുടെ ദുഷ്പ്രേരണയാൽ രാജ്ഞി വയറുവേദന നടിച്ചു കിടപ്പിലാവുകയും കൊട്ടാരവൈദ്യനെകൊണ്ട് പുലിപ്പാൽ മാത്രമേ രോഗശാന്തി വരുത്തൂ എന്നും പറയിപ്പിച്ചു. പുലിപ്പാൽ കൊണ്ട് വരാൻ നിയോഗിക്കപ്പെട്ടത് അയ്യപ്പനായിരുന്നു. അങ്ങനെ കാട്ടിൽ പോയി അവതാരോദ്ദേശമായ മഹിഷീ വധവും കഴിഞ്ഞു പുലിപ്പുറത്തു കയറി മറ്റു പുലികളോടു കൂടി കൊട്ടാരത്തിലെത്തിയ അയ്യപ്പനെ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ്, അവിടം വിട്ട്  പോകരുതെന്നഭ്യർത്ഥിച്ചപ്പോൾ  അയ്യപ്പൻ്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് അവിടെ കുടിയിരുത്തുകയായിരുന്നു. ഇതാണ് കഥയുടെ രത്നച്ചുരുക്കം.


എട്ടാം വയസ്സിലായിരുന്നു എൻ്റെ കന്നി ശബരിമല യാത്ര.അതായത് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ. 41 ദിവസത്തെ കഠിന വൃതമെടുത്തു എല്ലാ വർഷവും അച്ഛനും ചേട്ടനും(ഞാൻ പോകുന്നതിനു മുൻപുള്ള വർഷങ്ങളിൽ) മലയ്ക്ക് പോകുമായിരുന്നു . അങ്ങനെ എനിക്കും സ്വാമിയെ കണ്ടു തൊഴാൻ കൊതിയായി. “എനിക്കും അയ്യപ്പനെ കാണണം” എന്ന നിരന്തരമുള്ള ആവശ്യം ഒടുവിൽ അച്ഛൻ സമ്മതിക്കുകയായിരുന്നു . മണ്ഡല കാലം തുടങ്ങുന്ന വൃശ്ചികം 1നു അതിരാവിലെ എഴുന്നേറ്റ് കുളിച്ചു കറുത്ത പാവാടയും ബ്ലൗസും ഇട്ടു തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പോയി സ്വാമിയുടെ മുദ്ര മാല അച്ഛനിൽ നിന്നും സ്വീകരിച്ചു. പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാവിലെ കുളിച്ചു പൂജാ മുറിയിൽ കയറി വിളക്കു കൊളുത്തി അച്ഛനോടൊപ്പം ശരണം വിളിച്ചിട്ടായിരുന്നു ഓരോ ദിവസവും തുടങ്ങിയിരുന്നത്. എല്ലാ കാര്യങ്ങളിലും ആ വ്രതശുദ്ധി കാത്തു സൂക്ഷിക്കാൻ ഞാൻ നന്നേ ശ്രദ്ധിച്ചിരുന്നു .ആ സമയത്തു എല്ലാവരും പേര് ചൊല്ലി വിളിക്കുന്നതൊക്കെ നിർത്തി ‘കുട്ടി മാളികപ്പുറം’ എന്നായിരുന്നു വിളിച്ചിരുന്നത് .

മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ എന്നെയും കൂട്ടി അച്ഛൻ വീട്ടിൽനിന്നും കുറച്ചകലെയുള്ള ചെമ്പ്ര അയ്യപ്പൻ കാവിലും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പോകും. ചെരുപ്പിടാതെ കാൽനടയായിട്ടായിരുന്നു യാത്ര . തൊഴുതു മടങ്ങുമ്പോൾ തൊട്ടടുത്തുള്ള അയ്യപ്പ ഭജന മഠത്തിൽ കയറി മറ്റുള്ള അയ്യപ്പന്മാരോടൊപ്പം ഭജന പാടും . അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് ഭജന. സ്വാമിയുടെ രൂപത്തിന് മുന്നിൽ ചമ്രം പടിഞ്ഞിരുന്നു കൂട്ടത്തിലൊരാൾ സ്വാമിയുടെ കീർത്തനം പാടുമ്പോൾ ബാക്കിയുള്ളവർ അതേറ്റു പാടുന്നതാണ് ഈ ഭജന പരിപാടി .എല്ലാ കണ്ഠങ്ങളിൽ നിന്നും ഉയരുന്ന ഉച്ചത്തിലുള്ള ഈ ആലാപനം വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ആ പ്രദേശമാകെ നിറച്ചിരുന്നത്. ഏറ്റവും ഒടുവിൽ പടിപ്പാട്ടും പാടി കർപ്പൂരമുഴിഞ്ഞു പ്രസാദവും കിട്ടിക്കഴിഞ്ഞാൽ ഇരുട്ട് കയറി തുടങ്ങിയ വഴികളിലൂടെ ടോർച്ചും തെളിച്ചു വീട്ടിലേക്ക് …

കന്നി മാളികപ്പുറം ആയതു കൊണ്ട് മലയ്ക്ക് പോകുന്നതിനു മുൻപ് ഒരു നാൾ വീട്ടിൽ വച്ചു ഭജനയും കുറെ സ്വാമിമാർക്ക് അന്നദാനവും നടത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മലയ്ക്കു പോകേണ്ട ദിനം വന്നെത്തി. ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വച്ചു തന്നെ ആയിരുന്നു കെട്ടു നിറ. ഗുരുസ്വാമിയായ അച്ഛൻ്റെ നേതൃത്വത്തിൽ ശരണം വിളികളോടെ നെയ്‌ത്തേങ്ങ നിറച്ചു. ആ മുദ്ര തേങ്ങ, കാണിപ്പണം,വെറ്റില, അടയ്ക്ക, മഞ്ഞൾപ്പൊടി, ചന്ദനത്തിരി,ഭസ്മം,വെള്ളനിവേദ്യ അരി എന്നിവ ഇരുമുടിക്കെട്ടിലെ മുൻകെട്ടിലും സാദാ അരി, ഉടയ്ക്കാനുള്ള തേങ്ങകൾ, അവൽ, മലർ, ഉണക്കമുന്തിരി, കദളിപ്പഴം,കൽക്കണ്ടം എന്നിവ പിൻകെട്ടിലും കെട്ടി ഗുരുസ്വാമി ഇരുമുടിക്കെട്ട് ഒരുവിരിപ്പോടു കൂടി ചേർത്ത് തലയിൽ വച്ച് തന്നു. കാൽ തൊട്ടു വന്ദിച്ചു ശരണം വിളികളോടെ തന്നെ അത് കൊണ്ട് പോയി വിരിപ്പ് വിരിച്ചു അതിൽ ഇരുമുടി ഇറക്കി വച്ചു . (ഇരുമുടി കെട്ടുനിറ കഴിഞ്ഞു തലയിലേറ്റിയാൽ പിന്നെ അത് വെറും നിലത്തു വയ്ക്കരുത്). കൂടെ വരുന്നവരുടെ കെട്ടുനിറയും കഴിഞ്ഞു ഭക്ഷണവും കഴിച്ചതിന് ശേഷം ആദ്യമേ ബുക്ക് ചെയ്തിട്ടുണ്ടായിരുന്ന വാനിൽ കയറി. പിന്നീട് ഓരോ നാവിൽ നിന്നും നിർത്താതെയുള്ള ശരണം വിളികളോടെ ഞങ്ങളുടെ സംഘം അയ്യപ്പസ്വാമിയുടെ സന്നിധാനത്തിലേക്ക് …

വിരിവയ്ക്കാൻ ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമാണ് തിരഞ്ഞെടുത്തത്. അവിടെ വിശ്രമിച്ചു അന്നദാനവും കഴിച്ചു യാത്ര തുടർന്നു. പിന്നീട് പുണ്യസങ്കേതമായ എരുമേലിയിലാണ് ഞങ്ങൾ ഇറങ്ങിയത് . അവിടെ പ്രധാനമായും കന്നി സ്വാമിമാർ ചെയ്തിരിക്കേണ്ട അനുഷ്ഠാന ആനന്ദനൃത്തമാണ് പേട്ടതുള്ളൽ.മുഖത്തു ചായമൊക്കെ തേച്ചു ഞാനടക്കം എല്ലാവരും താളമേളങ്ങൾക്കൊത്തു പേട്ടതുള്ളി. അതിനു ശേഷം അവിടെയുള്ള ശാസ്താ ക്ഷേത്രത്തിലും വാവര് പള്ളിയിലും പ്രദക്ഷിണം വച്ചു.പിന്നീട് അവിടെ നിന്ന് വാനിൽത്തന്നെ പമ്പയിലേക്ക് യാത്ര തിരിച്ചു.( എരുമേലിയിൽ നിന്ന് പമ്പയിലേക്ക് കാൽനടയായും യാത്ര ചെയ്യാം.ഏകദേശം 51 കിലോമീറ്ററോളം വരുന്ന ഈ കാനനപാത അല്പം ദൈർഘ്യമേറിയതാണെന്നു മാത്രം.അതിൽ കാളകെട്ടി, അഴുതാനദി,വലിയാനവട്ടം,ചെറിയാനവട്ടം,കരിമല എന്നീ പുണ്യസങ്കേതങ്ങളും പെടും).

അങ്ങനെ ഒടുവിൽ പാപനാശിനിയായ പമ്പയിലെത്തി.ആ തണുത്ത വെള്ളത്തിൽ മുങ്ങിനിവർന്നപ്പോൾ (ആ സമയത്തു വെള്ളം കുറവായിരുന്നു നദിയിൽ) അത് വരെ ഉണ്ടായിരുന്ന യാത്രാക്ഷീണമെല്ലാം പമ്പകടന്നു! പമ്പാസദ്യയൊരുക്കി(കൊണ്ട് വന്ന അരി ഉപയോഗിച്ചു വച്ച ഭക്ഷണം) കഴിച്ചതിനുശേഷം അവിടെയുള്ള ഗണപതിക്ഷേത്രത്തിൽ കയറി തൊഴുത് കാൽനടയായി സന്നിധാനത്തേക്കുള്ള നീലിമലകയറ്റം തുടങ്ങി. യാത്രാമദ്ധ്യേ അപ്പാച്ചിമേട്ടിലും ഇപ്പാച്ചിമേട്ടിലും അരിയുണ്ടയും ശർക്കരയുണ്ടയും എറിഞ്ഞു.ഇതും കന്നിസ്വാമിമാർ ചെയ്തിരിക്കേണ്ട ഒരു ആചാരമാണ്. പിന്നീട് ശബരീപീഠത്തിലെത്തി കാണിക്കയർപ്പിച്ചു(ഭണ്ഡാരം പെരുക്കൽ എന്നും പറയും) . അടുത്ത സ്ഥലം ശരംകുത്തിയാണ്. അവിടെ എത്തിയപ്പോൾ കന്നിമാളികപ്പുറമായ ഞാൻ നിശ്ചിത സ്ഥലത്തു ശരം കുത്തി വച്ചു. (എരുമേലിയിൽ നിന്നും ശരം വാങ്ങിയിരുന്നു). പിന്നെ നേരെ ഞങ്ങൾ സന്നിധാനത്തെത്തി.ഈ നീണ്ട യാത്രയിൽ ക്ഷീണിക്കുമ്പോൾ കയറി ഇരിക്കാനും വെള്ളം കുടിക്കാനുമൊക്കെ ധാരാളം വഴിയമ്പലങ്ങൾ ഉണ്ടായിരുന്നു.കൂടാതെ ഇടയ്ക്കു വഴിയോരങ്ങളിൽ വച്ച് അയ്യപ്പ സേവാസംഘത്തിലെ ആൾക്കാർ ഗ്ലുക്കോസ് പൊടിയും തന്നിരുന്നു. സന്നിധാനത്തു നീണ്ട ക്യു ആയിരുന്നു അയ്യപ്പദർശനത്തിനായി. മണിക്കൂറുകളോളം നീണ്ട ക്യുവിനൊടുവിൽ പതിനെട്ടാം പടിയുടെ സമീപം എത്തി .പടി കയറുന്നതിന് മുമ്പ് ഇരുമുടിക്കെട്ടിൽനിന്നും ഉടയ്ക്കാൻ കരുതിവച്ചിരുന്ന തേങ്ങകളിൽ നിന്നും ഒരു തേങ്ങയെടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ എറിഞ്ഞുടച്ചു . പിന്നെ പരിപാവനമായ പതിനെട്ടാം പടികൾ കയറിത്തുടങ്ങി. മനസ്സിൽ എന്തെന്നില്ലാത്ത ആകാംക്ഷ...അതാ ഒടുവിൽ പടികൾക്കിപ്പുറം ...എത്രയോ നാളുകളായി കാത്തിരുന്ന ശ്രീകോവിലിനുള്ളിലെ ആ ദിവ്യദർശനം...കൈകൂപ്പി നിന്നപ്പോൾ ശരിക്കും സ്വാമി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം തന്നതായി തോന്നി . ഇന്നും അതോർക്കുമ്പോൾ അന്ന് അനുഭവപ്പെട്ട അതേ ആനന്ദം , കോരിത്തരിപ്പ് ...അധികസമയം തൊഴുതു കൊണ്ട് ആ തിരുമുൻപിൽ നില്ക്കാൻ കഴിഞ്ഞില്ല .തിരക്ക് നിയന്ത്രിക്കാൻ പോലീസുകാർ ആളുകളെ വേഗം വേഗം തട്ടി മാറ്റുന്നുണ്ടായിരുന്നു .പിന്നീട് സംഘത്തിലെ എല്ലാവരുടെയും നെയ്‌ത്തേങ്ങയിലെ നെയ്യ് ഒരു പാത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുത്തു. ഒഴിഞ്ഞ ആ തേങ്ങകൾ അവിടെയുണ്ടായിരുന്ന ആഴിയിൽ നിക്ഷേപിച്ചു.

