പറഞ്ഞു വരുന്നത് എൻ്റെ അഞ്ചാം ക്ലാസ്സിലോട്ടുള്ള സ്കൂൾ മാറ്റത്തെപറ്റിയാണ്. നാലാം ക്ലാസ്സു വരെയുള്ള പുന്നോൽ LP സ്കൂളിൽ നിന്നും TC വാങ്ങി നേരെ പോയി ചേർന്നത് കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ (ഇന്നത്തെ പുതുച്ചേരി) കീഴിലുള്ള മയ്യഴി [മാഹി] താലൂക്കിലെ സ്ഥലമായ പള്ളൂരിലെ ഗവ : ഗേൾസ് ഹൈ സ്കൂളിലായിരുന്നു. എം. മുകുന്ദൻ്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിലൂടെ പ്രശസ്‌തമായ മയ്യഴിയെപ്പറ്റി അറിയാത്തവർ ചുരുക്കമായിരിക്കും. പുതുച്ചേരി നഗരത്തിൽനിന്നും ഏകദേശം 630 കിലോമീറ്റർ അകലെയാണ് മയ്യഴി സ്ഥിതി ചെയ്യുന്നത്. പറഞ്ഞു കേൾക്കുമ്പോൾ വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥലങ്ങളെന്നു തോന്നുമെങ്കിലും പുന്നോലും പള്ളൂരും തമ്മിൽ കുറച്ചു ദൂരം മാത്രമേയുള്ളു . അവിടെ എന്നെ ചേർക്കാനുള്ള കാരണം കേരളത്തിൽ നല്ല സ്കൂളുകൾ ഇല്ലാഞ്ഞിട്ടല്ല മറിച്ചു എൻ്റെ അമ്മ ആ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു എന്നുള്ളത് കൊണ്ടാണ്. അമ്മയും അവിടെയുണ്ടല്ലോ എന്നുള്ള ആശ്വാസത്തിനുമപ്പുറം അതേ അമ്മയുടെ അഭിമാനം കാത്തു സൂക്ഷിക്കൽ ചുമതലയുടെ അങ്കലാപ്പും ഉണ്ടായിരുന്നു പുതിയ സ്കൂളിലേക്കുള്ള യാത്രയിൽ.
പേരു പോലെ തന്നെ പെൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ആ വിദ്യാലയത്തിലെ അന്നത്തെ സവിശേഷത ഷിഫ്റ്റ് സമ്പ്രദായമായിരുന്നു . ആദ്യ ഷിഫ്റ്റ് രാവിലെ 8.45 AM മുതൽ ഉച്ചയ്ക്ക് 12.45 PM വരെയും അടുത്ത ഷിഫ്റ്റ് 1.30 PM മുതൽ വൈകിട്ട് 5.30 PM വരെയും ആണ്. 5, 6 , 7 എന്നീ ക്ലാസുകൾ ഒരു ഷിഫ്റ്റും 8, 9, 10 ക്ലാസുകൾ അടുത്ത ഷിഫ്റ്റും ആയിരുന്നു. 8, 9, 10 ക്ലാസ്സുകളിലായിരുന്നു അമ്മ പഠിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ എനിക്കും അമ്മയ്ക്കും വ്യത്യസ്ത ഷിഫ്റ്റുകൾ ആയിരുന്നു ആദ്യ മൂന്നു വർഷങ്ങളിൽ. ഷിഫ്റ്റ് സമ്പ്രദായം ഉണ്ടാകാനുള്ള കാരണം അന്ന് ഞങ്ങളുടെ സ്കൂളിൻ്റെ പകുതി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നവോദയ സ്കൂളായിരുന്നു. അതിനാൽത്തന്നെ എല്ലാ ക്ലാസ്സുകാർക്കും ഒരേ സമയം പ്രവർത്തിക്കാൻ വേണ്ടത്ര ക്ലാസ്സ്മുറികൾ ഇല്ലായിരുന്നു. പിന്നീട് സ്വന്തമായൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു നവോദായക്കാർ പോയെങ്കിലും ഞാൻ ചേർന്നതിനു ശേഷവും ഏകദേശം 4 വർഷത്തോളം അവരുടെ ക്ലാസ്സുകളും ഹോസ്റ്റലും ഈ സ്കൂളിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. കൂട്ടായ്മയുടെ ഉത്തമോദാഹരണം കൂടെയായിരുന്നു രണ്ടു വ്യത്യസ്ത സ്കൂളുകൾ ഒരു കുടക്കീഴിൽ പ്രവർത്തിച്ചു വന്നിരുന്നത്.
