നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Wednesday, July 17, 2019

മൌണ്ട് സെയിന്റ് ഹെലെൻസ് [Mount Saint Helens]

പതിവുള്ള ഓർമ്മക്കുറിപ്പുകളിൽ നിന്നും വ്യത്യസ്തമായി എന്തെഴുതാം എന്ന ചിന്തയാണ് ഒരു യാത്രാ വിവരണമെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. “ TO TRAVEL IS TO INSPIRE AND TO BE INSPIRED” എന്നത് വളരെ അന്വർത്ഥമാണ് . പുതിയ അനുഭവങ്ങളും അറിവുകളുമാണ് ഓരോ യാത്രയും നമുക്ക് നൽകുന്നത് . അത്തരമൊരു വേറിട്ട അനുഭവമായിരുന്നു പാഠപുസ്തകങ്ങളിലൂടെ പരിചിതമായ, പ്രകൃതിയുടെ അത്ഭുതങ്ങളിലൊന്നായ അഗ്നിപർവതം നേരിൽ കാണാൻ പോയപ്പോഴുണ്ടായത്.

അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപർവതമാണ് Saint Helens. യുഎസ്സിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ അഗ്നിപർവതങ്ങളിലൊന്ന്. ആ അതികായികയെ [തൊട്ടടുത്തു കിടക്കുന്ന Mt.Adams ൻ്റെ ‘സിസ്റ്റർ’ എന്നാണ് Mt.Helens നെ വിശേഷിപ്പിക്കുന്നത്] നേരിൽ കാണാൻ വേണ്ടി ഒരു ശനിയാഴ്ച ദിവസം രാവിലെയാണ് ‘സിയാറ്റിൽ’ സിറ്റിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത് . കൂടെ മറ്റൊരു ഫാമിലിയും ഉണ്ടായിരുന്നു . ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും ഏകദേശം 154 കിലോമീറ്ററോളം ദൂരമുണ്ട് ഹെലെൻസ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ‘സ്കമാനിയ’ എന്ന സ്ഥലത്തേക്ക് . ഗൂഗിൾ മാപ്പ് പ്രകാരം മൂന്നര മണിക്കൂർ യാത്രയുണ്ട്. തുടർച്ചയായി അത്രയും ദൂരം വണ്ടിയോടിക്കുന്നത് മടുപ്പുളവാക്കുമെന്നതിനാൽ പോകുന്ന വഴിയിൽ മറ്റൊരു സ്ഥലം കൂടി കാണാൻ തീരുമാനിച്ചു .

അങ്ങനെ യാത്രയുടെ രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ എത്തിച്ചേർന്നത് ‘winlock city’ യിലാണ്. 2017 ലെ സെൻസസ് പ്രകാരം വെറും 1354 പേർ മാത്രം വസിക്കുന്ന ശാന്ത സുന്ദരമായൊരു പട്ടണം. അവിടുത്തെ പ്രധാന ആകർഷണമായ ‘World’s Largest Egg’ ൻ്റെ മുൻപിലാണ് ഞങ്ങൾ എത്തിയത്. വലിയൊരു മുട്ടയുടെ സ്തൂപമാണത്. 1920 കാലഘട്ടങ്ങളിൽ വിൻലോക്കിൽ നിന്നുമാണ് ഏറ്റവും കൂടുതൽ മുട്ടകൾ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നത് . അതിൻ്റെ പ്രതീകമായിട്ടാണ് അങ്ങനൊരു മുട്ടയുണ്ടാക്കി സ്ഥാപിച്ചത്. ആദ്യത്തെ മുട്ടയുണ്ടാക്കിയത് മരം കൊണ്ടുള്ള ഫ്രെയിമിൽ വെളുത്ത പെയിന്റ് അടിച്ചിട്ടായിരുന്നു. പിന്നീട് പഴക്കം ചെന്നപ്പോൾ അത് മാറ്റി വേറൊരെണ്ണം സ്ഥാപിച്ചു. അങ്ങനെ കുറെ മാറ്റങ്ങൾ വരുത്തിയിട്ടുള്ള നാലാമത്തെ നവീകരിച്ച മുട്ടയാണ് ഇപ്പോൾ അവിടെയുള്ളത്. ഏതാണ്ട് 1200 പൗണ്ട് ആണ് അതിൻ്റെ ഭാരം.
                            