ശ്രീകോവിൽ വലംവച്ചതിനു ശേഷം കന്നിമൂല ഗണപതിയേയും നാഗദൈവങ്ങളെയും തൊഴുതു ഞങ്ങൾ മാളികപ്പുറത്തേക്കു പോയി. പോകുന്ന വഴിയിലാണ് ഭസ്മക്കുളം. മാളികപ്പുറത്തു മഞ്ഞൾപ്പൊടിയും ബാക്കി പൂജാസാധനങ്ങളും സമർപ്പിച്ചു. പിന്നീട് കൊണ്ടു വന്ന ശേഷിച്ച നാളികേരങ്ങൾ അവിടെ ഉരുട്ടിക്കൊണ്ടു പുറകോട്ടു നടന്നു.പിന്നീട്, വീണ്ടും അയ്യപ്പന് മുന്നിലെത്തി വണങ്ങി സന്നിധാനത്തെ വാവരുനടയിലും തൊഴുത് നെയ്യും അരവണപ്പായസവും ഉണ്ണിയപ്പവും മറ്റ് പ്രസാദങ്ങളും വാങ്ങി മടക്കയാത്ര ആരംഭിച്ചു.

തിരിച്ചു വരുമ്പോൾ മനസ്സു നിറയെ അയ്യപ്പസ്വാമിയും ആ അമ്പലവുമായിരുന്നു. പന്തളം രാജ്യം ആക്രമിക്കാൻ വന്ന വാവരെ പരാജയപ്പെടുത്തി പിന്നീട് തൻ്റെ ഉറ്റ മിത്രമാക്കി മാറ്റിയ അയ്യപ്പസ്വാമി ക്ഷേത്രത്തോടൊപ്പം തന്നെ വാവര് പള്ളിക്കും സ്ഥാനം നൽകി. അവിടേക്കു വരുന്ന എല്ലാ ഭക്തരും രണ്ടു സ്ഥലങ്ങളിലും ഒരുപോലെ തൊഴുന്നു.ഇത് പോലെ മതസൗഹാർദ്ദം ഊട്ടിയുറപ്പിച്ച വേറൊരു പുണ്യസ്ഥലം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനസ്സിൽ നിറയെ ശബരിമലയാത്രയിൽ ഞാൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ വീട്ടുകാരോടും കൂട്ടുകാരോടും പറയാനുള്ള തിടുക്കമായിരുന്നു. അങ്ങനെ ആദ്യം തിരുവങ്ങാട് അമ്പലത്തിലെത്തി മാലയൂരി.പിന്നീട് വീട്ടിലെത്തി ആദ്യം തന്നെ അമ്മയോട് കഥകളുടെ ഭാണ്ഡക്കെട്ടഴിച്ചു...പ്രസാദങ്ങൾ അയല്പക്കക്കാർക്കു വീതിച്ചു നൽകി.

തൊട്ടടുത്ത കൊല്ലവും അച്ഛന്റെ കൂടെ മലയ്ക്ക് പോകാൻ കഴിഞ്ഞു . അതിനടുത്ത വർഷം 10 വയസ്സ് കഴിഞ്ഞത് കൊണ്ട് പോയില്ല.പകരം വൃതം നോറ്റു അച്ഛൻ പോയപ്പോൾ എൻ്റെ കൈകൊണ്ട് സമർപ്പിച്ച നെയ്‌ത്തേങ്ങയും കൊടുത്തുവിട്ടു അയ്യപ്പനു നിവേദിക്കാൻ . (ഒന്ന് അല്ലെങ്കിൽ മൂന്ന് തവണ പോകണമെന്നാണ് പറയാറ്). പ്രായത്തിൻ്റെതായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും അച്ഛൻ ഇന്നും മുടങ്ങാതെ എല്ലാക്കൊല്ലവും മലയ്ക്ക് പോകാറുണ്ട്.

മനസ്സിൽ മായാതെ കിടക്കുന്ന ആ ദർശന പുണ്യം കിട്ടാൻ അയ്യപ്പസ്വാമിയുടെ അനുഗ്രഹമുണ്ടെങ്കിൽ 50 വയസ്സിനു ശേഷം തീർച്ചയായും ഞാൻ മലയ്ക്ക് പോകും. അത് അന്ന് കണ്ടു മടങ്ങിയപ്പോൾ അയ്യപ്പന് മനസ്സു കൊണ്ട് അർപ്പിച്ച ഒരു വാക്കാണ്. അതിനിടയിൽ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന അനാവശ്യമായ വിവാദങ്ങളിൽപ്പെട്ടു ശബരിമലയെന്ന ആ പുണ്യ സ്ഥലത്തെ സമാധാനവും വിശുദ്ധിയും നഷ്ടപെടാതിരിക്കട്ടെ എന്ന് സർവേശ്വരനായ അയ്യപ്പസ്വാമിയോടു തന്നെ പ്രാർത്ഥിക്കുന്നു.

Saturday, November 24, 2018

ഓണപ്പൂക്കളം


ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മലയാളികൾ ജാതിമതഭേദമന്യേ കൊണ്ടാടുന്ന ആഘോഷം...നമ്മുടെയെല്ലാം പ്രിയപ്പെട്ട ഓണം. ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതൽ തിരുവോണം വരെയുള്ള 10 ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്ന ഓണം കേരളത്തിന്റെ പ്രാദേശിക വിളവെടുപ്പ് ഉത്സവമെന്നും അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനാൽ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട അസുര ചക്രവർത്തി മഹാബലി വർഷത്തിലൊരിക്കൽ തൻ്റെ പ്രജകളെ കാണാൻ വരുന്നതെന്നാണല്ലോ ഓണത്തെപ്പറ്റിയുള്ള ഐതിഹ്യം. അതിനാൽ തന്നെ അദ്ദേഹത്തെ വരവേൽക്കാനെന്നവണ്ണം എല്ലാ വർഷവും നാടെങ്ങും വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ടാടുന്നു.

എൻ്റെ ഓണക്കാല ഓർമ്മകൾക്ക് കുട്ടികാലത്തെ പൂക്കളുടെ സുഗന്ധവും നിറവുമാണ് ഇന്നും. ഇതെഴുതുമ്പോൾ ഒരു തുമ്പപ്പൂവ് നേരിൽ കാണാനായി മനസ്സ് വല്ലാതെ കൊതിക്കുന്നു.അതേ...വീടിൻ്റെ ഉമ്മറത്ത് അത്തം മുതൽ തിരുവോണ ദിവസം വരെയുള്ള 10 ദിവസത്തെ പൂക്കളം ഒരുക്കൽ..അതിനു വേണ്ടിയുള്ള പൂ പറിക്കാൻ പോകുന്നത്..അതാണ് ചെറുപ്പത്തിലേ ഓണക്കാലത്തെക്കുറിച്ചുള്ള ഓർമകളിൽ പ്രധാനം. അത്തം നാളിൽ തുമ്പ മാത്രവും രണ്ടാം ദിവസം തുമ്പയും ശീബോതിയും (പച്ച നിറത്തിലുള്ള മതിലിൻ മുകളിലൊക്കെ കാണാവുന്ന ഒരിനം ചെടി) , പിന്നീടുള്ള ദിവസങ്ങളിൽ ഓരോ നിറം വീതം കൂടുതൽ പൂവിട്ട് 10 മത്തെ ദിവസം 10 നിറങ്ങളിലുള്ള പൂക്കൾ കൊണ്ടാണ് പൂക്കളം ഒരുക്കിയിരുന്നത്. ഓണപ്പരീക്ഷാ ചൂടിലായിരിക്കും ആദ്യ 6-7 ദിവസങ്ങളിലെ പൂക്കളം ഇടുന്നത് . എങ്കിലും അതൊന്നും ഒരു തടസ്സമായി തോന്നിയില്ല പൂ പറിക്കാനും ഇടാനും . അത് കഴിഞ്ഞുള്ള 10 ദിവസത്തെ സ്കൂൾ അവധി കണ്ണടച്ച് തുറക്കും മുൻപേ തീരുമെങ്കിലും അതൊരാഘോഷമായിരുന്നു ഞങ്ങൾ കുട്ടികൾക്ക് .

പൂക്കളത്തിൽ 10 ദിവസങ്ങളിലും ഇടാനുള്ള സാക്ഷാൽ തുമ്പപ്പൂ ശേഖരണമായിരുന്നു ഏറ്റവും ശ്രമകരം . അന്ന് ഈ പൂവ് ഉണ്ടായിരുന്നത് ഞാൻ മുൻപ് പ്രതിപാദിച്ചിരുന്ന വീടിനടുത്തുള്ള കൂലോത്ത് ക്ഷേത്ര പറമ്പിലായിരുന്നു . അടുത്ത ദിവസം ഇടാൻ വേണ്ടിയുള്ള തുമ്പപ്പൂ പറിക്കാൻ വൈകുന്നേരങ്ങളിൽ ഞാനും കൂട്ടുകാരും ഒരോട്ടമാണ് അമ്പലപ്പറമ്പിലേക്ക്. വലിയൊരു ഇലക്കുമ്പിളിലാണ് ഇത് ശേഖരിക്കുന്നത് .വീട്ടിലെത്തിയാൽ കുറച്ചു വെള്ളം തളിച്ചിടണം .അല്ലെങ്കിൽ ഉണങ്ങിപ്പോകും . ചില ദിവസങ്ങളിൽ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്ന തുമ്പപ്പൂക്കൾ കിട്ടാനായി അതിരാവിലെ പോയി പറിക്കുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ പൂക്കളത്തിനായി തുമ്പപ്പൂ കൂടാതെ അരളി , ചെത്തിപ്പൂവ് , കോളാമ്പിപ്പൂവ് , അരിപ്പൂ , ചെമ്പരത്തി എന്നിങ്ങനെയുള്ള പൂക്കൾ ഞങ്ങളുടെയും അയല്പക്കക്കാരുടെയും പറമ്പുകളിൽ നിന്നും കിട്ടിയിരുന്നു. വീടിനടുത്തുള്ള വയൽ വരമ്പിൽ നിന്നും കാക്കപ്പൂവും അവിടെയുണ്ടായിരുന്ന പൊട്ടകുളത്തിൽ നിന്നും പൂത്താളിയും(ആമ്പൽ) വരിയും (പച്ച നിറത്തിലുള്ള നെൽക്കതിർ പോലെയുള്ള ഒരുതരം ചെടി) പറിക്കാൻ വീട്ടിൽ പണിക്കു വന്നിരുന്ന ചേച്ചിയെയും കൂട്ടിയാണ് പോകാറ് . കാരണം എനിക്ക് പേടിയാണ് കുളത്തിൽ ഇറങ്ങാൻ . ആ ചേച്ചിയാകട്ടെ അപാര ധൈര്യശാലിയും . അങ്ങനെ എല്ലാ പൂക്കളും ശേഖരിച്ചു വീട്ടിലെത്തുമ്പോൾ ഒരു വലിയ അധ്വാനം കഴിഞ്ഞു വന്ന പ്രതീതിയാണ് .