വെള്ള ടോപ്പും കോഫി ബ്രൗൺ നിറമുള്ള സ്കർട്ടും ആയിരുന്നു പള്ളൂർ സ്കൂളിലെ അന്നത്തെ യൂണിഫോം. ആദ്യമായി യൂണിഫോം അണിയുന്നതും അഞ്ചാം ക്ലാസ്സിൽ വച്ചാണ്. നീളൻ മുടിക്കാർ ചെയ്യേണ്ടതായ റിബ്ബൺ വച്ചുള്ള ഇരുവശവും പിന്നി മടക്കിക്കെട്ടൽ എനിക്ക് വെല്ലുവിളിയായിത്തീർന്നത് അമ്മയ്ക്ക് രാവിലത്തെ ഷിഫ്റ്റും എനിക്ക് ഉച്ചയ്ക്കുള്ള ഷിഫ്റ്റും ആയപ്പോഴാണ്. ഒറ്റയ്ക്ക് കെട്ടാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അച്ഛമ്മയെ കൊണ്ട് കെട്ടിച്ചു നോക്കി. “ കെട്ടിയത് ഒട്ടും ശെരിയായില്ല” എന്ന കൂട്ടുകാരികളുടെ അഭിപ്രായപ്രകടനത്തിനു മുൻപിൽ ഇനി എന്താണൊരു പോംവഴി എന്ന് ചിന്തിച്ചപ്പോഴാണ് രണ്ടു കാലടി ദൂരം മാത്രമുള്ള, തൊട്ടടുത്ത വീട്ടിലെ ബന്ധു കൂടിയായ സാവിത്രി ചേച്ചിയെ (സാവേച്ചി എന്നാണ് ഞാൻ വിളിക്കാറ്) ഓർമ്മ വന്നത്. എന്തിനും ഏതിനും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സഹായങ്ങളും അടുപ്പവും വേണ്ടുവോളം ഉള്ള രണ്ടു വീടുകളാണ് ഞങ്ങളുടേത്. എനിക്കെന്നും പ്രിയപ്പെട്ട സാവേച്ചിയോട് ചോദിക്കേണ്ട താമസം ’അതിനെന്താ മോളേ ഞാൻ കെട്ടിത്തരാലോ’ എന്ന് പറയുകയും ആ മൂന്നു വർഷത്തെ ഉച്ച ഷിഫ്റ്റുകളിൽ എന്നും എനിക്ക് മുടി കെട്ടിത്തരികയും ചെയ്തു. ഇടയ്ക്ക് അവരുടെ മകളും അമ്മയുമൊക്കെ കെട്ടിത്തന്നിട്ടുണ്ടെങ്കിലും എനിക്കേറ്റവും തൃപ്തികരമായിരുന്നത് സാവേച്ചിയുടെ മുടിപ്പിന്നലായിരുന്നു .