                                              
മുട്ടയുടെ സ്തൂപത്തിനു മുന്നിൽ നിന്നും ഫോട്ടോസ് ഒക്കെയെടുത്തു മടങ്ങാൻ തുടങ്ങുമ്പോഴാണ് അവിടെയൊരു ബോർഡിൽ എഴുതിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്.അന്ന് വിൻലോക്ക് നിവാസികളുടെ ആണ്ടിലൊരിക്കലുള്ള ‘egg parade day’ ആയിരുന്നു. അതിൻ്റെ ഭാഗമായി ബാൻഡ് വാദ്യങ്ങളോടു കൂടിയ പരേഡ്, കാർ ഷോകൾ, ഫുഡ് ഫെസ്റ്റിവൽ, പടക്കം പൊട്ടിക്കൽ മറ്റു കലാ പരിപാടികൾ തുടങ്ങിയവ നടത്തപ്പെടുന്നു. ശെരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരു ഉത്സവാഘോഷ പ്രതീതിയാണവിടെ ...ഞങ്ങൾ ചെല്ലുമ്പോഴേക്കും പരേഡും കാർ ഷോയും ഒക്കെ കഴിഞ്ഞിരുന്നു എന്ന് അവിടെ നിന്നും മടങ്ങുന്ന ആൾക്കാരിലൂടെ മനസ്സിലായി .എങ്കിലും കുറേയധികം ‘vintage cars’[വളരെ പുരാതന മോഡലുകൾ] അപ്പോഴും അതിലൂടെ പോകുന്നത് കാണാൻ കഴിഞ്ഞു. മോൻ്റെ കൈയിലുള്ള ‘Hotwheels’ കളിപ്പാട്ട കാറുകളുടെ യഥാർത്ഥ രൂപങ്ങൾ ഒട്ടൊരു കൗതുകത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്. അതിനു ശേഷം അൽപ്പം അകലെയായി ഒരു മൈതാനത്ത് ധാരാളം ചെറിയ ടെന്റുകൾ കണ്ടപ്പോൾ എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അങ്ങോട്ടു പോയി. ഉത്സവപ്പറമ്പുകളിലേതു പോലെയുള്ള വില്പനകൾ പൊടിപൊടിക്കുകയാണ് അവിടെ. അവിടുത്തുകാർ സ്വന്തമായി ഉണ്ടാക്കിയ സാധനങ്ങളാണ് അന്നത്തെ ദിവസം വിൽപ്പനയ്ക്ക് വച്ചിരുന്നത് എന്നറിഞ്ഞപ്പോൾ വളരെ ആശ്ചര്യം തോന്നി. ഭക്ഷണങ്ങൾ,വസ്ത്രങ്ങൾ , അലങ്കാര വസ്തുക്കൾ, പാത്രങ്ങൾ അങ്ങനെ പോകുന്നു സാധങ്ങളുടെ നിര. അതൊക്കെ കണ്ടപ്പോൾ അവരോട് വളരെ ബഹുമാനം തോന്നി എനിക്ക്. സ്വന്തമായി നിർമ്മിച്ച സാധനങ്ങൾ ഒത്തൊരുമിച്ചു വിൽപ്പന നടത്തുന്നു ..അതും കുട്ടികളടക്കമുള്ളവർ...വളരെ നല്ലൊരു കാര്യം തന്നെ . കുറച്ചു സമയം അവിടെ ചിലവഴിച്ചതിനു ശേഷം അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് യാത്ര തുടർന്നു .

നയനമനോഹരങ്ങളായ കാഴ്ചകളാണ് റോഡിന് ഇരുവശങ്ങളിലും ഉണ്ടായിരുന്നത് . വളരെ ഹരിതാഭമാർന്നതും ശാന്തവുമായ സ്ഥലങ്ങൾ..റോഡിലാകട്ടെ ഒട്ടും തിരക്കുണ്ടായിരുന്നില്ല..ആ വഴിയിലൂടെ കാറിൽ ഹൃദ്യമായ ഒരു പാട്ടു കേട്ടു കൊണ്ട് പോയപ്പോൾ  മനസ്സ് ഒരു തൂവൽ പോലെ അകലങ്ങളിലേക്ക് പാറിപ്പറന്നു പോകുന്നതു പോലെയുള്ള അവസ്ഥയായിരുന്നു...ഭാരങ്ങളേതുമില്ലാതെ ...ഇതു പോലുള്ള ശാന്ത സുന്ദരമായ പ്രദേശങ്ങൾ കാണുമ്പോൾ എന്നും എൻ്റെ മനസ്സിലുണ്ടാവുന്ന ചിന്തയാണ് അവിടെയൊരു വീട് വച്ച് താമസിക്കാൻ പറ്റിയിരുന്നെങ്കിലെന്ന്!