അങ്ങനെ 8 ദിവസം വരെ നാടൻ പൂക്കൾ കൊണ്ട് പൂക്കളം തീർക്കും. പ്രധാന ദിവസങ്ങളായ ഒൻപതും പത്തും ദിവസങ്ങളിൽ പൂക്കളത്തിന്റെ വലിപ്പവും ഭംഗിയും കൂട്ടാനായി കടയിൽ നിന്നും ജമന്തിപ്പൂ, മല്ലിപ്പൂ, റോസാപ്പൂ എന്നിങ്ങനെ കുറച്ചു പൂക്കൾ വാങ്ങിക്കും. ആ രണ്ടു ദിനങ്ങളിലും പൂക്കളം ചോക്ക് വച്ച് അടിപൊളിയായി വരച്ചു തരുന്നത് വരയിൽ പ്രഗൽഭനായ എൻ്റെ ചേട്ടനാണ്. ഞാനും പടം വരയും തമ്മിൽ തീരെ ചേരില്ല! രാവിലെ തന്നെ കുളിച്ചു ഓണക്കോടിയുമുടുത്തു പത്രക്കടലാസ്സിൽ പൂക്കൾ ഉതിർത്ത് ഓരോ നിറങ്ങളായി തരം തിരിച്ചു വച്ച് ഞങ്ങൾ രണ്ടു പേരും കൂടി പൂക്കളം ഇടുകയായി...മാവേലിത്തമ്പുരാനെ വരവേൽക്കാൻ.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓണം ആഘോഷിക്കാൻ വല്യമ്മയുടെയും വല്യച്ചന്റെയും കൂടെ അമ്മയുടെ രണ്ടു അനുജത്തിമാരും കുടുംബവും ഞങ്ങളുടെ വീട്ടിൽ വന്നു തുടങ്ങി.അങ്ങനെ ഞങ്ങൾ കസിൻസ് അടങ്ങുന്ന പെൺപടയുടെ പൂക്കളമിടീലും അമ്മമാരുടെ സദ്യ വയ്പ്പും പുരുഷന്മാരുടെതായ ‘ആഘോഷങ്ങളും’ ഒക്കെ കഴിഞ്ഞു ഉച്ചയായാൽ എല്ലാവരും ഒരുമിച്ചു നിലത്ത് ചമ്രം പടിഞ്ഞിരുന്ന് തൂശനിലയിൽ പായസമടങ്ങുന്ന ഗംഭീര സദ്യ കഴിക്കുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല.അത് കഴിഞ്ഞു ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക തിരുവോണദിന ചലച്ചിത്രവും കണ്ടാൽ എല്ലാം ശുഭം.

വിവാഹ ശേഷം ഇതു വരെ എനിക്ക് ഒന്നോ രണ്ടോ വർഷം മാത്രമേ സ്വന്തം നാട്ടിൽ ഓണം കൂടാൻ കഴിഞ്ഞുള്ളു . എങ്കിലും ബാക്കി കുടുംബത്തിലുള്ളവർ ഇന്നും ഈ ഓണ ദിന കുടുംബസമാഗമം തുടർന്നു കൊണ്ടു പോരുന്നു . കല്യാണം കഴിഞ്ഞു പോയവരിൽ എല്ലാവരും ഓണത്തിന് നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്..കസിൻസ് എല്ലാവരും ഒരുമിച്ചുണ്ടാകാറുള്ളത് വളരെ വിരളമാണ്. ഇന്നത്തെ കാലത്ത് 10 ദിവസങ്ങളിലും പൂക്കളമിടാനൊന്നും ആർക്കും സമയമില്ല. അത് പലപ്പോഴും തിരുവോണ ദിവസത്തെ പൂക്കളത്തിൽ ഒതുങ്ങുന്നു. അതു പോലെ പണ്ട് യഥേഷ്ടം ഉണ്ടായിരുന്ന പല നാടൻ പൂവുകളും ഇന്ന് അന്യം നിന്നു കൊണ്ടിരിക്കുകയാണ് . പൂക്കളമെന്ന ആശയം ആദ്യ കാലങ്ങളിൽ എല്ലായിടത്തും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം . ഇപ്പോൾ പൂക്കളമിടീൽ ഒരു മത്സരമായും പലയിടത്തും നടത്തപ്പെടുന്നു .

“മാവേലി നാടു വാണീടും കാലം,മാനുഷരെല്ലാരും ഒന്നു പോലെ” എന്ന പാട്ടിലെ വരികൾ നോക്കിയാൽ ഇന്ന് നമ്മുടെ നാട് അതിന്റെയൊക്കെ വിപരീതമാണെന്ന് ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. സ്വാർത്ഥ ചിന്താഗതിയും പണത്തോടുള്ള അതിമോഹവും മനുഷ്യനെ അന്ധനാക്കുന്നു. കള്ളവും ചതിയുമൊക്കെ പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മഹാബലിയുടെ കാലത്തെ നന്മയും ഒത്തൊരുമയും നിറഞ്ഞ നാളുകൾ വീണ്ടും വന്നിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

Thursday, November 15, 2018

തുടരാതെ പോയ നൃത്തപഠനം



ഒട്ടു മിക്ക പെൺകുട്ടികളെയും പോലെ നൃത്തം എന്നത് എന്റെയും ഏറ്റവും വല്യ ഇഷ്ടങ്ങളിൽ ഒന്നാണ്.ഒരു തരം ആരാധനയാണ് എന്നും നൃത്ത കലയോടും നർത്തകരോടും.. നൃത്തം പഠിക്കുകയെന്നത് ചെറുപ്പം മുതലേ എൻെറ മോഹമായിരുന്നു. അത് ഇന്നു കാണും പോലെയുള്ള മത്സരബുദ്ധി കൊണ്ടൊന്നും ആയിരുന്നില്ല... മറിച്ചു നൃത്തത്തോടുള്ള അഭിനിവേശം കാരണമായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ചില ‘അടിപൊളി’ സിനിമാപ്പാട്ടുകളുടെ താളത്തിനൊത്തു സ്വയം വികസിപ്പിച്ചെടുത്ത ചുവടുകൾ വച്ച് വീട്ടിൽ എൻ്റെ വക ഡാൻസ് പരിപാടി ഉണ്ടാവാറുണ്ട് .ആ ‘പ്രകടനങ്ങൾ’ കണ്ടിട്ടാണെന്നു തോന്നുന്നു അമ്മയും അച്ഛനും എൻ്റെ ഡാൻസ് പഠിക്കാനുള്ള ആഗ്രഹത്തിന് പച്ചക്കൊടി കാണിച്ചു.


അങ്ങനെ എട്ടാമത്തെ വയസ്സിൽ മൂത്തഛന്റെ മകൾ പഠിക്കാൻ പോയിരുന്ന , വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള രഞ്ജിനി ടീച്ചറുടെ വീട്ടിൽ ഞാനും ഡാൻസ് പഠനത്തിന് ചേർന്നു. ആ വീട്ടിലേക്കുള്ള വഴി ഞാൻ മുൻപ് എഴുതിയ ഓർമ്മകുറിപ്പിൽ പ്രതിപാദിച്ച കൂലോത്ത് ക്ഷേത്രക്കുളത്തിന്റെ അടുത്ത് കൂടെയായിരുന്നു ..അവിടെ പാമ്പ് ഉണ്ടാകുമെന്ന് ആരോ പറഞ്ഞു പേടിപ്പിച്ചത് കാരണം ‘അമ്മേ ദേവീ കാത്തോളണേ’ എന്ന് പ്രാർത്ഥിച്ചിട്ടാണ് എന്നും ഡാൻസ് പഠിക്കാൻ പോവുക. ഒരു നൃത്താദ്ധ്യാപികയ്ക്കു വേണ്ട എല്ലാ ഗുണങ്ങളും രഞ്ജിനി ടീച്ചറിൽ ഉണ്ടായിരുന്നു . പഠനത്തിൽ വളരെ കർക്കശക്കാരിയായിരുന്ന ടീച്ചർ ചെറിയ പിഴവ് പറ്റിയാൽ പോലും നന്നായി വഴക്കു പറയുമായിരുന്നു . ആദ്യമൊക്കെ അരമണ്ഡലത്തിൽ ഇരുന്നുള്ള നൃത്തപരിശീലനം കഠിനമായി തോന്നി. എങ്കിലും ഡാൻസ് ചെയ്യുമ്പോൾ കിട്ടിയിരുന്ന മാനസിക സന്തോഷത്തിനു മുന്നിൽ അതൊന്നും കാര്യമായി തോന്നിയില്ല.അവിടെ വച്ച് കുറെ നല്ല സുഹൃത് ബന്ധങ്ങളുണ്ടായി ... ഞാൻ ക്ലാസ്സിൽ ചേർന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ പുന്നോൽ ശ്രീനാരായണ മഠത്തിന്റെ വകയായുള്ള ചതയദിനാഘോഷ പരിപാടിയുടെ ഭാഗമായി രഞ്ജിനി ടീച്ചറുടെ കുട്ടികളുടെ ഡാൻസ് പ്രോഗ്രാമും ഉണ്ടായിരുന്നു . അങ്ങനെ എനിക്കും അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അതിനു വേണ്ടി നാടോടി നൃത്തത്തിലും [സോളോ പെർഫോമൻസ്] ഗ്രൂപ്പ് ഡാൻസിലും ആണ് എന്നെ പരിശീലിപ്പിച്ചത്. നാടോടി നൃത്തത്തിൽ ഒരു കുറത്തിയായിട്ടായിരുന്നു വേഷം . ഗ്രൂപ്പ് ഡാൻസിന്റെ വിഷയം കണ്ണനും ഗോപികമാരും ആയിരുന്നു . അതിലെ ഒരു ഗോപികയുടെ വേഷമായിരുന്നു എനിക്ക് .