വീട്ടിൽ നിന്നും ഏകദേശം 7 കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്. അതിനാൽത്തന്നെ അമ്മ പൊയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷയാണ് എനിക്കും പോകാൻ പറഞ്ഞേൽപ്പിച്ചത്. പുന്നോലിൽ നിന്നും പാറാലിൽ നിന്നും ഏകദേശം 8-10 പേരുണ്ടായിരുന്നു കുട്ടിയാത്രക്കാരായിട്ട് . കാര്യം അതൊക്കെയാണെങ്കിലും ഓട്ടോ വരുന്നത് ഞങ്ങളുടെ പുന്നോൽ റോഡിലുള്ള പൊതു കിണറിൻ്റെ സമീപം വരെ മാത്രമായിരുന്നു. അവിടെയെത്താൻ 15 മിനുട്ടോളം നടത്തമുണ്ട് വീട്ടിൽ നിന്നും . ആ കഷ്ടപ്പാടിന് പ്രധാന കാരണം ടാറിടാത്ത, കുണ്ടും കുഴിയും നിറഞ്ഞ പാതയായിരുന്നു വീട്ടിൽ നിന്നും പുന്നോൽ മെയിൻ റോഡ് വരെ എന്നതായിരുന്നു . ആ ദുർഘടം പിടിച്ച വഴിയിൽ ഓടിച്ചു റിസ്ക് എടുക്കാൻ ഡ്രൈവറങ്കിളും തയ്യാറായിരുന്നില്ല. എന്നാൽ ഒരിക്കൽ ഗ്രൗണ്ടിൽ കളിച്ചു കാല് മുറിഞ്ഞപ്പോൾ പറയാതെ തന്നെ വീട് വരെ എന്നെ കൊണ്ടു വിട്ടു . അൽപ്പം വൈകി എത്തിയാലും വഴക്കൊന്നും പറയാതെ വണ്ടിയോടിക്കാറുള്ള അങ്കിൾ ഒരു ഫലിതപ്രിയനും കൂടെയായിരുന്നു. യാത്രയ്ക്കിടയിൽ ചിലപ്പോൾ പാട്ടു പാടിയും തമാശക്കഥകൾ പറഞ്ഞും യാത്രകളെ വളരെ രസകരമാക്കി മാറ്റി അദ്ദേഹം. 7th വരെ അതേ ഓട്ടോയിൽ ആയിരുന്നു സ്കൂൾ യാത്ര.
8th മുതൽ അമ്മയോടൊപ്പം മാടപ്പീടിക വരെ നടന്നു(ഏകദേശം 20 മിനുട്ടോളം) അവിടെ നിന്നും ബസ്സിൽ പള്ളൂർ പോലീസ് സ്റ്റേഷനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ ഇറങ്ങി 20 മിനുട്ടോളം വീണ്ടും നടന്നു സ്കൂളിലേക്ക് … വൈകാറുള്ള ദിവസങ്ങളിൽ ഓട്ടോയിൽ പോകും . അങ്ങനെ മൂന്നു വർഷങ്ങൾ അമ്മയെന്ന കൂട്ടുകാരിയുടെ കൂടെയായിരുന്നു സ്കൂൾ യാത്ര . ചില ദിവസങ്ങളിൽ തിരിച്ചു വരുമ്പോൾ വല്യമ്മയുടെ വീട്ടിൽ കയറി സ്നേഹത്തോടെ കരുതി വച്ചിരിക്കുന്ന പലഹാരങ്ങൾ കഴിച്ചു , വല്യച്ഛൻ്റെ പട്ടാള കഥയും കേട്ടിട്ടാണ് വീട്ടിലേക്കു മടങ്ങാറ് . വീട്ടിൽ നല്ലൊരു പൂന്തോട്ടം അമ്മയുടെ വകയായുണ്ടായിരുന്നു. സ്കൂളിൽ നിന്നും നടന്നു വരുന്ന വഴിമധ്യേ പരിചയമുള്ള വീടുകളിൽ എവിടെയെങ്കിലും അമ്മയ്ക്ക് പ്രിയപ്പെട്ട വ്യത്യസ്ത കളറുകളുള്ള ചെമ്പരത്തി , റോസ്, ഇരട്ട മുല്ല എന്നിവയൊക്കെ കാണുകയാണെങ്കിൽ അവിടെ കയറി ആ ചെടിയുടെ ഒരു തണ്ട് ചോദിച്ചു വാങ്ങുമായിരുന്നു. ഭയങ്കര യാത്രാക്ഷീണം ഉള്ള ദിവസങ്ങളിൽ എൻ്റെ ആവശ്യ പ്രകാരം അറിയാവുന്ന ഏതെങ്കിലും വീട്ടിൽ കയറി വെള്ളമൊക്കെ കുടിച്ചു വിശേഷങ്ങളൊക്കെ പങ്കുവച്ചിട്ടാണ് ഞങ്ങളുടെ മടക്കം. ഏറ്റവും പണി കിട്ടുന്നത് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലാണ്. പള്ളൂരിൽ അത് ബാധിക്കാത്തതു കാരണം സ്കൂളിൽ പോയേ പറ്റൂ. നിരന്തരം പ്രഖ്യാപിക്കുന്ന നമ്മുടെ നാട്ടിലെ ഹർത്താലിനനുസരിച്ചു ലീവ് എടുക്കൽ നടക്കുന്ന കാര്യമല്ലല്ലോ. അപ്പോൾ വീട്ടിൽ നിന്നും ഒന്നര മണിക്കൂറോളം കുറുക്കു വഴികളിലൂടെ നടന്നാണ് ഞാനും അമ്മയും സ്കൂളിലെത്തിയിരുന്നത് .