ഒരു മണിക്കൂർ ഡ്രൈവിനു ശേഷം ഞങ്ങൾ ‘മൌണ്ട് ഹെലെൻസ് വിസിറ്റർ സെന്ററിൽ’ എത്തി. 1980 ലെ ഹെലെൻസ് അഗ്നിപർവത വിസ്ഫോടനത്തിനു ശേഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് ഇത് ആളുകൾക്ക് വേണ്ടി തുറന്നു കൊടുത്തത്. വിസ്ഫോടനത്തിനു മുൻപും ശേഷവും അവിടുത്തെ ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങളെപ്പറ്റി സന്ദർശകരിൽ അവബോധം ഉണ്ടാക്കുകയാണ് വിസിറ്റർ സെന്ററിൻ്റെ ലക്ഷ്യം. അവിടെ എത്തിയപ്പോൾതന്നെ 20 മിനുട്ടുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തു കണ്ടു. ഒരു വൻ ദുരന്തത്തിൻ്റെ നേർക്കാഴ്ചയാണ് അതിലൂടെ കാണാൻ കഴിഞ്ഞത്. 1980 മെയ് 18 ൽ ഹെലെൻസ് പൊട്ടിത്തെറിച്ചപ്പോൾ ഇല്ലാതായത് വലിയൊരു ഭൂപ്രദേശം തന്നെയാണ് . ആ പൊട്ടിത്തെറിയുടെ ആഘാതം മുന്നിൽ കണ്ട് സർക്കാരിന്റെ ഇടപെടൽ മൂലം വളരെ മുൻപു തന്നെ ആളുകളെ കുടിയൊഴിപ്പിച്ചിരുന്നു..എങ്കിലും വർഷങ്ങളായി അവിടെ താമസിച്ചു വന്ന ചിലർ ഒഴിയാൻ കൂട്ടാക്കിയില്ല ..അവരിൽ ടുറിസ്റ്റുകൾക്കായി അഗ്നിപർവ്വതത്തിന്റെ പേരിൽ തന്നെയുള്ള Mt.St.Helens Lodge പണി കഴിപ്പിച്ച ഹാരി.ആർ .ട്രൂമാനും ഉൾപ്പെടും. അവരടക്കം അന്ന് പൊലിഞ്ഞത് 57 ജീവനുകളാണ് . ലാവാ പ്രവാഹം മൊത്തമായി ഇല്ലാതാക്കിയ ആ ഭൂപ്രകൃതിയിൽ ചെടികളടങ്ങുന്ന ജീവൻ്റെ തുടിപ്പുകൾ ഉയരാൻ തുടങ്ങിയത് പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞാണ്.. അത്തരമൊരു  ഉഗ്രരൂപിണിയെയാണ് നേരിൽ കാണാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ എന്നിലെ ആകാംക്ഷയുടെ തോത് ഇരട്ടിയായി. ഷോ കണ്ടിറങ്ങി വന്നപ്പോഴേക്കും ഉച്ചസമയം രണ്ടരയായി . വിസിറ്റർ സെന്ററിനു മുന്നിലുള്ള ബെഞ്ചിലിരുന്ന് ഞങ്ങൾ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. അതിനു ശേഷം ഹെലെൻസിനെ ഏറ്റവും അടുത്തു നിന്നും കാണാവുന്ന ‘ജോൺസ്റ്റൻ റിഡ്ജ് ഒബെസെർവേറ്ററി’ യിലേക്ക് യാത്രയായി.