കുറെ ദിവസങ്ങളിലെ പരിശീലനങ്ങൾക്കൊടുവിൽ പരിപാടി ദിനം വന്നെത്തി . നൃത്ത പരിപാടിയിൽ ആദ്യം തന്നെ എൻ്റെ നാടോടി നൃത്തമായിരുന്നു .അത് തെറ്റൊന്നും കൂടാതെ ഭംഗിയായി പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു . അതിനു ശേഷം മറ്റു കുട്ടികളുടെ അവതരണം ഉണ്ടായിരുന്നതിനാൽ എനിക്ക് വേഷം മാറി ഗ്രൂപ്പ് ഡാൻസിലെ വേഷം ഇടാനും അതിന്റെ അരങ്ങേറ്റത്തിന് മുന്പുളള പരിശീലനം നടത്താനും സമയംകിട്ടി. അപ്പോഴാണ് ടീച്ചറും ഞങ്ങളും ഒരു കാര്യം ശ്രദ്ധിച്ചത് . ഗ്രൂപ്പ് ഡാൻസിലെ ആദ്യ സ്റ്റെപ്പിൽ 3 ഗോപികമാർ കണ്ണനായിട്ടു വേഷമിട്ട കുട്ടിയുടെ ഒരു ഭാഗത്തും ബാക്കി 3 ഗോപികമാർ മറുഭാഗത്തും കൂടി വന്ന് ഒരുമിച്ചു വന്നു ഒരു നിരയിൽ നിൽക്കുന്ന ഭാഗമുണ്ട്. അതിൽ എൻ്റെ മുന്നിലുള്ള ഗോപികയായി വേഷമിട്ട കുട്ടി വളരെ പതുക്കെ പോകുന്നത് കാരണം കറക്റ്റ് സമയത്തു ഒരുമിച്ചു നില്ക്കാൻ പറ്റുന്നില്ല . അവൾ അത് ശരിയാക്കുന്ന ലക്ഷണം കാണാത്തതിനാൽ ടീച്ചർ ഒരു പൊടികൈ എനിക്ക് പറഞ്ഞു തന്നു . ഞാൻ അൽപ്പം വേഗത്തിൽ നടക്കുക. അപ്പോൾ പതിയെ നടന്നാൽ വീഴുമെന്നു പേടിച്ചു അവളും വേഗത്തിൽ നടന്നോളും... അത് സ്റ്റേജിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ ആ കുട്ടി അക്ഷരാർത്ഥത്തിൽ വീഴുകയുണ്ടായി . ഒന്ന് പേടിച്ചെങ്കിലും അവൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ വേഗം എഴുന്നേറ്റു ബാക്കി നൃത്തം ഞങ്ങളോടൊപ്പം ഭംഗിയായി പൂർത്തിയാക്കി . ഇന്നും ഞങ്ങളുടെ ആ ഡാൻസ് ക്ലാസ്സിലെ സുഹൃത് ബന്ധം നിലനിൽക്കുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കാണുമ്പോൾ അവൾ തമാശയായി പറയും “ അന്ന് ഡാൻസ് കളിച്ചപ്പോൾ എന്നെ തള്ളിയിട്ടില്ലേ” എന്ന് .


നിർഭാഗ്യകരമെന്നു പറയട്ടെ, ആ ഡാൻസ് പഠിത്തം അധികം കാലം നീണ്ടു നിന്നില്ല . കാരണം രഞ്ജിനി ടീച്ചർ വേറെ വീട് വച്ച് അവിടെ നിന്നും താമസം മാറിപ്പോയി. അതിനു ശേഷം നിരവധി സ്കൂൾ ഡാൻസ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും നൃത്ത പഠനം ശരിയായ രീതിയിൽ തുടരാൻ കഴിഞ്ഞില്ല. ഇന്നും മനസ്സിൽ അത് ഒരു വേദനയായി, തീരാ മോഹമായി തുടരുന്നു. ഭരതനാട്യവും,മോഹിനിയാട്ടവും ഒക്കെ പഠിക്കാനായി വീണ്ടും ചിലങ്കയണിയണമെന്ന് പലവുരു മനസ്സ് ആഗ്രഹിച്ചിട്ടുണ്ട്...തിരക്കു പിടിച്ച ജീവിത യാത്രയിൽ പലപ്പോഴും നമ്മുടെ [ പ്രത്യേകിച്ചും സ്ത്രീകളുടെ ] ആഗ്രഹങ്ങളെ ആഗ്രഹങ്ങളായിത്തന്നെ മാറ്റിവയ്‌ക്കപ്പെടേണ്ടി വരുന്നു. എന്നെങ്കിലും ഈ ആഗ്രഹ സഫലീകരണമുണ്ടാകുമെന്ന പ്രതീക്ഷയുടെ നാളം മനസ്സിൽ കെടാതെ സൂക്ഷിക്കുന്നു … ഒരു പാട്ടിൻ്റെ വരികൾ ഓർമ വരുന്നു .”വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം “...

Thursday, November 8, 2018

വല്യച്ഛൻ്റെ അംഗരക്ഷക



മാതാപിതാക്കളുടെയും മാതാപിതാക്കൾ...നമ്മുടെ പ്രിയപ്പെട്ട അച്ചാച്ചൻ-അച്ഛമ്മമാർ...വല്യച്ഛൻ-അമ്മമ്മമാർ [പലയിടത്തും വിളിപ്പേരുകൾ വ്യത്യസ്തങ്ങളായിരിക്കാം] … അച്ഛനമ്മമാർ കഴിഞ്ഞാൽ കുട്ടികളെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് മൂടുന്ന, നല്ല കഥകൾ പറഞ്ഞുറക്കുന്ന, ഉപദേശങ്ങൾ വാരിക്കോരി തരുന്ന, ചിലപ്പോൾ നമുക്കു വേണ്ടി അച്ഛനമ്മമാരോട് വരെ വാദിക്കുന്ന വേറെ ആരും കാണില്ല ഈ ഭൂമിയിൽ അവരല്ലാതെ…


ഈ ഓർമ്മകൾ സ്നേഹനിധിയായ എന്റെ വല്യച്ഛനെപ്പറ്റിയാണ് (അമ്മയുടെ അച്ഛൻ) . ‘ വെല്ലിച്ഛൻ ’ എന്നാണ് വിളിക്കാറ് . പത്തിരുപതു കൊല്ലം ഇന്ത്യയുടെ പല സ്ഥലങ്ങളിലായി പട്ടാളത്തിൽ ഹവില്ദാരായി സേവനമനുഷ്‌ഠിച്ച ആളാണ് വല്യച്ഛൻ. വിരമിച്ചതിനു ശേഷം നാട്ടിൽ തന്നെ വീട് വച്ച് സ്ടിരതാമസമാക്കി . ഞങ്ങളുടെ വീട്ടിൽ നിന്നും നടക്കാൻ 10 മിനുട്ട് ദൂരമേ ഉണ്ടായിരുന്നുള്ളു വല്യമ്മയും വല്യച്ഛനും മാത്രമായ [എല്ലാ മക്കളും കല്യാണ ശേഷം വേറെ വേറെ സ്ഥലങ്ങളിലേക്ക് പോയി] ആ വീട്ടിലേക്ക് . അതിനാൽ തന്നെ ആ വീട്ടിലെ നിത്യസന്ദർശകയായിരുന്നു ഞാൻ . എന്താവശ്യമുണ്ടെങ്കിലും കുട്ടിയായ എന്നെയാണ് അങ്ങോട്ട് പറഞ്ഞു വിടുക. മധ്യവേനലവധിക്ക് സ്കൂൾ അടച്ചാൽ അവർക്കൊരു കൂട്ടായി മിക്കവാറും ദിവസങ്ങളിൽ ഞാൻ അവിടെ താമസിക്കുമായിരുന്നു. എല്ലാ പട്ടാളക്കാരെയും പോലെ വല്യച്ചനും ഭയങ്കര ഇഷ്ടമായിരുന്നു പട്ടാള കഥകൾ പറയാൻ... വല്യച്ഛൻന്റെ ആ കഥകളൊക്കെ കേട്ട്, വല്യമ്മയുടെ സ്വാദിഷ്ഠമായ പലഹാരങ്ങൾ ഒക്കെ കഴിച്ചു് , ഇടയ്ക്കു അടുക്കളപ്പണിയിൽ ഒരു കൈ സഹായിച്ചു ഒക്കെ ആ രണ്ടു മാസം അങ്ങനെ കടന്നു പോകും. ഏറ്റവും മൂത്ത മകളുടെ കുട്ടിയായ എനിക്ക് കിട്ടിയിരുന്ന ഈ സ്നേഹവാത്സല്യങ്ങളും പരിഗണനയും പിന്നീട് ഉണ്ടായ പേരക്കുട്ടികൾക്കൊന്നും അനുഭവിക്കാൻ കഴിയാതെ പോയി എന്നുള്ളതാണ് സത്യം.


വല്യച്ഛന് പ്രായമായിത്തുടങ്ങിയപ്പോൾ തിമിരം ബാധിച്ചു കണ്ണുകളുടെ കാഴ്ച മങ്ങിത്തുടങ്ങിയ കാലം. ആ ചെറിയ മങ്ങലും വച്ച് ഞങ്ങളുടെ വീട്ടിലും മറ്റു അടുത്തുള്ള സ്ടലങ്ങളിലും വല്യച്ഛൻ വരുമായിരുന്നു.ചിലപ്പോൾ വഴി തെറ്റി ആളുകൾ വീട്ടിലെത്തിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട് . വീട്ടിലേക്കു വരുമ്പോൾ നട വഴി തുടങ്ങുന്നിടത്തു വച്ച് തന്നെ എൻ്റെ പേര് ഉറക്കെ വിളിക്കുമായിരുന്നു .. അവിടെ നിന്ന് വീട്ടിലോട്ട് എൻ്റെ കൈയ്യും പിടിച്ചു്...വേറെ എങ്ങോട്ടു പോകണമെങ്കിലും എന്നെയും കൂട്ടിയിട്ടേ വല്യച്ഛൻ പോകൂ..നടക്കുമ്പോൾ വല്യ കല്ലുകളും കുഴികളും ഒക്കെ പറഞ്ഞു കൊടുത്തു കൈ പിടിച്ച് നേർവഴിക്കു നടത്താൻ ഞാനേ ഉണ്ടായിരുന്നുള്ളു എന്ന് വേണം പറയാൻ! അങ്ങനെയിരിക്കെ ഒരു ദിവസം വല്യച്ഛൻ എന്നെയും കൂട്ടി പതിവ് പോലെ റേഷൻ കടയിൽ പോയി. റേഷൻ കടക്കാരൻ ചന്ദ്രൻ ചേട്ടൻ കുശലങ്ങളൊക്കെ പറഞ്ഞതിനു ശേഷം വല്യച്ചനോട് പറഞ്ഞു “ എന്തിനാ ഇങ്ങനെ കാഴ്ചക്കുറവും വച്ച് തപ്പിത്തടഞ്ഞു ഇത്ര ദൂരം വരുന്നത്.. വേറെ ആരെയെങ്കിലും പറഞ്ഞു വിട്ടു അരിയൊക്കെ വാങ്ങിപ്പിച്ചാൽ പോരെ” . അപ്പോൾ വല്യച്ഛൻ മറുപടി പറഞ്ഞത് എന്നെ ചൂണ്ടിയാണ്... “ഇവളുണ്ടല്ലോ എനിക്ക് ‘ബോഡിഗാർഡ്’ ആയിട്ട്..പിന്നെ ഞാനെന്തിനാ പേടിക്കുന്നെ” എന്ന്. ഒരു വല്യ ഉത്തരവാദിത്തപ്പെട്ട ‘സ്ഥാനം’ എനിക്ക് കല്പിച്ചു തന്നതു പോലെ തോന്നി .. എന്ത് കൊണ്ടോ ആ ബഹുമതി എനിക്കിഷ്ടപ്പെട്ടു ...


കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ വല്യച്ഛന്റെ കാഴ്ച പൂർണ്ണമായും മങ്ങിത്തുടങ്ങി . അതിനു ശേഷവും വര്ഷങ്ങളോളം സ്വന്തം കാര്യങ്ങൾ കാഴ്ച ഉണ്ടായിരുന്നപ്പോഴുള്ള അതേ രീതിയിൽ തുടരാൻ കഴിഞ്ഞത് വല്യച്ഛൻറെ ആത്മവിശ്വാസവും പട്ടാളച്ചിട്ടയും ഒന്നു കൊണ്ട് മാത്രമാണ്... പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്...ഊന്നു വടിയുടെ സഹായം ഇല്ലാതെ കൈകൾ കൊണ്ട് ചുമരുകൾ പിടിച്ചു പിടിച്ചു നടന്നു പ്രഭാത കർമ്മങ്ങൾ മുതൽ എന്നും മുടങ്ങാതെയുള്ള വ്യായാമം, കുളി, ഭക്ഷണം കഴിക്കൽ, ആഴ്ചയിൽ രണ്ടു പ്രാവശ്യമുള്ള ക്ഷൗരം ചെയ്യൽ തുടങ്ങീ എല്ലാ കാര്യങ്ങളും സ്വന്തമായി, വൃത്തിയായി ചെയ്യുമായിരുന്നു.