സംഭവബഹുലമായ ആ 6 വർഷങ്ങൾ ഒത്തിരി മധുരമുള്ളതും ഒട്ടൊക്കെ വേദനിപ്പിച്ചതുമായ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. അവിടെ നിന്നും തുടങ്ങിയ കാപട്യമില്ലാത്ത, നല്ല സുഹൃത്ബന്ധങ്ങൾ ഇപ്പോഴും തുടരുന്നു. അതു പോലെ ചിലപ്പോഴൊക്കെ കൂടെ നടന്നു പണി തന്നു വേദനിപ്പിച്ചവരെയും ജീവിത പാഠങ്ങൾ പഠിപ്പിച്ചു തന്നവരായി കണക്കാക്കി പരിഭവങ്ങളില്ലാതെ മുന്നോട്ടു പോകുന്നു. ഏഴാം ക്ലാസ്സു വരെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്ന രചന..സംസാരം കൂടുതലാണെന്നു പറഞ്ഞു മൂന്നു വർഷങ്ങൾ ഒരുമിച്ചിരുന്ന ഞങ്ങളെ സരസ്വതി ടീച്ചർ ബെഞ്ച് മാറ്റിയിരുത്തിയപ്പോൾ എനിക്ക് കിട്ടിയ പ്രിയ കൂട്ടുകാരി നിധിന , വിനി, ശ്രീജയ...ഇവരൊക്കെ പിന്നീട് ഉയർന്ന ക്ലാസ്സുകളിലും ഇപ്പോഴും ഉള്ള കൂട്ടുകാരാണ്.
എൻ്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർ...അവരെല്ലാവരും തന്നെ മികച്ച അദ്ധ്യാപന ശൈലി കൊണ്ട് വിദ്യാർത്ഥികളുടെ മനസ്സു കീഴടക്കിയവരാണ്. 5-7 വരെയുള്ള മൂന്നു വർഷങ്ങളിലെ ഓർമ്മകളിൽ തിളക്കമാർന്നത് എനിക്കേറ്റവും ഇഷ്ടമുള്ള, സയൻസ് പഠിപ്പിച്ചിരുന്ന ധന്യമാലിനി ടീച്ചറെക്കുറിച്ചാണ് ...ക്ലാസ്സ് ഒട്ടും മുഷിപ്പിക്കാതെ പാഠ പുസ്തങ്ങൾക്കപ്പുറം പൊതുവിജ്ഞാനത്തെ രസകരമായി പറഞ്ഞു തന്നിരുന്ന, എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ടീച്ചറുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 8-10 വരെയുള്ള കാലയളവിൽ രണ്ടു വർഷം ഹിന്ദി ടീച്ചർ അമ്മ തന്നെയായിരുന്നു . ക്ലാസ്സെടുക്കാൻ വരുമ്പോൾ ടീച്ചർ എന്നും അമ്മയെന്നും ഒക്കെ വിളിക്കാൻ വല്യ ചമ്മൽ ആയിരുന്നു എനിക്ക്. പിന്നെ ആദ്യ ക്ലാസ്സിൽ ഹിന്ദി മാസ്റ്റർ ആയിരുന്ന അയ്യപ്പൻ മാഷും ഒരു വർഷം ഹൈസ്കൂൾ ക്ലാസ്സ് എടുക്കാൻ ഉണ്ടായിരുന്നു. മലയാളം അടിപൊളിയായി പഠിപ്പിച്ച സരസ്വതി ടീച്ചർ, ഇംഗ്ലീഷും ഫിസിക്‌സും പഠിപ്പിച്ച സുന്ദരിയായ സ്നേഹം നിറഞ്ഞ പുഷ്പ്പവല്ലി ടീച്ചർ, സോഷ്യൽ ക്ലാസ് വളരെ സരസമായി ചിരിപ്പിച്ചു കൈകാര്യം ചെയ്ത സത്താർ മാഷ്, നമ്മെ വിട്ടു പിരിഞ്ഞ ശ്രീമതി ടീച്ചർ... അങ്ങനെ നീളുന്നു ഒരിക്കലും മറക്കാൻ പറ്റാത്ത അദ്ധ്യാപകരുടെ നിര.