ഹെലെൻസിൽ നിന്നും 6 കിലോമീറ്ററോളം ദൂരം മാത്രമാണ് ഒബ്സെർവേറ്ററിയിലേക്കുള്ളത് . അങ്ങോട്ടുള്ള യാത്രയിൽ ധാരാളം മരങ്ങൾ അങ്ങിങ്ങായി കടപുഴകി വീണുകിടക്കുന്നത് കാണാമായിരുന്നു.. ദുരന്തത്തിന്റെ അവശേഷിപ്പുകൾ...ഒബെസെർവേറ്ററി എത്തുന്നതിന് തൊട്ടു മുൻപ് മറ്റൊരു വ്യൂ പോയിന്റ് ഉണ്ടായിരുന്നു . ആ വലിയ പൊട്ടിത്തെറിക്ക് മുൻപ് ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായ spirit lake. ആ മനോഹരമായ നദിയുടെ പകുതിഭാഗവും പൊട്ടിത്തെറിയിൽ അടിഞ്ഞു കൂടിയ മരക്കഷ്ണങ്ങളാൽ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ . അതു കഴിഞ്ഞു ഞങ്ങൾ ഒബെസെർവേറ്ററിയിൽ എത്തി. കാർ നിർത്തി പുറത്തിറങ്ങിയപ്പോഴേ കണ്ടു പൊട്ടിത്തെറിയിൽ തലയെടുപ്പ് അൽപ്പം കുറഞ്ഞു പോയ, ഇപ്പോഴും ഉറക്കം നടിച്ചു കിടക്കുന്ന സെയിന്റ് ഹെലെൻസ് എന്ന ഉഗ്രരൂപിണിയെ . അതിൻ്റെ ഒരു ഭാഗത്തു നിന്നും അപ്പോഴും പുക ഉയരുന്നുണ്ടായിരുന്നു. കുറെ സമയം ആ വിസ്മയത്തെ നോക്കി നിന്നു ..അന്നുണ്ടായ പൊട്ടിത്തെറി മനസ്സിൽ വിഭാവനം ചെയ്തു കൊണ്ട്...ലാവയൊഴുകിയ വഴികൾ...എല്ലാം കഴിഞ്ഞുള്ള ശാന്തതയാണിപ്പോൾ...പക്ഷേ അതൊരിക്കലും ശാശ്വതമല്ല . ഞങ്ങൾ നിരീക്ഷണ കേന്ദ്രത്തിന്റെ ഉള്ളിൽ കടന്നു.അവിടെയും ഉണ്ടായിരുന്നു വിസിറ്റർ സെന്ററിൽ കണ്ട അതേ ഇൻഫർമേഷൻ ഷോ..കൂടാതെ തുടർച്ചയായി ഭൂകമ്പമാപിനി ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്റെ ഭാഗമായി അവിടെ സ്ഥാപിച്ച ഒരു ഉപകരണത്തിൽ കൈ വച്ചപ്പോൾ അഗ്നിപർവ്വതത്തിനുള്ളിലെ ഇരമ്പൽ നമുക്കും ശ്രവിക്കാൻ കഴിഞ്ഞു . ഈ സ്മാരക കേന്ദ്രത്തിന് ജോൺസ്റ്റൺ റിഡ്ജ് ഒബെസെർവേറ്ററി എന്ന പേര് വരാൻ ഒരു കാരണമുണ്ട്. ഈ സ്ഥലത്തു നിന്നു കൊണ്ടാണ് അഗ്നിപർവത ശാസ്ത്ര ഗവേഷകനായ ഡേവിഡ് എ ജോൺസ്റ്റൻ ഹെലെൻസിനെ തുടർച്ചയായി നിരീക്ഷിച്ച് ഓരോ നീക്കങ്ങളും റേഡിയോയിൽ കൂടെ അധികാരികളെ അറിയിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിൻ്റെ മുന്നറിയിപ്പിന്റെ ഫലമായാണ് നൂറു കണക്കിനു ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞത് . ഒടുവിൽ അവസാന ശ്വാസം ലാവ്‍ഗ്നിയിൽ ലയിക്കുന്നതു വരെയും പൊട്ടിത്തെറിയുടെ തീക്ഷ്ണത അറിയിച്ചു കൊണ്ടിരുന്നു ആ ജീവത്യാഗി. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നിരീക്ഷണകേന്ദ്രത്തിന് ആ പേര് നൽകിയത്.