ഈ അവസ്ഥയിൽ എൻ്റെ മർമ്മപ്രധാനമായ പങ്ക് കടന്നു വരുന്നത് മാസാവസാനം പോസ്റ്റുമാൻ വേണുച്ചേട്ടൻ പെൻഷൻ കാശുമായി വരുമ്പോഴാണ്. കാഴ്ചയില്ലാതെ വല്യച്ഛൻ പണം കൈകാര്യം ചെയ്തിരുന്ന രീതി ആരെയും അത്ഭുതപ്പെടുത്തും.. കൈയിൽ കിട്ടുന്ന നോട്ടുകളെയും ചില്ലറ പൈസയെയും ഒക്കെ കൈ കൊണ്ട് പിടിച്ചു നോക്കി കൃത്യമായി എത്രയാണെന്ന് പറയുമായിരുന്നു.. പെൻഷൻ കാശ് ആദ്യം സ്വയം എണ്ണി തിട്ടപ്പെടുത്തും. വേറെ ആരെയും അത്രയ്ക്ക് വിശ്വാസം പോരാത്തതു കൊണ്ട് പിന്നീട് അത് എന്നെ കൊണ്ട് ഒന്ന് കൂടെ എണ്ണിക്കും.വല്യമ്മയ്ക്കു മാസച്ചിലവിനു കൊടുക്കാനുള്ളത് കൊടുത്തതിനു ശേഷം എപ്പോഴും കൊണ്ട് നടക്കുന്ന കണ്ണടക്കൂടിൽ നിന്നും എനിക്ക് ഇരുമ്പു പെട്ടിയുടെ താക്കോൽ എടുത്തു തരും ബാക്കി പൈസ ഭദ്രമായി കൊണ്ട് വയ്ക്കാൻ. എന്നിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിനാൽ ഇടയ്ക്ക് വല്യമ്മ ചോദിച്ചാലും ഒരിക്കൽ പോലും വല്യച്ഛനറിയാതെ പൈസ ഞാൻ എടുത്തു കൊടുത്തിരുന്നില്ല. എന്നോടുള്ള സ്നേഹവും വിശ്വാസ്യതയും കാരണം എൻ്റെ പത്താമത്തെ പിറന്നാളിന് ഒരു സ്വർണ്ണമോതിരം വാങ്ങിക്കാൻ വല്യച്ഛൻ പൈസ തന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ മോതിരം വിലമതിക്കാനാവാത്ത ഒരു നിധി തന്നെയായിരുന്നു...വേറെ ആർക്കും കിട്ടാതെ പോയ നിധി…

കാലങ്ങൾ പിന്നെയും കടന്നുപോയപ്പോൾ വല്യച്ഛന്റെ ഓർമ്മശക്തി നശിച്ചു..പിന്നീട് കുറേക്കാലം കിടപ്പിലായിരുന്നു . ഈ കുറിപ്പ് അൽപ്പം നീണ്ടു പോയാലും ഒരു സുപ്രധാന കാര്യം കൂടെ എനിക്ക് പറയാനുണ്ട് . ഞാൻ രണ്ടാം വർഷ MCA യ്ക്ക്  പഠിക്കുമ്പോഴാണ് വല്യച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞത് . പിറ്റേ ദിവസം പ്രധാനപ്പെട്ട സെമസ്റ്റർ എക്സാം ആയതു കൊണ്ട് വല്യച്ഛൻ മരിച്ച വിവരം വൈകിയാണ് എന്നെ അറിയിച്ചത്..അവസാനമായി ഒരു നോക്ക് കാണാൻ പോകാൻ പറ്റാത്തതിന്റെ വിഷമത്തിൽ അന്ന് മുഴുവനും ഹോസ്റ്റൽ മുറിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു ഞാൻ . എൻ്റെ കൂടെയുള്ള റൂംമേറ്റ് പുറത്തു പോയ സമയം...മുറിയുടെ വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു…പാതിമയക്കത്തിലായിരുന്ന ഞാൻ വാതിലിൽ ഒരു മുട്ട് കേട്ടു. കണ്ണ് തുറക്കാതെ തന്നെ ഞാൻ പറഞ്ഞു കേറി വാ..മുറി പൂട്ടിയിട്ടില്ലെന്ന്...വാതിൽ തുറന്നു ആരോ അകത്തു കയറി... നന്നായി കിതയ്ക്കുന്ന ഒച്ച എനിക്ക് കേൾക്കാമായിരുന്നു...ഒരു 2-3 സെക്കൻഡ്..പെട്ടന്ന് ഞാൻ കണ്ണ്തുറന്നു . നോക്കിയപ്പോൾ ആരും ഇല്ലായിരുന്നു . വാതിൽ ചാരി തന്നെയാണ് കിടന്നിരുന്നത്..അപ്പോൾ എനിക്കുറപ്പായി എന്റെ അരികിൽ വന്നത് വേറെ ആരും അല്ല എന്റെ പ്രിയപ്പെട്ട വല്യച്ഛന്റെ ആത്മാവായിരുന്നു ..

ആ ഒരു നിശബ്ദമായ കണ്ടുമുട്ടൽ...അതിനു ശേഷം സമാധാനത്തോടെ വല്യച്ഛന്റെ ആത്മാവ് മടങ്ങിയിരിക്കാം...വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് എനിക്കുണ്ടായ അനുഭവമാണ് [ഒരു പക്ഷെ എൻ്റെ തോന്നൽ മാത്രമായിരിക്കാം]… നമ്മുക്ക് പ്രിയപ്പെട്ടവർ ഈ ലോകത്തുനിന്നും മണ്മറഞ്ഞാലും ചിലപ്പോൾ അവരുടെ സാന്നിധ്യം എവിടെയൊക്കെയോ [സ്വപ്നത്തിലും ഇടയ്ക്കു കണ്ടെന്നു വരാം] നമുക്ക് അനുഭവപ്പെട്ടേക്കാം …

പ്രിയപ്പെട്ട വല്യച്ഛന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് നിര്ത്തുന്നു.

Saturday, November 3, 2018

നമ്പൂതിരി മാഷിന്റെ ചൂരൽ കഷായം

എൻ്റെ വിദ്യാലയം



“ തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും തുങ്കമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം “ …മഹാകവി ഓളപ്പമണ്ണയുടെ ഇന്നും മറക്കാനാവാത്ത വരികൾ ...വേറെ എത്ര വിദ്യാലയങ്ങളിൽ പഠിച്ചാലും ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന അദ്ധ്യപകരും വിദ്യാലയവും നമ്മുടെ ഓർമച്ചെപ്പിലെ പൊൻതൂവലുകളാണ്… എന്റെ ആദ്യ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപനെ കുറിച്ചാണ് ഈ ഓർമ്മക്കുറിപ്പ് .


“നമ്പൂരി മാഷ്” അങ്ങനെയാണ് ഞങ്ങൾ കുട്ടികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികൾ മാത്രമല്ല സ്കൂളിലെ ബാക്കി അദ്ധ്യാപകരും അങ്ങനെ തന്നെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത് .( ശെരിയായ പേര് ഇപ്പോഴും അറിയില്ല ). പുന്നോൽ L P സ്കൂളിൽ നമ്പൂതിരി മാഷിന്റെ കീഴിൽ പഠിച്ചവരാരും അദ്ദേഹത്തിന്റെ ചൂരൽ കഷായത്തിന്റെ രുചി മറക്കാൻ വഴിയില്ല .ഒരിക്കലെങ്കിലും അത് അനുഭവിക്കാത്തവർ വിരളമാണ് . ശിശുക്ലാസ്സ് (ഇന്നത്തെ പ്രീ പ്രൈമറി ക്ലാസ്) മുതൽ നാലാം ക്ലാസ് വരെയുള്ള ആ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഭയങ്കര കർക്കശ്യക്കാരനായിരുന്നു. ഘന ഗാഭീര്യമാർന്ന മുഖത്തോടെ കൈയിൽ ചൂരൽ വടിയുമായിട്ടാണ് എന്നും മാഷ് നടക്കുക. അദ്ധ്യാപകർ ഇല്ലാത്ത ക്ലാസ്സുകളിലും സ്കൂൾ പരിസരങ്ങളിലും എപ്പോഴും മാഷ് മിന്നൽ പരിശോധന നടത്തും .എത്ര വികൃതിയായ കുട്ടികൾ പോലും മാഷിൻറെ നിഴൽവെട്ടം കണ്ടാൽ നിശ്ശബ്ദരാകുമായിരുന്നു. അത്രയ്ക്ക് പേടിയായിരുന്നു എല്ലാവര്ക്കും ആ ചൂരലിനെ .


നാലാം ക്ലാസ്സിൽ എത്തിയപ്പോഴാണ് എനിക്ക് ചൂരൽപ്പേടി കൂടിയത്..കാരണം വേറൊന്നുമല്ല … എന്നെ ഏറ്റവും കുഴക്കിയ നാലാം ക്ലാസ്സിലെ കണക്കായിരുന്നു നമ്പൂതിരി മാഷിന്റെ പ്രധാന പഠന വിഷയം … ഗുണനവും ഹരണവും ക്ലാസ്സിൽ പഠിപ്പിക്കാൻ തുടങ്ങിയ സമയം..എന്താണെന്നറിയില്ല മാഷ് എത്ര തന്നെ പഠിപ്പിച്ചിട്ടും എന്റെ കുഞ്ഞു തലച്ചോറിനു അതിന്റെ സങ്കീർണ്ണതകൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല . അതു വരെ പഠിച്ച കണക്കൊന്നും കണക്കല്ലതായി തോന്നി . കണക്ക് ശെരിക്കും തലവേദനയായി മാറി. ക്ലാസ്സിൽവച്ച് ചെയ്യാൻ പറഞ്ഞാലും വീട്ടിൽ വച്ച് ചെയ്യാൻ തന്നാലും പലപ്പോഴും എന്റെ ഉത്തരങ്ങൾ തെറ്റിത്തുടങ്ങി. ഗൃഹപാഠം ചെയ്യാത്തവരെയും ഉത്തരങ്ങൾ തെറ്റിച്ചവരെയും മേശയുടെ അടുത്ത് വിളിച്ചു ശിക്ഷ തരുന്നതിനു മുന്നേ മാഷ്‌ടെ ഒരു ചോദ്യമുണ്ട് അടി വേണോ അതോ നുള്ളു വേണോ എന്ന്.
ഒന്നും പറയാതിരുന്നാൽ മാഷിന്റെ ദേഷ്യം കൂടും. അത് കൊണ്ട് ഏതേലും ഒന്ന് തിരഞ്ഞെടുത്തെ പറ്റൂ . രണ്ടായാലും നല്ല വേദനയാണ്. പലപ്പോഴായി ചൂരൽ കഷായം കിട്ടിത്തുടങ്ങിയപ്പോൾ സ്കൂളിൽ പോകുന്നത് നിർത്തിയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു . വീട്ടിൽ വച്ച് അമ്മ പഠിപ്പിക്കാൻ നോക്കിയിട്ടും തലയിൽ കയറുന്നില്ല..ഒടുവിൽ അമ്മയുടെ നിർദ്ദേശപ്രകാരം മൂത്തമ്മയുടെ (അച്ഛന്റെ ഏട്ടന്റെ ഭാര്യ) അടുത്ത് കണക്ക് പഠിക്കാൻ പോയിത്തുടങ്ങി . വളരെയധികം ക്ഷമാ ശീലമുള്ള എന്റെ പ്രിയപ്പെട്ട മൂത്തമ്മയാണ്  ഗുണന ഹരണത്തെകുറിച്ചുള്ള എല്ലാ ‘അസ്പഷ്ടദുർഘട’ സംശയങ്ങളും ദൂരീകരിച്ചു അത് മനസിലാക്കിത്തന്നത്.