7th വരെയുള്ള മൂന്നു വർഷങ്ങളിൽ സ്കൂൾ ആനുവൽ ഡേയോടനുബന്ധിച്ചു ഡാൻസ് പഠിപ്പിക്കാൻ വരുന്ന വസന്തകുമാരി ടീച്ചറേയും ഡാൻസിൻ്റെ പേരിൽ ടീച്ചറുടെ അനുവാദത്തോടെ ക്ലാസ്സ് കട്ട് ചെയ്യാൻ കഴിഞ്ഞിരുന്നതുമൊക്കെ മധുരമുള്ള ഓർമ്മകളാണ്. ചില ദിവസങ്ങളിൽ കുറച്ചു നേരത്തെ സ്കൂളിൽ എത്തി ഡാൻസ് പ്രാക്ടീസ് ചെയ്യേണ്ടതായി വരാറുണ്ട്. അപ്പോൾ രാവിലെ തന്നെ അമ്മയുടെ കൂടെ വന്നു സ്കൂളിനടുത്തുള്ള ബന്ധുവും പ്രിയപ്പെട്ട കൂട്ടുകാരിയുമായ രചനയുടെ വീട്ടിലെത്തി അവിടെ നിന്ന് ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിലേക്ക് പോകാറ് ..ഡാൻസ് കൂടാതെ മറ്റു മത്സരങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും എപ്പോഴും സമ്മാനം കിട്ടുന്നതുമായ ഇനങ്ങളായിരുന്നു മലയാളം,ഹിന്ദി ഉപന്യാസ രചന, കവിതാ രചന,പദ്യം ചൊല്ലൽ എന്നിവ. ആദ്യമായി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വല്യ ക്ലാസ്സിലെ ചേച്ചിമാരുടെ കൂടെ അമ്മയോടൊപ്പം വിനോദയാത്രയ്ക്ക് കന്യാകുമാരിയിലും പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലുമൊക്കെ പോയത് ഇന്നും നിറമുള്ള ഓർമകളാണ്. ഒടുവിൽ 10th ഡിസ്റ്റിംക്ഷനോടു കൂടി പാസ്സായി അവിടെ നിന്നും പടിയിറങ്ങുമ്പോൾ അമ്മയുടെ അഭിമാനം കാത്തതിൻ്റെ ചാരിതാർഥ്യം കൂടെയുണ്ടായിരുന്നു മനസ്സിൽ.
2014 മാർച്ചിൽ അമ്മ പള്ളൂർ ഗേൾസ് സ്കൂളിൽ നിന്നും വിരമിച്ചു . ഇന്ന് ആ സ്കൂളിന്റെ പേര് കസ്തുർബാ ഗാന്ധി ഗവ: ഹൈ സ്കൂൾ [KGGHS] എന്നാണ് . ഇപ്പോൾ അവിടെ ഷിഫ്റ്റ് സമ്പ്രദായമില്ല. അതുണ്ടായിരുന്ന ലാസ്റ്റ് 10th ബാച്ച് ആയിരുന്നു ഞങ്ങളുടേത്. അതു പോലെ ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ടവിടെ . യൂണിഫോം കളർ ഇപ്പോൾ വെള്ളയും നീലയുമാണ് . അങ്ങനെ കാലാത്മകമായ ഒത്തിരി മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച പള്ളൂർ സ്കൂളിനെപ്പറ്റിയുള്ള ഈ ഓർമ്മകുറിപ്പിലൂടെ എൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകേരെയും കൂട്ടുകാരെയും സ്നേഹപൂർവ്വം ഒരിക്കൽ കൂടി സ്മരിക്കുന്നു.