Mt.St.Helens
           
അവിടെ നിന്നും ഞങ്ങൾ നേരെ പോയത് നേരത്തെ ബുക്ക് ചെയ്തിരുന്ന മോട്ടലിലേക്കാണ്[ വഴിവക്കിലെ ചെറിയ ഹോട്ടൽ ] . അവിടെയെത്തി ബാഗുകളുമായി റൂമിൽ പോയി ഫ്രഷ് ആയി അടുത്തുള്ള ചൈനീസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. പിന്നീട് തിരികെ റൂമിലെത്തി നല്ല ഉറക്കമായിരുന്നു. പിറ്റേ ദിവസം രാവിലെയായപ്പോൾ അവിടെ നിന്നും അമേരിക്കൻ ബ്രേക് ഫാസ്റ്റും കഴിച്ചു മുറിയൊഴിഞ്ഞു 9.30 നു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇടയ്ക്കുവച്ച് ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടി ബർഗറുകളും വാങ്ങിച്ചു വച്ചു. ഒന്നര മണിക്കൂർ നീണ്ട യാത്രയിൽ തകർന്നു കിടക്കുന്ന ശൂന്യമായ വീടുകൾ ഇപ്പോഴും സ്മാരകം പോലെ അവിടവിടെയായി കാണാമായിരുന്നു. പൊട്ടിത്തെറിക്ക് മുൻപ് അതിലൊക്കെയും ഒരു കുടുംബമുണ്ടായിരുന്നു… ഓർക്കുമ്പോൾ ആ നഷ്ടത്തിന്റെ തീവ്രത നമുക്കും അനുഭവിക്കാൻ കഴിയും. ഒന്നര മണിക്കൂർ നീണ്ട യാത്ര അവസാനിച്ചത് ape cave നുമുന്നിലാണ്.

വാഷിങ്ടണിലെ ദേശീയ വനങ്ങളിലൊന്നായ Gifford pinchot National Forest ലാണ് Ape Cave സ്ഥിതി ചെയ്യുന്നത് ..ഹെലെൻസ് അഗ്നിപർവതത്തിന്റെ തെക്ക്‌ ഭാഗത്തായിട്ടാണ് അത് വരുന്നത്‌ . ഹെലെൻസിൻ്റെ തന്നെ നൂറ്റാണ്ടുകൾക്കു മുൻപുള്ള മറ്റൊരു സ്‌ഫോടനത്തിൽ ഉണ്ടായതാണിത്. ലാവ പാറക്കൂട്ടങ്ങളിലേക്ക് ഉരുകിയൊലിച്ചൊഴുകി വന്നുണ്ടായ ഗുഹയായതു കൊണ്ട് ഇതിനെ lava tube എന്നും വിളിക്കാം..എൻ്റെ ജീവിതത്തിൽ ഇത്തരമൊരു ഗുഹാനുഭവം ആദ്യമായിട്ടാണ്. പോകുന്നതിനു മുൻപ് ഇതിനെപ്പറ്റി ഗൂഗിളിനോട് ചോദിച്ചു മനസ്സിലാക്കിയത് കൊണ്ട് ഞങ്ങളെല്ലാവരും ടോർച്ചു കരുതിയിരുന്നു . ഇതിന്റെ ഉള്ളിൽ വര്ഷങ്ങളായി വാവലുകൾ താമസിച്ചു വരുന്നുണ്ടെന്നും അവരുടെ സുരക്ഷയെക്കരുതി പോകുന്നവരെല്ലാം അവരുടെ പാദരക്ഷകളുടെ അടിവശം നന്നായി ഒരു ബ്രഷിനു മുകളിൽ ഉരച്ചു വൃത്തിയാക്കി വേണം ഉള്ളിലേക്ക് കടക്കാൻ എന്നും പുറത്തുള്ള ബോർഡിൽ എഴുതിയിട്ടുണ്ട് . കൂടാതെ ഭക്ഷണപ്പൊതികൾ കൊണ്ടു പോവരുതെന്നും നിഷ്കർഷിക്കുന്നു.ഞങ്ങൾ ഷൂസുകൾ  അവിടെ സ്ഥാപിച്ച കറങ്ങുന്ന ബ്രഷിന്മേൽ ഉരച്ചു വൃത്തിയാക്കിയ  ശേഷം ഗുഹാകവാടത്തിനു മുന്നിലെത്തി . അകത്തു തണുപ്പുള്ളതിനാൽ എല്ലാവരും ജാക്കറ്റ് ഒക്കെ ഇട്ടു കൈയിൽ ടോർച്ചും പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു . വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു കൂരാക്കൂരിരുട്ടിൽ വെളിച്ചം തെളിച്ചുള്ള നടപ്പ്... നാട്ടിലെ നടവഴികളെ ഓർമിപ്പിക്കുന്ന യാത്ര . ചുറ്റിലും പാറകൾ കൊണ്ടുള്ള ഗുഹയുടെ മുകളിൽ നിന്നും ചില സ്ഥലങ്ങളിൽ വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു .നല്ല തണുപ്പും അനുഭവപ്പെട്ടു . വെളിച്ചം ഓഫാക്കിയപ്പോൾ ഉണ്ടായ ഇരുട്ട് തെല്ലൊന്ന് ഭീതി പരത്തി . ഇടയ്ക്കിടെ കുറച്ചു ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത് .