കണക്കിനെയും മാഷിന്റെ ചൂരലിനെയും പേടി ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ തുടങ്ങിയത് അതിനു ശേഷമാണ്. അടിക്കുമ്പോൾ ഒട്ടും ദാക്ഷിണ്യം മാഷ് കാണിക്കാറില്ലായിരുന്നെങ്കിലും പിന്നീടൊരിക്കലും അതിന്റെ പേരിൽ മാഷിനെയോ സ്കൂളിനെയോ വെറുത്തിട്ടില്ല ...ആ ശിക്ഷകൾ എല്ലാം കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു എന്ന് ചിന്തിക്കാനാണെനിക്കിഷ്ടം... (ഇന്നത്തെ കാലത്തായിരുന്നേൽ പിള്ളേരെ തല്ലിഎന്നും പറഞ്ഞു മാതാപിതാക്കൾ അദ്ധ്യപകർക്കെതിരെ കേസ് കൊടുത്തേനെ) ... പിന്നീട് മലമ്പുഴയിലേക്ക് ഞങ്ങൾ നാലാം ക്ലാസ്സുകാരെയും കൊണ്ട് വിനോദയാത്ര പോയപ്പോൾ വടിയെടുക്കാത്ത, തമാശകൾ പറയുന്ന, സൗമ്യനായ ഒരു നമ്പൂരി മാഷിനെയും ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.


ഇതെഴുതിയപ്പോൾ അവിടുത്തെ എല്ലാ ആദരണീയരായ ഗുരുനാഥന്മാരെയും സ്നേഹത്തോടെ ഓർത്തു പോകുന്നു . ഒന്നാം ക്ലാസ്സിലെ ഷീന ടീച്ചർ ( എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീച്ചർ), വത്സല ടീച്ചർ , രാജീവൻ മാഷ് , സുരേന്ദ്രൻ മാഷ് , തുന്നൽ പഠിപ്പിച്ചിരുന്ന ഉഷ ടീച്ചർ ,അറബിക് മാഷ് ( മാഷുടെ പേര് എന്നും അങ്ങനെയായിരുന്നു വിളിച്ചിരുന്നത്) പിന്നെ നമ്മുടെ നമ്പൂതിരി മാഷും… തിരക്കുള്ള ജീവിത യാത്രയിൽ ഇടയ്ക്കൊക്കെ കണ്ടു മുട്ടുമ്പോൾ നമ്മളെ അവർ തിരിച്ചറിയുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്… സങ്കടകരമായ ഒരു കാര്യം നമ്പൂതിരി മാഷിനെ മാത്രം പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല .ഞങ്ങൾ പഠിച്ചിറങ്ങിയതിനു ശേഷവും കുറെക്കാലം അതേ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഒരു പക്ഷേ സ്ഥലമാറ്റം കിട്ടി പോയിരിക്കാം ...ഇനിയും ബാക്കിയുള്ള യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും മാഷിനെ വീണ്ടും കണ്ടു മുട്ടുമെന്നു പ്രതീക്ഷിക്കുന്നു .സമൂഹത്തിൽ നന്മ നിറഞ്ഞവരാകാൻ ഞങ്ങളെ പഠിപ്പിച്ച എല്ലാ അഭിവന്ദ്യരായ ഗുരുനാഥന്മാർക്കും ആയുസ്സും ആരോഗ്യവും നേർന്നു കൊള്ളുന്നു...

Wednesday, October 31, 2018

ഭഗവതിക്കാവും തിറയും




ഭഗവതിക്കാവിലെ തിറ 


ഇത്തവണത്തെ ഓർമ്മക്കുറിപ്പ് ഞങ്ങളുടെ പ്രിയപ്പെട്ട തിറയെക്കുറിച്ചാണ്. എന്റെ പ്രിയ വായനക്കാർക്ക് ഈ എഴുത്തിലൂടെ (ആധികാരികമായി പറയാൻ ഞാനാളല്ലെങ്കിലും) ഒരു പരിധി വരെ തിറയെ അടുത്തറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നു

തിറ അഥവാ തെയ്യം ഞങ്ങൾ കണ്ണൂരുകാരുടെ ആവേശമാണ്, ആഹ്ളാദമാണ്‌ , അഭിമാനമാണ് (സ്വകാര്യ അഹങ്കാരമെന്നും പറയാം) … വടക്കൻ കേരളത്തിൽ വര്ഷം തോറും നടന്നു വരുന്ന ഈ അനുഷ്‌ഠാന കല ഒരു നാടിൻ്റെ തന്നെ പൈതൃകമാണ് വിളിച്ചോതുന്നത്. ചിലയിടങ്ങളിൽ ഇതിനെ കളിയാട്ടം എന്നും പറയപ്പെടുന്നു . മലയന്മാർ എന്ന വിഭാഗത്തിൽപ്പെടുന്നവരാണ് പൊതുവെ തിറ കെട്ടിയാടുന്നത് . ഇവർ പ്രത്യേക വൃതാനുഷ്‌ഠാനങ്ങളോടു കൂടി വേഷം കെട്ടിയാടി ദൈവമായി തന്നെ ജനങ്ങൾക്ക് അനുഗ്രഹാശ്ശിസ്സുകൾ നൽകി വരുന്നതാണ് ഇതിനു പിന്നിലെ സങ്കല്പം. ചെണ്ട,കുഴൽ വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയാണ് ഈ ദൈവീക നൃത്തം അരങ്ങേറുക.

എന്റെ ആദ്യ കഥയായ വരിക്കപ്ലാവിൽ പരാമർശിച്ച ഉഗ്രമൂർത്തിയായ ഭഗവതിയമ്മയുടെ പ്രതിഷ്‌ഠയാണ് ഞങ്ങളുടെ കുടുംബ ക്ഷേത്രം കൂടിയായ കൂലോത്ത്‌ ക്ഷേത്രത്തിൽ.എല്ലാ ദിവസവും ഇവിടെ വൈകുന്നേരങ്ങളിൽ ശ്രീകോവിലിനു മുന്നിലും പുറകിലായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കാവിലും വിളക്ക് തെളിയിക്കും. എല്ലാ മലയാള മാസം ഒന്നാം തീയതിയും പൂജാരി വന്നു ശ്രീകോവിൽ നട തുറന്നു പൂജ ചെയ്യാറുണ്ട്. ആൾക്കാരുടെ പ്രത്യേക വഴിപാടുകൾക്കു (നേർച്ചകൾ) വേണ്ടിയും പൂജകൾ നടത്തപ്പെടുന്നു.

മകര മാസത്തിലെ 24, 25, 26 (ഫെബ്രുവരി) എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായിട്ടാണ് ശ്രീ മൂത്ത കൂലോത്ത് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം കൊണ്ടാടുന്നത് . തീയതി ഓർത്തിരിക്കാൻ ഞങ്ങൾ പുന്നോൽ നിവാസികൾക്കുള്ള എളുപ്പ മാർഗ്‌ഗം തൊട്ടടുത്ത ചെള്ളത്തു മുത്തപ്പൻ ക്ഷേത്രത്തിലെ തിറ കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം കൂലോത്ത് തിറ എന്നാണ്..

പ്രധാന തിറയായ ഭഗവതിത്തിറയ്ക്കു പുറമെ വെള്ളാട്ടം, കാരണവർ , ഘണ്ടാകർണ്ണൻ , ഗുളികൻ, കുട്ടിച്ചാത്തൻ എന്നീ തിറകളും കെട്ടിയാടപ്പെടുന്നു . ഓരോ തിറ തുടങ്ങുമ്പോഴും കതിന വെടി മുഴങ്ങും .

ആദ്യ ദിവസം രാത്രിയിൽ വെള്ളാട്ടം അഥവാ തോറ്റത്തോട് കൂടിയാണ് തിറ തുടങ്ങുക . ഇതിനെ നട്ടത്തിറ എന്നും അറിയപ്പെടുന്നു . ചെണ്ടമേളക്കാരുടെ അകമ്പടിയോടു കൂടി ചെറിയ ആട്ടങ്ങളുമായി മൂന്നോ നാലോ വെള്ളാട്ടങ്ങൾ ഉണ്ടാവും . അവർ ദൈവീകപരമായ ആചാരപ്പാട്ടുകൾ പാടിയാണ് ചുവടുകൾ വയ്ക്കുന്നത് .

രണ്ടാം ദിവസം രാത്രിയിലും വെള്ളാട്ടങ്ങളോടു കൂടിയാണ് തിറ തുടങ്ങുന്നത് . തുടർന്ന് ഇവർ മറ്റൊരു ക്ഷേത്രാങ്കണത്തിൽ നിന്നും എഴുന്നള്ളിയ താലപ്പൊലിയെ ക്ഷേത്രത്തിലേക്ക് വരവേൽക്കുന്നു. അത് കഴിഞ്ഞു വരുന്നതാണ് കാരണവർ തെയ്യം . അതു ആടപ്പെടുന്നത് ശ്രീകോവിലിൻ മുന്നിൽ നിന്നും മാറി തൊട്ടപ്പുറത്തുള്ള കാരണവർ പ്രതിഷ്‌ഠ യുടെ മുന്നിൽ വച്ചാണ് .

പ്രത്യേക മെയ്യ്‌ വഴക്കത്തോട് കൂടി തീക്ഷ്‌ണ നോട്ടവുമായി ആടുന്ന ആ ദൈവ സങ്കൽപ്പത്തെ ഒട്ടൊന്നു ഭയപ്പാടോടു കൂടെയല്ലാതെ നോക്കിനിൽക്കാൻ കഴിയില്ല. രാത്രി ഒട്ടൊന്നു വൈകുന്നതു വരെ ഈ തിറ നീളും. അതിനു ശേഷം കുറച്ചു സമയത്തെ ഇടവേളയ്ക്കു ശേഷം ഏകദേശം വെളുപ്പിന് 3 മണിയോട് കൂടി ഗുളികൻ തിറ തുടങ്ങുന്നു. ആത്യന്തികം ശ്രമകരമായി കമ്പുകളുടെ അകമ്പടിയോടെ ചുവടുകൾ വയ്ക്കുന്ന ഈ തെയ്യ രൂപം 2 അല്ലെങ്കിൽ 3 പേർ ഒരുമിച്ചാണ് അരങ്ങേറുന്നത്.

മൂന്നാം ദിവസം കുട്ടിച്ചാത്തൻ തിറയോടു കൂടിയാണ് തുടങ്ങുന്നത്. അതിനു ശേഷം ഉച്ച ഏകദേശം 12 മണിയോടു കൂടി ഘണ്ടാകർണ്ണൻ തിറ തുടങ്ങുന്നു . ഈ തിറ തുടങ്ങുന്നത് കാവിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ്. വളരെ ഭയാനകം എന്ന് പറയാവുന്ന തരത്തിൽ മുറുകിയ നൃത്തച്ചുവടുകളുമായി അരയ്ക്കു ചുറ്റും പന്തങ്ങൾ കെട്ടി വച്ച് തീ കൊളുത്തിയാണ് ഈ തിറ ആടപ്പെടുന്നത് . ആടുമ്പോൾ അടർന്നു വീഴുന്ന ഈ തീനാമ്പുകളെ വെള്ളമൊഴിച്ചു കെടുത്താൻ ആളുകൾ വെള്ളവുമായി പുറകെ നടക്കുന്നു.

ഘണ്ടാകർണ്ണൻ തിറ കഴിഞ്ഞാണ് സാക്ഷാൽ ഭഗവതിത്തിറ തുടങ്ങുന്നത് . കുറെ നേരം ചുവടുകൾ വച്ച് ആട്ടമാടി ഒടുവിലാണ് എല്ലാ കണ്ണുകളും ഇമവെട്ടാതെ ഒരുപോലെ നോക്കിയിരുന്നു പോകുന്ന ഭഗവതിയമ്മയുടെ മുടിയേറ്റ് . കുരുത്തോല കൊണ്ട് മെടഞ്ഞെടുത്ത ഏകദേശം ഒരു തെങ്ങിന്റെ അത്രയും പൊക്കത്തിൽ വരുന്ന മുടി ഭഗവതിത്തിറ കെട്ടിയാടുന്ന ആളുടെ പുറകിൽ വച്ച്കെട്ടി ഇരുവശങ്ങളിലും മുളങ്കമ്പുകൾ കൊണ്ട് ഉയർത്തിപ്പിടിച്ചു ക്ഷേത്രത്തെ മൂന്നുതവണ വലം വയ്പ്പിക്കുന്നു . അതിനു ശേഷം ഭഗവതിയമ്മ ആളുകളെ അനുഗ്രഹിക്കാൻ പീഠത്തിലിരിക്കുന്നു .ആദ്യം കുടുംബത്തിലെ കുരുന്നു കുട്ടികളെ കുഞ്ഞു മുണ്ടുടുപ്പിച്ചും ആഭരണങ്ങളണിയിപ്പിച്ചും തളികയെടുപ്പിച്ചു മുതിർന്നവർ കൊണ്ട് പോയി അനുഗ്രഹം വാങ്ങും. (ആ അനുഗ്രഹം ചെറുപ്പത്തിൽ ആവോളം അനുഭവിച്ചിട്ടുണ്ട് ഞാൻ ). പിന്നീട് അമ്മയുടെ അനുഗ്രഹം വാങ്ങാനും സങ്കടങ്ങൾ പറയാനും ചുവന്ന പട്ടുമായി ( ഭഗവതിയുടെ ഇഷ്ട കാണിക്ക ) നിൽക്കുന്ന ആളുകളുടെ ഊഴമാണ് .എല്ലാവരുടെയും സങ്കടങ്ങൾ കേട്ട് ഭഗവതി ആവശ്യമായ പരിഹാര നിർദ്ദേശങ്ങൾ നല്കുന്നതോടു കൂടെ തിറ മഹോത്സവം പരിസമാപ്തിയിലെത്തുന്നു .

അടുത്ത കൊല്ലം വീണ്ടും വരണമെന്ന പ്രാർത്ഥനയോടെയാണ് ഭക്തരുടെ മനസ്സിലെ ഓരോ തിറയും അവസാനിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ കോൽ ഐസും ബലൂണുകളും വിവിധയിനം കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങി തിറയുടെ ആവേശം പൂർണ്ണമായും ഉൾക്കൊണ്ടാണ് അടുത്ത തിറയ്ക്കായി ഞാൻ കാത്തിരുന്നത്. ബന്ധുസമാഗമവും വലുതായപ്പോൾ ബാല്യകാല സുഹൃത് സംഗമവും ഒക്കെ തിറയുടെ ഒഴിച്ച് കൂടാനാവാത്ത നല്ല വശങ്ങളാണ്.

ഇന്നും പോകാൻ പറ്റാത്ത ഓരോ തിറയും മനസ്സ് കൊണ്ട് ഓർത്തെടുത്തു്,  അടുത്ത തിറയ്ക്ക് ക്ഷേത്രത്തിൽ എത്തി ഭഗവതിയമ്മയെ കണ്ടു തൊഴാൻ കഴിയേണമേ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു മറ്റൊരു തിറക്കാലത്തിനായ് ...

ഫോട്ടോ ആൽബം 
കൂട്ടിച്ചാത്തൻ തിറ 

ഞങ്ങളുടെ കുടുംബ ക്ഷേത്രം 

ഭഗവതി 

കാരണവർ 
ഘണ്ടകർണൻ തിറ -തീ പന്തങ്ങൾ കാണാം 

Saturday, October 27, 2018

കഞ്ഞുണ്ണിയും കുഞ്ഞുമീനും

എന്താണീ കഞ്ഞുണ്ണിയും കുഞ്ഞുമീനും തമ്മിലുള്ള ബന്ധം എന്നല്ലേ ആലോചിക്കുന്നത്...പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും എൻ്റെ  കുട്ടിക്കാല കഥയിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നു.


നിറയെ പൂത്തുനിൽക്കുന്ന നെൽപ്പാടങ്ങൾ.. ആ മനോഹരമായ കാഴ്ച ഇന്ന് വളരെ വിരളമാണ്.. എൻ്റെ കുട്ടിക്കാലത്തു വീടിൻ്റെ  അടുത്ത് തന്നെ വയലേലകൾ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഇപ്പോൾ അഭിമാനം തോന്നുന്ന കാര്യമാണ് . വേറെ ആരുടെയോ ഉടമസ്ഥതയിലായിരുന്ന ആ വയലിൽ ഞാൻ പോയിരുന്നത് കഞ്ഞുണ്ണി പറിക്കാനും കുഞ്ഞു മീനുകളെ പിടിക്കാനും ആയിരുന്നു . അതോടൊപ്പം വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകളുടെ ഹരിതഭംഗി ആസ്വദിക്കാനും വിവിധങ്ങളായ പക്ഷികളെ കാണാനും കഴിഞ്ഞിരുന്നു.


ആദ്യം തന്നെ ഈ  കഞ്ഞുണ്ണി അഥവാ കയ്യോന്നിയെ പറ്റി പറയാം. ദശപുഷ്പങ്ങളിലൊന്നായ ഈ ഔഷധച്ചെടിയെക്കുറിച്ച്  അറിയാവുന്നവർ ഇന്നത്തെ തലമുറയിൽ  വളരെ വിരളമാണ് . 'False Daisy ' എന്ന ഇംഗ്ലീഷ് നാമത്തിലറിയപ്പെടുന്ന കയ്യോന്നി തലമുടി സമൃദ്ധമായി വളരാനും നരയകറ്റാനുമുള്ള പ്രകൃതിയുടെ വരദാനങ്ങളിലൊന്നാണ് . അമ്മ അമ്മൂമ്മമാരായി ഞങ്ങളുടെ വീട്ടിൽ തലയിൽ തേയ്ക്കാൻ ഉണ്ടാക്കി ഉപയോഗിച്ചിരുന്ന എണ്ണയാണ് കഞ്ഞുണ്യാദി എണ്ണ. കഞ്ഞുണ്ണിയും മറ്റു കുറച്ചു ഇലകളും പൂക്കളും ഒക്കെ ഉരലിൽ ഇട്ടു ഇടിച്ചു പിഴിഞ്ഞ നീരും വെളിച്ചെണ്ണയും ചേർത്ത് 2-3 ദിവസം കാച്ചികുറുക്കിയാണ് ഇത് ഉണ്ടാക്കുന്നത് . (ഞാൻ ഈ പറഞ്ഞത് എൻ്റെ മുടിയുടെ രഹസ്യം കൂടെയാണ് കേട്ടോ).


പാടത്തു നെൽ ചെടികളുടെയും കളകളുടെയും ഒക്കെ ഇടയിൽ മറഞ്ഞിരിക്കുന്ന ചെറിയ വെളുത്ത പൂവുള്ള ഈ കഞ്ഞുണ്ണി കണ്ടു പിടിക്കുന്നത് വളരെ ശ്രമകരമായ ഒരു ജോലി ആയിരുന്നു. അമ്മയുടെ കൂടെ പോകുമ്പോൾ ഒട്ടും താല്പര്യമില്ലാതിരുന്ന കഞ്ഞുണ്ണിപറിക്കൽ പിന്നീട് ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് ഒരിക്കൽ കൂടെ വന്ന ചേച്ചി  മീൻ പിടിക്കുന്നത് കണ്ടപ്പോഴാണ് . വീട്ടിൽ പുറംപണിക്കു വരാറുള്ള ആ ചേച്ചിയാണ് ആദ്യമായി എന്നെ മീൻ പിടിക്കാൻ പഠിപ്പിച്ചത് . മീൻപിടുത്തം വല്യ രീതിയിൽ സങ്കൽപ്പിക്കാൻ വരട്ടെ ...ഞങ്ങൾ പിടിച്ചത് ചെറുമീനുകളെയായിരുന്നു . അതിന്റെ രീതികളും വ്യത്യസ്തമായിരുന്നു . വയലിന്റെ വശങ്ങളിലായി ( പ്രത്യേകിച്ചും മഴക്കാലങ്ങളിൽ) വെള്ളക്കെട്ടുകൾ ഉണ്ടാകാറുണ്ട്..അതിൽ ഇരു കൈകളും ചേർത്ത്പിടിച്ചു കുറെ നേരം അനങ്ങാതെ ഇരിക്കണം. ഭാഗ്യമുണ്ടേൽ 8-10 മീനുകളെയെങ്കിലും കിട്ടും. തോർത്ത് രണ്ടു പേർ ചേർന്നു വെള്ളത്തിൽ താഴ്ത്തി പിടിച്ചും മീനുകളെ പിടിക്കുമായിരുന്നു. ഇങ്ങനെ പിടിക്കുന്ന മീനുകളെ വട്ടയില പറിച്ചു കുമ്പിളാക്കി അതിൽ വെള്ളം നിറച്ചിട്ടായിരുന്നു വീട്ടിലോട്ടു കൊണ്ടു വന്നിരുന്നത്. അതിനുശേഷം ഒഴിഞ്ഞ ബോട്ടിൽ കണ്ടുപിടിച്ചു വെള്ളം നിറച്ചു മീനുകളെ അതിലിട്ടു കാണുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അതിനു കൊടുത്തിരുന്ന ഭക്ഷണം നമ്മുടെ ചോറ് ഒക്കെ ആയിരുന്നു. എന്നിരുന്നാലും അവയ്‌ക്കെല്ലാം അൽപ്പായുസ്സായിരുന്നു.


ഇതൊക്കെ കാണുമ്പോൾ എൻ്റെ  ചേട്ടൻ്റെ ഒരു പുച്ച ഭാവമുണ്ട്..അതിനു കാരണം വേറൊന്നുമല്ല.. ചേട്ടനും കൂട്ടുകാരും ചേർന്ന് ചൂണ്ടയിട്ട് വല്യ മീനുകളെ കൊണ്ട് വരുമായിരുന്നു. ചിലതിനെ വളർത്താൻ കിണറ്റിലിടും. ചിലതു വറുത്തു കഴിക്കും . അതിന്റെ മുന്നിൽ എന്റെ ചെറുമീനുകൾ ഒന്നുമല്ലെങ്കിലും അണ്ണാറക്കണ്ണനും തന്നാലായത്...എനിക്ക് അത് തന്നിരുന്ന സന്തോഷം വളരെ വലുതായിരുന്നു. പിന്നീട് കുറെ കഴിഞ്ഞപ്പോൾ തോന്നി നമ്മുടെ താൽക്കാലിക സന്തോഷത്തിനു വേണ്ടി മീനുകളെ പിടിച്ചു അതിന്റെ ആയുസ്സെടുക്കുന്നതിലും നല്ലതു വയലേലകളിൽ പോകുമ്പോൾ ചെറുമീനുകൾ കൂട്ടത്തോടെ വെള്ളക്കെട്ടുകളിൽ നീന്തുന്നത് കാണുന്നതാണ് എന്ന് .അതിനുശേഷം കഞ്ഞുണ്ണി മാത്രമായി വീട്ടിലേക്കു മടക്കം പതിവാക്കി.