Inside Ape Cave
Ape Cave's Meat ball

  
Ape cave ൻ്റെ ഉള്ളിലുള്ള പ്രധാന ആകർഷണം ‘meat ball ‘ ആണ്. ലാവ ഒഴുകിയപ്പോൾ ചെറിയ കല്ലുകൾ കൂടിച്ചേർന്ന് ഒരു ബോളിൻ്റെ  രൂപത്തിലായി മുകൾഭാഗത്തു തൂങ്ങി കിടക്കുന്ന കാഴ്ച കാണുന്നവരിൽ കൗതുകമുണർത്തുന്നു. അകത്തു വവ്വാലുകൾ ഉണ്ടെന്നു പറഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല. പോകുന്നവരുടെ കണ്ണുകൾക്ക് കാണാൻ പറ്റാത്തവിധം മുകൾത്തട്ടിൽ ഒട്ടേറെ മറഞ്ഞു കിടക്കുന്ന ഭാഗങ്ങൾ ഉണ്ട്. അവിടെയെവിടെയെങ്കിലും അവ സുരക്ഷിതമായി താമസിക്കുന്നുണ്ടാവാം . അര മണിക്കൂറോളം നടന്നപ്പോൾ ഗുഹയുടെ ഏതാണ്ട് അവസാന ഭാഗമെന്ന് തോന്നിക്കും വിധം അതിൻ്റെ ഉയരം കുറഞ്ഞു കിടന്നു പോകാൻ മാത്രം പറ്റുന്ന ഒരു പോയിന്റിൽ ഞങ്ങൾ എത്തി. അതിൻ്റെ അപ്പുറം എന്തായിരിക്കുമെന്ന ആകാംക്ഷ എല്ലാവരിലും ഉണ്ടായിരുന്നെങ്കിലും മറ്റു സഞ്ചാരികൾ ചെയ്തത് പോലെ അവിടെ നിന്നും ഫോട്ടോയെടുത്തു ഞങ്ങളും തിരിച്ചു നടന്നു. എല്ലാം കഴിഞ്ഞു പുറത്തെത്തിയപ്പോൾ മനസ്സിൽ ആ ഒരു മണിക്കൂർ യാത്ര സമ്മാനിച്ച അനുഭവം മറക്കാൻ പറ്റാത്ത ഒന്നായി മാറിയിരുന്നു .

Spirit Lake with logs mat

 ഹെലെൻസ് യാത്രയുടെ ഏറ്റവും ഒടുവിൽ പോയത് ‘windy ridge view point’ ലാണ്. വളരെയധികം വളവുകളുള്ള വീതികുറഞ്ഞ ,ഇരുവശവും വേലികളില്ലാതെ ചെങ്കുത്തായ താഴ്‍ച്ചയുടെ ഭീതി പരത്തുന്ന റോഡിലൂടെ ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്തു ആ കുന്നിൻ മുകളിലെത്തിയപ്പോൾ spirit lake ന്റെ മറ്റൊരു മനോഹരമായ ഭാഗം കാണാൻ കഴിഞ്ഞു . കൂടാതെ സെയിന്റ് ഹെലെൻസും  അവിടെ നിന്നാൽ കാണാം . പേരു പോലെ തന്നെ അതിശക്തമായി വീശുന്ന കാറ്റിൽ കുഞ്ഞു പക്ഷികൾ ഉദ്ദേശിച്ച ദിശയിൽ പറക്കാനാവാതെ വലയുന്ന കാഴ്ചയും കൗതുകമുളവാക്കി. കുറച്ചു സമയം അവിടെ ചിലവഴിച്ചതിനു ശേഷം മനസ്സിൽ ഒരുപാട് അറിവുകളും ഓർമ്മകളും സമ്മാനിച്ച ഹെലെൻസിനോടും അതിൻ്റെ ഭൂപ്രദേശത്തോടും വിട പറഞ്ഞു കൊണ്ട് ഗൂഗിൾ മാപ്പ് വീട്ടിലേക്ക് സെറ്റ് ചെയ്തുകൊണ്ട്  മടക്കയാത്ര...



Popular Posts

Total Pageviews