കാലങ്ങൾ പിന്നിട്ടപ്പോൾ ആ നെൽപ്പാടങ്ങൾ നികത്തി കുറെ പേർ വീടുകൾ വച്ചു. അത് ആ ആവാസ വ്യവസ്ഥയ്ക്ക് വരുത്തിവച്ച നഷ്ടങ്ങൾ ചെറുതല്ല…പ്രധാന ധാന്യ വിളയായ നെല്ല് അപ്രത്യക്ഷമായി.. അവിടെയുണ്ടായിരുന്ന ചെറു കുളങ്ങളിലെ ആമ്പലുകൾ, വരികൾ(ഓണത്തിന് പൂക്കളമിടുമ്പോൾ പറിക്കാറുള്ള ഒരു തരം നെൽക്കതിർ പോലുള്ള ചെടിയാണ്), വെള്ളക്കെട്ടുകളിലെ ചെറുമീനുകൾ, അപൂർവ്വങ്ങളായി കാണപ്പെടുന്ന കാക്കപ്പൂവ്, കഞ്ഞുണ്ണി, കീഴാർനെല്ലി , പൂവാംകുറുന്തൽ എന്നിവയും തുടച്ചുമാറ്റപ്പെട്ടു.. ഇവയൊന്നും കേൾക്കുമ്പോൾ അത്ര പ്രാധാന്യമില്ലാത്തതായി തോന്നാം..പക്ഷെ യഥാർത്ഥത്തിൽ അവയെല്ലാം തിരിച്ചു വയ്ക്കാൻ പറ്റാത്ത പ്രകൃതിയുടെ അമൂല്യങ്ങളായ നിധികളായിരുന്നു.


“ നഷ്ടസ്വർഗങ്ങളെ നിങ്ങളെനിക്കൊരു ദുഖസിംഹാസനം നൽകി,..” ഇപ്പോൾ ഓർക്കുമ്പോൾ അത് തീർച്ചയായും നഷ്ട സ്വർഗങ്ങൾ തന്നെയാണ്... നമ്മുടെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പറ്റാതെ പോയ കാഴ്ചകൾ... ഇനി ഒരിക്കലും പുനർസൃഷ്ടിക്കാൻ പറ്റാത്ത ബാല്യകാലാനുഭവങ്ങൾ...

Friday, October 26, 2018

രണ്ടാമത്തെ കഥ



“പണ്ടാരോ പറഞ്ഞത് പോലെ ആശയ ദാരിദ്രം എല്ലാ മുഖ്യധാരാ എഴുത്തുകാരും ഒരിക്കെലെങ്കിലും അനുഭവിച്ചു കാണും” എന്ന എന്റെ ഡയലോഗിനോട് ഉള്ള ചേട്ടന്റെ പ്രതികരണം വളരെ പൈശാചികം ആയിരുന്നു . കാരണം വേറെ ഒന്നും അല്ല ജീവിത യാത്രയെ കുറിച്ച് ഞാൻ എഴുതാൻ ഉദ്ദേശിച്ചിരുന്നത് ഒരു ബുക്ക് ആണെന്നും ബ്ലോഗ് വെറും തുടക്കം ആണെന്നും ഉള്ള എന്റെ ഇന്നലത്തെ ഡയലോഗിനെ “ഇതുപോലെ എത്ര തള്ളുകൾ ഞാൻ കേട്ടത്‌ ആണ്” എന്നു ഉടൻ തന്നെ മറുപടി തന്ന ആ ദീർഘ വീക്ഷണത്തെ അഭിനന്ദിക്കാതെ വയ്യ !


ഈ ഞാൻ ആണ് രണ്ടാമത്തെ പോസ്റ്റിനു എന്ത് എഴുതും എന്ന് ആലോചന നിമഗ്നയായി തലയിൽ കയ്യും വെച്ചിരിക്കുന്നത് . യാത്രാവിവരണം ആയാലോ , അല്ലെങ്കിൽ വേണ്ട അതിന് ഇനിയും എഴുതി തെളിയാനുണ്ട് . എന്നാൽ പിന്നെ ഓർമ്മക്കുറിപ്പുകൾ വെച്ച് കുറച്ചുകൂടെ എഴുതാം.


അപ്പോളാണ് വേറൊരു സുഹൃത്ത് പറഞ്ഞ കാര്യം ഓര്മ വന്നത് , നാം ഒരിക്കലും വായനക്കാരെ വെറുപ്പിക്കരുതെന്നും അവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർത്താൻ നമ്മുടെ എഴുത്തിനു കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ നേട്ടം എന്ന് . കുറച്ചൊക്കെ കയ്യിൽ നിന്നും ഇട്ടു വേണം എഴുതാൻ എന്ന ഉപദേശം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല  മിക്കവരും മൊത്തം കയ്യിൽ നിന്നും ഇട്ടാണ് എഴുതുന്നത് എന്ന സത്യത്തെ അനുകരിക്കണ്ട എന്ന് തന്നെ ഞാൻ തീരുമാനിച്ചു


കുഞ്ഞുമീൻ പിടിച്ചതും തൊട്ടാവാടി പറിച്ചതും കുടുംബത്തിലെ ഒത്തു കൂടലുകളും മറുനാട്ടിലേക്കുള്ള പറിച്ചു നടലും ഒരുപിടി യാത്രകളും പിണക്കങ്ങളും ഇണക്കങ്ങളും അങ്ങനെ ഒരുപാടു ഒരുപാടു എഴുതാനുണ്ട്.


ഇനി വരും നാളുകളിൽ കൂടുതൽ എഴുതാൻ കഴിയും എന്ന പ്രതീക്ഷയോടെ ഈ വെള്ളിയാഴ്ച കുറിപ്പ് ഇവിടെ താത്കാലികമായി നിര്ത്തുന്നു .

Thursday, October 25, 2018

വരിക്ക പ്ലാവ് അഥവാ കുട്ടി ബസ്സ്



“ കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം,മഴവെള്ളം പോലെ ഒരു കുട്ടിക്കാലം “

കൈതപ്രത്തിന്റെ മനോഹരമായ വരികൾ ...ഓർക്കുന്തോറും മധുരമേറിടുന്ന ബാല്യകാല സ്മരണകൾ… അത് പോലൊരു മധുരമായ ഓർമയാണ് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത പറമ്പിലെ വരിക്കപ്ലാവിനെക്കുറിച്ചുള്ളത്. കേരളത്തിന്റെ ഔദ്യോഗിക
ഫലമായി ചക്കയെ പ്രഖ്യാപിക്കുന്നതിനും എത്രയോ മുൻപ് ഞങ്ങൾ കുട്ടികളുടെ ഹീറോ ആയ ഒരു പ്ലാവ്.


ഞാൻ ഏകദേശം നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ പ്ലാവുമായുള്ള ആത്മബന്ധം തുടങ്ങുന്നത് . ധാരാളം ചക്ക കിട്ടുമെന്നതിലുപരി അതിനെ ഞങ്ങൾ കണ്ടിരുന്നത് കുട്ടിബസ്സ് ആയിട്ടാണ്.സാധാരണ പ്ലാവിന്റെ രൂപഘടന ആയിരുന്നില്ല ഇതിന് . ഭൂമിയിൽ നിന്നും നാമ്പിട്ട ഭാഗം മുതൽ വല്യ ഉയരത്തിൽ പോകാൻ മെനക്കെടാതെ ഏതാണ്ട് ഒരു “L” ആകൃതിയിൽ തുടങ്ങി ഒരു ഭാഗം താഴ്ന്നും മറുഭാഗം ബാക്കി ശാഖകളുമായിട്ടായിരുന്നു അതിന്റെ നിൽപ്.

അതുകൊണ്ടു തന്നെ അതിൽ താഴ്ന്നിരിക്കുന്ന ഭാഗത്തു ഞങ്ങൾക്ക് എളുപ്പത്തിൽ ചവിട്ടി കയറാനും അതിൽ ഇരിക്കാനും പറ്റുമായിരുന്നു. ഞങ്ങൾ 4 പേർ ചേർന്നു അതിന്റെ മുകളിൽ കയറിയിരുന്നു ഭാവനാപരമായി ബസ്സ് ഓടിക്കുന്നതാണ് ഇതിവൃത്തം. ഏറ്റവും തലപ്പത്തു ഇരിക്കുന്ന ആളാണ് ഡ്രൈവർ. പഴുത്ത പ്ലാവില ഈർക്കിൽ കൊണ്ട് കോർത്തിണക്കിയ തൊപ്പിയായിരുന്നു ഡ്രൈവറുടെ സവിശേഷത.ഡ്രൈവർ ആകാനുള്ള ഊഴം എല്ലാവര്ക്കും കിട്ടിയിരുന്നു.ബസിന്റെ ഒച്ചയുണ്ടാക്കി അത് ശെരിക്കും ഓടിക്കുന്ന്ന ഭാവേന ഉള്ള ആ ഇരിപ്പു ഓർക്കുമ്പോൾ ഇന്നും മുഖത്തു ഒരു ചിരി പടരും.ഇന്നത്തെ പോലെ കളിയിൽ എന്നും താനായിരിക്കണം മുൻപിൽ എന്ന മനോഭാവം തീരെ ഇല്ലാത്ത നല്ല കൂട്ടുകെട്ടിന്റെ ഉദാഹരണം കൂടിയായിരുന്നു ഈ പ്ലാവിൽ കയറിയുള്ള കളി . ഒഴിവു കിട്ടുമ്പോഴൊക്കെ ഞങ്ങൾ ഈ ബസിൽ ഒത്തു കൂടുമായിരുന്നു. ഒപ്പം സ്കൂൾ വിശേഷങ്ങളുടെ ചർച്ചകളും ഇവിടെ വച്ചായിരുന്നു നടത്താറ്.


അങ്ങനെയിരിക്കെ ഒരു ദിവസം ഞെട്ടിക്കുന്ന ആ വാർത്ത കേട്ടു ..ആ പ്ലാവിരിക്കുന്ന പറമ്പിന്റെ ഉടമസ്ഥൻ ആ സ്ഥലം വിൽക്കാൻ പോകുവാണെന്ന് .കേട്ടപാടെ യോഗം കൂടിയിരുന്നു 4 പേരും തലപുകഞ്ഞാലോചിച്ചു... ഇനി ആ സ്ഥലം വാങ്ങുന്ന ആൾ ആ പ്ലാവും ബാക്കി മരങ്ങളും വെട്ടി വീട് വച്ചാലോ .ഇനിയിപ്പോ എന്താ ഒരു വഴി..പെട്ടന്ന് മനസ്സിൽ തെളിഞ്ഞത് പ്രാർത്ഥിച്ചു കാര്യം നേടാനാണ്.ഞങ്ങൾ കുട്ടികൾക്ക് അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ. എല്ലാവരും ചേർന്ന് തൊട്ടടുത്ത ഞങ്ങളുടെ ഭഗവതി ക്ഷേത്രത്തിൽ പോയി ഉള്ളുരുകി പ്രാർത്ഥിച്ചു ആ വില്പന നടക്കരുതെന്നും ആ പ്ലാവ് എന്നും അത് പോലെ ഉണ്ടാവണേയെന്നും .ഉഗ്രരൂപിണിയായതു കൊണ്ടും ഞങ്ങളുടെ പ്രാർത്ഥന ദേവി പൂർണമായും ഉൾക്കൊണ്ടത് കൊണ്ടും എന്തോ ആ വില്പന നടന്നില്ല. പിന്നെയും കുറേക്കാലം ഞങ്ങളുടെ സ്വന്തം ബസ്സ് നിർത്താതെ ഓടി. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും ഓരോ വഴിക്കു പിരിഞ്ഞെങ്കിലും ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പറഞ്ഞു രസിക്കാൻ അന്നും ഇന്നും ഒരു പിടി നല്ല ഓർമ്മകൾ ആ പ്ലാവിനെപ്പറ്റിയുണ്ട് .


ഇത്രയും വര്ഷങ്ങള്ക്കു ശേഷവും ആ സ്ഥല വില്പന നടക്കാതെ വല്ലപ്പോഴും അവിടെ ആ ഉടമസ്ഥൻ വന്നു പറമ്പു വൃത്തിയാക്കി തേങ്ങയൊക്കെ കൊണ്ട് പോകാറുണ്ടെന്നു അമ്മ പറയാറുണ്ട് . ആ പ്ലാവ് അവർ എപ്പോഴോ വെട്ടിയായിരുന്നെന്നും ഈയിടെ പറഞ്ഞു . അപ്പോൾ മനസിന്റെ കോണിലെവിടെയോ ഒരു നനുത്ത നൊമ്പരം എന്നെ തലോടി കടന്നുപോയി .

Popular Posts

Total Pageviews